ഇന്റേൺഷിപ്പ് കേരള പോർട്ടൽ സുപ്രധാന നാഴികക്കല്ല്: മന്ത്രി ഡോ. ആർ.ബിന്ദു
1602208
Thursday, October 23, 2025 6:43 AM IST
തിരുവനന്തപുരം: നാലുവർഷ ബിരുദ പ്രോഗ്രാം പാഠ്യ പദ്ധതി പരിഷ്ക്കാരങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്റേൺഷിപ്പ് കേരള പോർട്ടലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും (കെഎസ്എച്ച്ഇസി) കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ബിന്ദു.
സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികളെയും സർവകലാശാലകളെയും വ്യവസായങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിനും പ്രഫഷണൽ ലോകത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനും നവീകരണം, നൈപുണ്യ വികസനം, സമഗ്ര വിദ്യാഭ്യാസം എന്നിവയോടുള്ള കേരളത്തിന്റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഇന്റേൺഷിപ്പ് പോർട്ടൽ നിലവിൽ വന്നതിലൂടെ സാധ്യമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നാലുവർഷ ബിരുദ പ്രോഗ്രാമിൽ പ്രവേശനം നേടി നാലാം സെമസ്റ്ററിലേയ്ക്ക് കടക്കുമ്പോൾതന്നെ ഇത്തരത്തിലൊരു ഇന്റേൺഷിപ്പ് പോർട്ടൽ പ്രവർത്തന സജ്ജമാകുമെന്നത് അഭിമാനകരമാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അക്കാദമികവും ഭരണപരവുമായ എല്ലാ ആവശ്യങ്ങളും സമന്വയിപ്പിക്കുന്ന കെ-റീപ് പദ്ധതിയുടെ തുടർച്ചയായാണ് ഇന്റേൺഷിപ്പ് കേരള പോർട്ടലും നടപ്പിലാക്കിയിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കളുടെ അധ്യക്ഷതയിൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഡോ. രാജൻ വർഗീസ് (മെമ്പർ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ), പ്രഫ. എം.ജുനൈദ് ബുഷിരി (വൈസ് ചാൻസലർ, കൊച്ചിൻ സർവകലാശാല), റിട്ട. വൈസ് അഡ്മിറൽ ശ്രീകുമാർ നായർ (കെൽട്രോൺ മാനേജിംഗ് ഡയറക്ടർ),
പ്രഫ. ജഗതിരാജ് വി.പി (വൈസ് ചാൻസലർ, ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല), ഡോ. എം.എസ്.രാജശ്രീ (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, ട്രെസ്റ്റ് റിസർച്ച് പാർക്ക്), എം.രാജേഷ് (ജനറൽ മാനേജർ, കെൽട്രോൺ), എം.ഹസീന (ഫിനാൻസ് ഓഫീസർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ) തുടങ്ങിയവർ സംസാരിച്ചു.