നെല്ലിനു പ്രതിഫലം നൽകാൻ ഗാരന്റി ചോദിക്കുന്നതു ശരിയല്ല: മനുഷ്യാവകാശ കമ്മീഷൻ
1565403
Saturday, June 7, 2025 1:00 AM IST
പാലക്കാട്: കർഷകൻ ഉത്പാദിപ്പിക്കുന്ന നെല്ല് സർക്കാർ ഏജൻസിയായ സപ്ലൈകോയ്ക്ക് നൽകിയശേഷം പ്രതിഫലതുകയ്ക്ക് ഗാരന്റി ചോദിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്. നെല്ല് കൈപ്പറ്റിയശേഷം തുക യഥാസമയം കൈമാറാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കർഷകരെ കരാറിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്നും ഉത്തരവിൽ പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറിക്കാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്. 2022 നവംബർ 29 ന് 5550 കിലോ നെല്ല് സപ്ലൈകോയ്ക്ക് നൽകിയ കർഷകനായ മലന്പുഴ സ്വദേശി കെ. കൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. നെല്ലിന്റെ തുക നൽകാൻ കേരള ബാങ്കിനെയാണ് ചുമതലപ്പെടുത്തിയതെന്നും തുക കൈപ്പറ്റാൻ ബാങ്കിന്റെ കല്ലേപ്പുള്ളി ശാഖയിലെത്തിയപ്പോൾ കരാർ ഒപ്പിടണമെന്ന് നിർബന്ധംപിടിച്ചതായും പരാതിക്കാരൻ പറഞ്ഞു.
സപ്ലൈകോ ബാങ്കിന് തുക നൽകിയില്ലെങ്കിൽ കർഷകൻ വായ്പയും പലിശയും തിരിച്ചടക്കണമെന്നാണ് കരാറിലെ വ്യവസ്ഥയെന്നും കർഷകരെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടു. ഭക്ഷ്യപൊതുവിതരണ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു.
പരാതിക്കാരൻ നൽകിയ നെല്ലിന്റെ വിലയായ 1,57,176 രൂപ പിആർഎസ് വായ്പയായി കേരളബാങ്ക് മുഖേന നൽകിയിരുന്നെങ്കിലും തുക കൈപ്പറ്റാൻ പരാതിക്കാരൻ വിസമ്മതിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് കനറാ ബാങ്ക് സുൽത്താൻപേട്ട് ശാഖയിലുള്ള പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് തുക നേരിട്ട് നൽകിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. ബാങ്കിന് തുക കൈമാറുന്നതിന് സർക്കാരിൽ നിന്നും താമസം നേരിടുന്നതുകൊണ്ട് കർഷകരോട് ഗാരന്റി ചോദിക്കുന്നത് ശരിയല്ലെന്നാണ് പരാതിക്കാരന്റെ വാദം.