വാണിയംകുളം ചന്തയിൽ പത്തുകോടിയിലേറെ രൂപയുടെ പെരുന്നാൾകച്ചവടം
1565399
Saturday, June 7, 2025 1:00 AM IST
ഒറ്റപ്പാലം: വാണിയംകുളം കന്നുകാലിചന്തയിൽ പെരുന്നാൾ കച്ചവടത്തിന് ഇതരസംസ്ഥാനങ്ങളിൽനിന്ന് കന്നുകാലികളുടെ വരവിൽ ഇത്തവണ ഇടിവ്. ചെറുതും വലുതുമായി 50 ലോഡ് കന്നുകാലികളെയാണ് വില്പനക്കായി എത്തിച്ചത്. കഴിഞ്ഞവർഷം 80 ലേറെ ലോഡ് കന്നുകാലികളെ എത്തിച്ച സ്ഥാനത്താണിത്.
ഇത്തവണ കാലികളുടെ എണ്ണം കുറഞ്ഞതിനാൽ വിലയും വർധിപ്പിച്ചിരുന്നു. പത്തുകോടിയിലേറെ രൂപയുടെ പെരുന്നാൾ കച്ചവടമാണ് വാണിയംകുളം ചന്തയിൽ നടന്നതെന്നു ചന്തനടത്തിപ്പുകാർ പറഞ്ഞു. അതേസമയം, കഴിഞ്ഞദിവസം ചെറുതും വലുതുമായി 70 ലോഡ് കന്നുകാലികളെ എത്തിച്ചിരുന്നു. അന്ന് മഴ കാരണം കച്ചവടം കുറഞ്ഞു. തുടർന്ന് നടന്ന ചന്തയിലാകട്ടെ കാലികളുടെ എണ്ണത്തിൽ കുറവും വന്നു. സ്ഥിരം സ്ഥലത്തിനു പുറമേ സമീപത്തെ ഗ്രൗണ്ടിലും ഇപ്പോൾ കന്നുകാലികച്ചവടം നടക്കുന്നുണ്ട്.
മഴയില്ലാതെ കാലാവസ്ഥ അനുകൂലമായതും കച്ചവടക്കാർക്ക് ഗുണകരമാണ്. കണ്ണൂർ, തിരുവനന്തപുരം, കാസർകോട്, എറണാകുളം എന്നിവിടങ്ങളിലേക്കും കന്നുകാലികളെ ഇവിടെ നിന്ന് വിറ്റുപോകുന്നുണ്ട്. തമിഴ്നാട്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കന്നുകാലികളെത്തുന്നത്. ഇതിനുപുറമേ നാടൻ കന്നുകളെയും പെരുന്നാൾച്ചന്തയിൽ എത്തിച്ചിരുന്നു.
തമിഴ്നാട്ടിൽനിന്നുള്ള ജെല്ലിക്കെട്ട് കാളകളെയും വില്പനക്കായി എത്തിച്ചിരുന്നു. കൂടുതലും മലബാർ മേഖലയിൽനിന്നുള്ള കച്ചവടക്കാരാണ് കഴിഞ്ഞദിവസം എത്തിയത്. കൂറ്റൻ പോത്തുകളെയും 500 കിലോയിലധികം തൂക്കം വരുന്ന കാളകളെയും പെരുന്നാൾ കച്ചവടത്തിനായി ചന്തയിലെത്തിച്ചിരുന്നു. പലരും മോഹവില നൽകിയാണ് ഇവയെ സ്വന്തമാക്കിയത്.