കാലവർഷക്കെടുതി നേരിടാൻ നടപടികൾ ഊർജിതം
1561951
Saturday, May 24, 2025 12:15 AM IST
കോയന്പത്തൂർ: കാലവർഷക്കെടുതി നേരിടാൻ കോയമ്പത്തൂർ നഗരത്തിൽ നടപടികൾ ഊർജിതമാക്കി കോർപറേഷൻ അധികൃതർ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓടകളും കനാലുകളും വൃത്തിയാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ശരവണാംപട്ടിയിലെ ശിവാനന്ദപുരം പ്രദേശത്തെ ചിന്നവേടംപട്ടി തടാകത്തിൽ നിന്ന് മഴവെള്ളം പുറത്തേക്കൊഴുകുന്ന പ്രധാന കനാലിന്റെ ഡ്രഡ്ജിംഗ് ജോലികൾ, പീളമേട്, ഫൺമാൾ മുതൽ സിംഗനല്ലൂർ ഉഴവർ മാർക്കറ്റ് വരെയുള്ള മൂന്നര കിലോമീറ്റർ നീളമുള്ള പ്രധാന കനാലിന്റെ ഡ്രഡ്ജിംഗ് ജോലികൾ, സിംഗനല്ലൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള മഴവെള്ള ഡ്രെഡ്ജിംഗ് ജോലികൾ, സിംഗനല്ലൂരിനടുത്തുള്ള കനാലിന്റെ ഡ്രഡ്ജിംഗ് ജോലികൾ, വീവേഴ്സ് കോളനി റെയിൽവേ മേൽപ്പാലത്തിനു സമീപമുള്ള കനാലിന്റെ ഡ്രഡ്ജിംഗ് ജോലികൾ എന്നിവ കോർപറേഷൻ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.
കോർപ്പറേഷൻ കമ്മീഷണർ ശിവഗുരു പ്രഭാകരൻ നേരിട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഫ്ലൈഓവറുകൾക്ക് താഴെ മഴവെള്ളം കെട്ടിക്കിടക്കുന്നത് തടയാൻ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മഴവെള്ളം നീക്കം ചെയ്യുന്നതിനായി വിവിധ ഫ്ളൈ ഓവറുകൾക്കു താഴെ മോട്ടോറുകളും തയാറാക്കിയതായും അധികൃതർ അറിയിച്ചു.
നാലായിരത്തോളം ശുചീകരണ തൊഴിലാളികളും 14 ഫയർ സ്റ്റേഷനുകളിലെ 300 റെസ്ക്യൂ ജീവനക്കാരും സജ്ജമാണെന്നും അധികൃതർ അറിയിച്ചു.