നാടെങ്ങും "പ്ലാസ്റ്റിക് വിരുദ്ധയുദ്ധം': കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ മാലിന്യക്കുരുക്കിൽ
1565858
Monday, June 9, 2025 7:11 AM IST
കാട്ടാക്കട: "പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ പൊരുതുക' എന്ന സന്ദേശം ഉയർത്തി നാടെങ്ങും പരിസ്ഥിതിവാരാചരണം നടക്കുമ്പോൾ കിലോക്കണക്കിന് പ്ലാസ്റ്റിക് സംസ്കരിക്കാൻ കൈമാറാതെ കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിൽ കൂട്ടിയിട്ടിരിക്കുന്നു. തെരുവുനായകളുടെ വിസർജ്യവും ചപ്പുചവറുകളുമൊക്കെചേർന്നുള്ള മാലിന്യത്തിനു സമീപത്തുകൂടെ മൂക്കുപൊത്താതെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. താലൂക്ക് ഓഫീസ് ഉൾപ്പെടെ ഏഴു സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന ബഹുനിലക്കെട്ടിടത്തിന്റെ ദയനീയാവസ്ഥയാണിത്.
കെട്ടിടത്തിന്റെ താഴത്തെനിലയിലാണ് പ്ലാസ്റ്റിക് കൂമ്പാരം. രണ്ടാഴ്ചയോളമായി പ്ലാസ്റ്റിക് കവറുകളുടെ കൂന അവിടെയുണ്ടെന്നു വിവിധ ആവശ്യങ്ങൾക്കായി പതിവായി എത്തുന്നവർ പറഞ്ഞു. ഓഫീസുകൾ പ്രവർത്തിക്കുന്ന ഫ്ലോറുകളുടെ അവസ്ഥ ഇതാണെങ്കിൽ പുറത്ത് ഇതിലും ഗതികേടാണ്. പാഴ്വസ്തുക്കൾ ഉൾപ്പെടെ പലയിടത്തായി കൂട്ടിയിട്ട് പരിസരമാകെ വൃത്തിഹീനം.
ആറുനിലകളിൽ 53,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടം വൃത്തിയായി സൂക്ഷിക്കണമെന്നു സർക്കാർ നിർദേശമുണ്ട്. ഓഫീസുകളിൽ ശുചീകരണത്തിന് ആളുണ്ടെന്നാണ് പറയുന്നത്.
എന്നാൽ, അവരവരുടെ പരിസരം വൃത്തിയാക്കുന്നതല്ലാതെ പൊതുവായ ഒരു ശുചീകരണ സംവിധാനമില്ല. റവന്യു വകുപ്പിന്റേതാണു കെട്ടിടം. ഇവിടെ മാലിന്യസംസ്കരണത്തിനു പൊതുവായ സംവിധാനവും ഇല്ല.
എന്നാൽ, പഞ്ചായത്തിന്റെ ഹരിതകർമസേനയ്ക്ക് മാലിന്യം സംഭരിക്കാം. ഇവിടെ അതും നടക്കുന്നില്ല. ആരുടെയും ശല്യം ഇല്ലാത്തതിനാൽ കെട്ടിടത്തിനുള്ളിലും പരിസരത്തും തെരുവുനായകൾ വിഹരിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഇവയെയും പേടിക്കണം.