കുടിവെള്ള ഉപയോഗത്തിന് വൻതുകയുടെ ബില്ലെന്ന് പരാതി
1561528
Thursday, May 22, 2025 1:52 AM IST
ഒറ്റപ്പാലം: കുടിവെള്ളം ലഭിച്ചില്ലെങ്കിലും ബിൽതുക ഭീകരം. വാണിയംകുളം പഞ്ചായത്തിൽ മനിശീരി ഭാഗത്താണ് ഉപഭോക്താക്കൾക്ക് കുടിവെള്ളത്തിന് വൻതുകയുടെ ബില്ല് ലഭിച്ചത്. കുടിവെള്ളം ഉപയോഗിച്ചവരും ഉപയോഗിക്കാത്തവരുമെല്ലാം ബില്ലിലെ തുക കണ്ടു ഞെട്ടിയ സ്ഥിതിയാണ്.
വാണിയംകുളം പഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി പൈപ്പിടൽ പൂർത്തീകരിച്ച ചില ഭാഗങ്ങളിൽ ഇപ്പോഴും കുടിവെള്ളം എത്തിയിട്ടില്ല. കുടിവെള്ളം ലഭിക്കാത്ത പലർക്കും ഇത്തവണ ജല അഥോറിറ്റി ബില്ലു നൽകിയിരിക്കുകയാണ്. രണ്ടുമാസത്തെ കുറഞ്ഞ തുകയായ 148 രൂപയുടെ ബില്ലാണ് പലർക്കും നൽകിയത്. ചെറുകാട്ടുപുലം, മാന്നനൂർ ഭാഗങ്ങളിൽ വെള്ളം എത്തിയിട്ടുണ്ടെങ്കിലും തുക പതിനായിരത്തിനും മുകളിലാണ്. മാന്നനൂർ കളത്തുംപടിക്കൽ സ്മിതയ്ക്ക് രണ്ടുമാസത്തെ ബില്ല് വന്നിരിക്കുന്നത് 67,289 രൂപയാണ്. മേയ് ഒൻപതിന് നൽകിയ ബില്ലിലാണ് രണ്ടുമാസത്തെ തുകയായി 50,516 രൂപയും അധിക തുകയായി 16,773 രൂപയും ചേർത്തുനൽകിയത്. ചെറുകാട്ടുപുലം പണ്ടാരത്തിൽ പദ്മിനിക്ക് വന്നത് 20,362 രൂപയുടെ ബില്ലാണ്.
ബിപിഎൽ വിഭാഗത്തിലാണ് ഇവർ. ഒറ്റയ്ക്ക് താമസിക്കുന്ന ഇവരുടെ വീട്ടിൽ കിണർ സൗകര്യമുണ്ട്. അതിനാൽ കുടിവെള്ളത്തിനായി പൈപ്പിനെ ആശ്രയിച്ചിട്ടില്ലെന്നു പദ്മിനി പറയുന്നു. ജല അഥോറിറ്റിയിൽ പരാതി പറഞ്ഞെങ്കിലും തുക അടക്കാൻ നിർബന്ധിച്ചതായി പദ്മിനി പറയുന്നു. ജൽ ജീവൻ മിഷന്റെ ഒന്നാംഘട്ട പൈപ്പിടൽ പൂർത്തിയായ ചില ഭാഗങ്ങളിൽപോലും ഇപ്പോഴും കുടിവെള്ളം എത്താത്ത സ്ഥിതിയുണ്ട്.
ഇതിനു പുറമെ പൈപ്പുകൾപൊട്ടി വെള്ളം പാഴായിപോകുന്നുണ്ട്. കുടിവെള്ളവിതരണം നടക്കുന്ന ഭാഗങ്ങളിൽ കൃത്യമായി ബില്ലുകൾ എത്തുന്നില്ലെന്നും പിന്നീട് വരുന്ന ബില്ലുകളിൽ വലിയ തുകയായി വരികയാണെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം കുടിവെള്ളം വരാത്തവർക്കു ബില്ല് വന്നതും വലിയ തുകകൾ വന്നതും പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നാണ് ജല അഥോറിറ്റി അധികൃതർ പറയുന്നത്.