കുടിവെള്ളം മുടങ്ങി ആറുദിവസം; പ്രദേശവാസികൾ ദുരിതത്തിൽ
1561959
Saturday, May 24, 2025 12:15 AM IST
നെന്മാറ: പഞ്ചായത്തിലെ കണിമംഗലം, വീനസ്, കണിമംഗലം ഗ്രാമം, കൽമുക്ക്, പുഴക്കൽതറ, കൈപ്പഞ്ചേരി ഭാഗങ്ങളിൽ കുടിവെള്ളവിതരണം മുടങ്ങി. നെന്മാറ-ഒലിപ്പാറ റോഡ് നവീകരണത്തിന്റെ ഭാഗമായി കണിമംഗലം, വീനസ് ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ റോഡിന്റെ കയറ്റം കുറയ്ക്കാൻ ഉപരിതലം നിലവിലെ റോഡ് നിരപ്പിൽ നിന്ന് രണ്ടടി മുതൽ ഒന്നര മീറ്റർ വരെ മണ്ണുമാറ്റി താഴ്ത്തിയതോടെയാണ് നിലവിലുള്ള കുഴലുകൾ റോഡ് നിരപ്പിന് മുകളിൽ എത്തുകയും പൈപ്പുകൾ പൊട്ടുകയും ചെയ്തത്. ഇതോടെയാണ് പ്രദേശത്തെ കുടിവെള്ളവിതരണവും തടസപ്പെട്ടത്.
കണിമംഗലം മേഖലയിലേക്ക് കഴിഞ്ഞ ആറ് ദിവസമായി കുടിവെള്ളവിതരണം മുടങ്ങി. പ്രദേശത്തെ മൂന്നു വാർഡുകളിലായി 2500 ലേറെ കുടുംബങ്ങളുടെ കുടിവെള്ളവിതരണം പൈപ്പ് മാറ്റി സ്ഥാപിക്കാൻ നടപടിയായതോടെയാണ് മുടങ്ങിയത്. പലർക്കും സ്വന്തമായി കിണറോ മറ്റ് വെള്ള സ്രോതസുകളോ ഇല്ലാത്തതിനാൽ പലരും വെള്ളക്ഷാമത്തെ തുടർന്ന് ബന്ധുവീടുകളിലേക്കും മറ്റും താമസംമാറി.
ജല അഥോറിറ്റിയുടെ പൈപ്പുകൾ ആണെന്നും അത് പൊതുമരാമത്ത് മാറ്റി സ്ഥാപിക്കേണ്ട കാര്യമില്ലെന്നുമുള്ള തർക്കത്തിനെ തുടർന്ന് മൂന്നുദിവസം ജല അഥോറിറ്റിയും പിഡബ്ല്യുഡിയും പരസ്പരം പഴിചാരി പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിച്ച് ദുരിതത്തിലാക്കി. കെ. ബാബു എംഎൽഎ സ്ഥലത്തെത്തി ഇരു വകുപ്പ് എൻജിനീയർമാരുമായി ചർച്ചചെയ്ത് കണിമംഗലത്ത് ഒരു താത്കാലിക പൊതുടാപ്പ് സ്ഥാപിച്ചുനൽകി.
ജലഅഥോറിറ്റി പൈപ്പ് നൽകിയാൽ സ്ഥാപിച്ചുതരാമെന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാരനും ചർച്ചയിലൂടെ സമ്മതിച്ചതോടെയാണ് പൊട്ടിയ പൈപ്പുകൾക്ക് പകരം പുതിയവ ആഴത്തിൽ മാറ്റി സ്ഥാപിക്കാൻ തീരുമാനമായത്. ഇന്നലെ കണിമംഗലം മുതൽ വീനസ് ജംഗ്ഷന് താഴെ ഏന്തൻപാത വരെ 150 ഓളം മീറ്റർ നീളത്തിൽ പുതിയ നാലിഞ്ച് വലിപ്പമുള്ള പൈപ്പുകൾ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ചാലുകീറി പൈപ്പുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി.
റോഡിന് ഒരുവശത്ത് ചാലുകീറിയതോടെ മറുവശത്തേക്ക് റോഡ് മുറിച്ചുകടക്കുന്ന പൈപ്പുകളും മാറ്റി സ്ഥാപിക്കേണ്ട സ്ഥിതി സംജാതമായി. ഇതോടെ കഴിഞ്ഞദിവസം താത്കാലികമായി കുടിവെള്ളം ലഭിച്ച മേഖലകളിലും വ്യാഴാഴ്ച വൈകുന്നേരം മുതൽ കുടിവെള്ളവിതരണം പൂർണമായും നിലച്ചു.
ഇന്നും നാളേയുമായി ഭാഗികമായി കുടിവെള്ളവിതരണം പുനസ്ഥാപിക്കാൻ കഴിയുമെന്ന് ജലവിതരണ കുഴൽ സ്ഥാപിക്കുന്ന തൊഴിലാളികൾ പറഞ്ഞു. ജലവിതരണകുഴലുകൾ സ്ഥാപിക്കാൻ റോഡ് മുറിച്ച് ചാലു കീറിയതോടെ കണിമംഗലം, വീനസ് ഭാഗത്തേക്ക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഗതാഗതം ഇന്നലെ രാവിലെമുതൽ തടസപ്പെട്ടു.