മൂന്നേക്കർ, ചുള്ളിയാംകുളം മേഖലകളിൽ കാട്ടാനശല്യം രൂക്ഷം
1562925
Wednesday, May 28, 2025 1:17 AM IST
കല്ലടിക്കോട്: കരിമ്പയിൽ മൂന്നേക്കർ പ്രദേശത്ത് കാട്ടാനശല്യം അനുദിനം രൂക്ഷമാകുന്നു. ശനി, ഞായർ ദിവസങ്ങളിൽ മാത്രം നൂറിലധികം കാർഷികവിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്. കായ്ഫലമുള്ള തെങ്ങ്, കവുങ്ങ്, വിളവെടുക്കാറായ വാഴ എന്നിങ്ങനെ നൂറുകണക്കിന് കാർഷിക വിളകളാണ് കഴിഞ്ഞ രാത്രികളിൽ കാട്ടാന നശിപ്പിച്ചത്. മൂന്നേക്കർ, ചുള്ളിയാംകുളം, ഇടപ്പറമ്പ്, മീൻവല്ലം, തുടിക്കോട് പ്രദേശങ്ങളിലാണ് തുടർച്ചയായുള്ള കാട്ടാനശല്യം അനുഭവപ്പെടുന്നത്. ജനവാസമേഖലയിൽ വീട്ടുമുറ്റത്തു വരെ കാട്ടാനകളെത്തി കൃഷിനാശം വരുത്തുന്നത് പ്രദേശവാസികളിൽ ഏറെ ആശങ്ക പരത്തുന്നതാണ്.
മുണ്ടനാട് പ്രദേശത്ത് കാട്കയറി നിൽക്കുന്ന സ്വകാര്യതോട്ടങ്ങളിൽ തമ്പടിക്കുന്ന കാട്ടാനക്കൂട്ടം രാത്രിയാകുന്നതോടെ ചുള്ളിയാംകുളം, അട്ടക്കുണ്ട്, ഇടപ്പറമ്പ് പ്രദേശങ്ങളിലൂടെ മൂന്നേക്കറിന്റെ വിവിധഭാഗങ്ങളിലേയ്ക്കെത്തുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. വിവരമറിയിച്ചാൽ മണ്ണാർക്കാട് നിന്നെത്തുന്ന വനംവകുപ്പ് ആർആർടി സംഘം പടക്കംപൊട്ടിച്ച് ആനകളെ ഓടിക്കാറുണ്ടെങ്കിലും അവ വീണ്ടും കൃഷിയിടങ്ങളിലേയ്ക്കെത്തുന്നതായാണ് അനുഭവം.
വനാതിർത്തികളിൽ പൂർണമായും വൈദ്യുതവേലിയുൾപ്പടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാതിരിക്കുന്നതും ആനകൾക്ക് നിർബാധം ജനവാസ മേഖലയിലേയ്ക്ക് കടക്കുവാനാകുന്നു. രാത്രിസമയങ്ങളിൽ പുറത്തിറങ്ങുവാൻ പോലും ഭയപ്പെടുന്ന സ്ഥിതിയിലാണ് പ്രദേശവാസികൾ.
രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നേക്കർ പ്രദേശത്ത് ലക്ഷങ്ങളുടെ കൃഷിനാശമാണ് കാട്ടാനയിൽ നിന്നുണ്ടായിട്ടുള്ളത്. വന്യമൃഗങ്ങളിൽ നിന്നുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി വനംവകുപ്പിന് അപേക്ഷ നൽകുവാൻ കർഷകർ കൂട്ടാക്കാത്ത അവസ്ഥയാണിപ്പോൾ. അഞ്ച് വർഷം മുന്പുള്ള ഇത്തരം അപേക്ഷകൾ പരിഗണിക്കപ്പെട്ടിട്ടില്ലാത്തതിനാൽ കർഷകർക്ക് ഇതിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു.
കാട്ടാനയുൾപ്പടെയുള്ള വന്യ മൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇക്കാര്യം പുറത്തുപറയുവാൻ മടിക്കുന്ന പ്രവണത അനുഭവപ്പെട്ടുതുടങ്ങി. ഏതു വിധേനയെങ്കിലും ഉള്ളസ്ഥലം ലഭിക്കുന്ന വിലയ്ക്ക് വിറ്റ് നഗരപ്രദേശങ്ങളിലെ സുരക്ഷിതസ്ഥലങ്ങളിലേയ്ക്ക് മാറണമെന്ന മാനസികാവസ്ഥയിലാണ് പ്രദേശത്തെ ഒട്ടുമിക്ക കൃഷി ഭൂവുടമകളും. കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികളിൽ നിന്നുണ്ടാകുന്ന കൃഷിനാശത്തേക്കാൾ കാട്ടാനകളിൽ നിന്നുള്ള അതിക്രമങ്ങളാണ് കർഷകസമൂഹത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇവയ്ക്കുപുറമെ പ്രദേശത്ത് കുറുക്കൻ, കുറുനരി ഇനങ്ങളിലുള്ള വന്യജീവികളുടെ ശല്യം വർധിച്ചുവരുന്നതും ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നു. ഇവ കോഴി, താറാവ് ഉൾപ്പടെയുള്ളവയെ കൊന്നൊടുക്കുന്നുണ്ട്. മൂന്നേക്കർ കല്ലടി അരവിന്ദാക്ഷന്റെ വളർച്ചയെത്തിയ മൂന്ന് ആടുകളെ കഴിഞ്ഞദിവസം കുറുനരികൾ കൊന്നിരുന്നു.
നിരന്തരമായി കൃഷിനശിപ്പിക്കുന്ന കാട്ടാനകളെ പിടികൂടി ഉൾവനത്തിൽ വിടണമെന്ന ആവശ്യമാണ് മൂന്നേക്കർ പ്രദേശത്തെ കർഷകരും വിവിധ സംഘടനകളും ഇപ്പോൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇതിനായുള്ള പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ആലോചനയിലാണ് ജനങ്ങൾ.