ദർശന പുണ്യം നുകർന്ന് ആയിരങ്ങൾ : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്കുശേഷം താഴികക്കുടം സമർപ്പിച്ചു
1565848
Monday, June 9, 2025 6:56 AM IST
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ രണ്ടര നൂറ്റാണ്ടിനു ശേഷം നടന്ന താഴികക്കുടം സമർപ്പണം ആയിരക്കണക്കിനു ഭക്തർക്ക് ദർശന പുണ്യമായി. ചടങ്ങുകൾക്ക് ക്ഷേത്രംതന്ത്രി തരണനല്ലൂർ ഗോവിന്ദൻ നന്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു.
1750-ൽ മാർത്താണ്ഡവർമ മഹാരാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നവീകരിച്ച് തൃപ്പടിദാനം നടത്തിയിരുന്നു. തൃപ്പടിദാനം നടന്ന് 275 വർഷങ്ങൾക്കു ശേഷമാണ് ഇന്നലെ രാവിലെ ക്ഷേത്രത്തിൽ സ്തൂപികാസമർപ്പണം നടന്നത്. നവീകരണത്തിനു ശേഷം മഹാകുംഭാഭിഷേകവും ഇന്നലെ ക്ഷേത്രത്തിൽ നടന്നു.
നൂറ്റാണ്ടിൽ ആദ്യമായി നടന്ന സ്തൂപികാ സമർപ്പണം കണ്ടു പുണ്യംനേടാൻ ക്ഷേത്രത്തിന്റെ മൂന്നുവശത്തുമായി ഭക്തർ തിങ്ങിക്കൂടി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, രാജസ്ഥാൻ മന്ത്രി കെ.കെ. വിഷ്ണോയ്, തിരുവിതാം കൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതിഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, അവിട്ടം തിരുനാൾ ആദിത്യവർമ അടക്കമുള്ള പ്രമുഖരും പങ്കെടുത്തു.
സുപ്രീം കോടതി നിരീക്ഷണത്തിനു പിന്നാലെ എട്ടു കൊല്ലംനീണ്ട നവീകരണത്തിനും കുംഭാഭിഷേകത്തിനുമാണ് ഇന്നലെ സമാപനമായത്. ഇനി അനന്തശായിയായ ശ്രീപദ്മനാഭസ്വാമിയുടെ കടുശർക്കര യോഗത്തിലുള്ള മൂലവിഗ്രഹത്തിന്റെ നവീകരണം മാത്രമാണ് പൂർത്തിയാക്കാനുള്ളത്. വിഷ്വക്സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, തിരുവാന്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധകലശം എന്നിവയെല്ലാം ഒരുമിച്ചു നടത്തി. ഇന്നലെ രാവിലെ ഏഴിനു ക്ഷേത്രം സ്ഥാനി മൂലംതിരുനാൾ രാമവർമ ചെന്പകത്തിൻമൂട്ടിൽനിന്നു ശീവേലിപ്പുര വഴി തിരുവാന്പാടിയിലെത്തി.
അവിടെ നടന്ന അഷ്ടബന്ധകലശത്തിന് പ്രദീപ് നന്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. തുടർന്നു ശ്രീകോവിലിനു സമീപത്തെ വിഷ്വക്സേന ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ നടന്നു. ശ്രീപദ്മനാഭസ്വാമിയുടെ പാദത്തിനു താഴെ കടുശർക്കര യോഗത്തിലുള്ള വിഷ്വക്സേന വിഗ്രഹത്തിന്റെ പ്രതിഷ്ഠയ് ക്ക് സജി നന്പൂതിരിപ്പാടും പദ്മനാഭൻ നന്പൂതിരിയും കാർമികത്വം വഹിച്ചു.
നൂറോളം സ്വർണക്കലശങ്ങളിലാണ് പൂജാ ചടങ്ങുകൾ നടന്നത്. ഭരണസമിതി ചെയർമാൻ ജില്ലാ ജഡ്ജി കെ.പി. അനിൽകുമാർ, അംഗങ്ങളായ എ. വേലപ്പൻനായർ, കരമന ജയൻ, മൂപ്പിൽ സ്വാമിയാർ ഒറവങ്കര അച്യുതഭാരതി, ഉപദേശകസമിതി ചെയർമാൻ ജസ്റ്റിസ് ടി. ആർ. രാമചന്ദ്രൻനായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.