പിക്കപ്പ് വാനിൽ എത്തിച്ച മാലിന്യം പട്ടാപ്പകൽ ശിരുവാണിപ്പുഴയിൽ തള്ളി
1561762
Friday, May 23, 2025 1:56 AM IST
അഗളി: പ്ലാസ്റ്റിക് കവറുകളിൽ നിറച്ചു പിക്കപ്പ് വാനിൽ കൊണ്ടുവന്ന ഖരമാലിന്യങ്ങൾ പട്ടാപ്പകൽ ശിരുവാണി പുഴയിൽ ഒഴുക്കി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്ന മാലിന്യമാണ് ഒരു സംഘം പുഴയിലേക്ക് നിക്ഷേപിച്ചത്. ആനക്കട്ടി-മണ്ണാർക്കാട് പ്രധാന പാതയിൽ കോട്ടത്തറയിൽ ശിരുവാണിപ്പുഴക്ക് കുറുകെയുള്ള പാലത്തിൽ നിന്നുമാണ് പിക്കപ്പ് ബാഗുകളിൽ നിറച്ച മാലിന്യം പുഴയിലേക്കെറിഞ്ഞത്.
അഗളി-ഷോളയൂർ പഞ്ചായത്തുകളെ വേർതിരിക്കുന്നത് ശിരുവാണി പുഴയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റു വാഹനയാത്രക്കാർ ഇത് ചോദ്യം ചെയ്തതോടെ പന്തികേട് മനസിലാക്കിയ സാമൂഹ്യ വിരുദ്ധർ വാഹനം മുന്നോട്ടെടുത്ത് സ്ഥലം വിടുകയായിരുന്നു. സംഭവത്തിൽ ഷോളയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.വാഹനം ഉടൻതന്നെ പിടികൂടി ആവശ്യമായ നിയമങ്ങൾ സ്വീകരിക്കുമെന്ന് ഷോളയൂർ പോലീസ് സബ് ഇൻസ്പെക്ടർ ഫൈസൽ കോറോത്ത് പറഞ്ഞു.
തമിഴ്നാട്ടിൽ നിന്ന് എത്തുന്ന വിനോദസഞ്ചാരികൾ അട്ടപ്പാടിയിലൂടെ ഒഴുകുന്ന ഭവാനി, ശിരുവാണി കൊടുങ്ങരപ്പള്ളം പുഴകളിൽ മാലിന്യം വലിച്ചെറിഞ്ഞും വാഹനങ്ങൾ കഴുകിയും നായ്ക്കളെ കുളിപ്പിച്ചും പ്ലാസ്റ്റിക്കും ഭക്ഷ്യവസ്തുക്കളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞു മലിനപ്പെടുത്തുന്നതായി വ്യാപക പരാതിയുണ്ട്. അട്ടപ്പാടിയിലെ പ്രധാന കുടിവെള്ള സ്രോതസ് ഈ പുഴകളാണ്. സ്കൂളും ആരോഗ്യകേന്ദ്രങ്ങളും ഭക്ഷണശാലകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ കുടിവെള്ളമാണ് ദിനംപ്രതി മലിനപ്പെട്ടു കൊണ്ടിരിക്കുന്നത്.
റോഡും തോടും പുഴയും സംരക്ഷിക്കുന്നതിൽ ത്രിതല പഞ്ചായത്തുകൾ യാതൊരു നടപടികളും എടുക്കുന്നില്ലന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കോളറ അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമില്ലാത്ത ജലമലിനീകരണം നടക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.