ക്ഷേത്രത്തിനു സമീപം കോഴിമാലിന്യം; നാട്ടുകാർ റോഡ് ഉപരോധിച്ചു
1565853
Monday, June 9, 2025 6:56 AM IST
പേരൂർക്കട: ക്ഷേത്രത്തിനു സമീപം കോഴിമാലിന്യം കണ്ടെത്തിയതിൽ പ്രതിഷേധിച്ച് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്നു റോഡ് ഉപരോധിച്ചു. രാജീവ് ഗാന്ധി ബയോടെക്നോളജി- മേലാറന്നൂർ റോഡാണ് ഇന്നലെ രാവിലെ 10.30ന് ഉപരോധിച്ചത്.
മേലാറന്നൂരിലെ പാറച്ചിറ മാടൻ തമ്പുരാൻ ക്ഷേത്രത്തിനു സമീപം നാലു കവർ കോഴി മാലിന്യം കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ ഭാഗത്ത് രാത്രികാലങ്ങളിലാണ് മാലിന്യം തള്ളുന്നതെന്നാണ് സൂചന. റോഡിലെ വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ ഇതു ്യക്തമായി അറിയാൻ സാധിക്കില്ല.
ആറന്നൂർ വാർഡ് കൗൺസിലർ എൽ.ആർ. ബിന്ദു മേനോൻ ഉടൻതന്നെ പ്രശ്നത്തിൽ ഇടപെടുകയും നഗരസഭാ ജീവനക്കാരെത്തി മാലിന്യം വാഹനത്തിൽ കയറ്റാൻ തയാറാവുകയും ചെയ്തുവെങ്കിലും സമരക്കാർ തടയുകയായിരുന്നു. തങ്ങളുടെ സമരം മാലിന്യം നിക്ഷേപിച്ചവർക്കെതിരെ ആണെന്നായിരുന്നു ഇവരുടെ നിലപാട്. ഒടുവിൽ പൂജപ്പുര പോലീസ് സ്ഥലത്തെത്തുകയും മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നടപടിയെടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരക്കാർ പിരിഞ്ഞുപോയത്.
മാലിന്യം നിക്ഷേപിച്ചതിനു സമീപത്തുനിന്നും 200 മീറ്ററോളം അകലെ മാത്രമാണു സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ലഭ്യമായ ദൃശ്യങ്ങൾ പരിശോധിച്ചു മാലിന്യ നിക്ഷേപകരെ കണ്ടെത്തുമെന്നു പൂജപ്പുര പോലീസ് അറിയിച്ചു. അതേസമയം കോഴി മാലിന്യം സ്ഥലത്തുനിന്നു നീക്കുന്നതിനു താൻ കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും നഗരസഭ മാലിന്യം നീക്കം ചെയ്തിട്ടുണ്ടെന്നും വാർഡ് കൗൺസിലറും വ്യക്തമാക്കി.