മഴക്കാലമെത്തി; പട്ടാമ്പി തടയണനിർമാണം ഇഴയുന്നു
1561526
Thursday, May 22, 2025 1:52 AM IST
ഷൊർണൂർ: പട്ടാമ്പി തടയണ നിർമാണത്തിന് മഴക്കാലം ഭീഷണിയാവുമെന്ന് ആശങ്ക. മഴക്ക് മുമ്പ് തടയണയുടെ പാർശ്വഭിത്തി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ തുടർപ്രവൃത്തികൾക്ക് തിരിച്ചടിയാകും. തടയണയുടെ വടക്കുകിഴക്കു ഭാഗത്ത് കിഴായൂർ നമ്പ്രം പാതയുടെ ഭാഗങ്ങൾ ഭാരതപ്പുഴയുടെ ജലസമൃദ്ധിയിലും കുത്തൊഴുക്കിലും തകർന്നുപോയേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
തടയണയുടെ വടക്കുകിഴക്കു ഭാഗത്ത് കിഴായൂർ പാതയോരത്ത് 124 മീറ്റർ നീളത്തിലാണ് ഭിത്തി പണിയേണ്ടത്. ഏഴു മീറ്റർ ഉയരവും വേണം. പട്ടാമ്പി -കിഴായൂർ പാതയോരത്തെ മണ്ണിന് ഉറപ്പില്ല. പുഴയിൽ ജലനിരപ്പു കൂടി കുത്തൊഴുക്കുണ്ടായാൽ നിരത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാവും. തടയണയുടെ മറുഭാഗത്ത് തിരുമിറ്റക്കോടു ഭാഗത്ത് ആറു മീറ്ററോളം ഉയരത്തിൽ 53 മീറ്റർ പാർശ്വഭിത്തി കെട്ടാനുള്ളതിൽ ഭൂരിഭാഗവും പൂർത്തിയായി. ഇവിടെ പുഴയുടെ കുത്തൊഴുക്കുഭീഷണിയുണ്ടാവാറില്ല.
കിഴായൂർ നമ്പ്രം ഭാഗത്തുള്ള പാതയിൽനിന്ന് ഞാങ്ങാട്ടിരി ക്ഷേത്രം കടവിനു സമീപത്തേക്കാണ് തടയണ നിർമിക്കുന്നത്. അടിഭാഗത്ത് കല്ല് പാകിവിരിച്ച് നിരപ്പാക്കലും കോൺക്രീറ്റ് ബ്ലോക്കുകളുടെ പണിയും ഷട്ടറുകൾ സ്ഥാപിക്കലും പൂർത്തിയായിട്ടുണ്ട്. 32.5 കോടി രൂപ ചെലവിൽ നബാർഡ് സഹായത്തോടെ ഭാരതപ്പുഴയുടെ ഇരുകരകളിലുമായി 947 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താനുദ്ദേശിച്ചാണ് തടയണനിർമാണം.
തൊഴിലാളികളെ കിട്ടാനുള്ള പ്രയാസമാണ് പണി മന്ദഗതിയാക്കിയതെന്നും വരുംദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് പാർശ്വഭിത്തി സംരക്ഷണം വേഗത്തിലാക്കുമെന്നും കരാറുകാരൻ പറഞ്ഞു.