നെല്ല് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്ന് കർഷകർ
1565515
Saturday, June 7, 2025 5:50 AM IST
നിലന്പൂർ: സർക്കാരിന്റെ നിർദേശ പ്രകാരം സപ്ലൈകോയ്ക്ക് ക്വിന്റൽ കണക്കിന് നെല്ല് നൽകിയ കർഷകർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭ്യമായില്ലെന്ന് പരാതി. മാർച്ചിലാണ് സിവിൽ സപ്ലൈകോ നിർദേശിച്ച മില്ലുകൾക്ക് പാടശേഖര സമിതികൾ നെല്ല് കൈമാറിയത്. കാനറ ബാങ്ക്, എസ്ബിഐ ബാങ്കുകൾ വഴിയാണ് കർഷകർക്ക് നെല്ലിന്റെ വില കൈമാറുന്നത്.
മാർച്ച് അവസാനത്തിൽ നെല്ല് നൽകിയ നാമമാത്രമായ ചില കർഷകർക്ക് മാത്രമാണ് പണം ലഭിച്ചത്. സപ്ലൈകോയുമായുള്ള കരാർ അവസാനിച്ചതാണെന്നും ഇനി പുതിയ കരാർ വച്ചാൽ മാത്രമേ പണം നൽകാനാവുകയുള്ളൂവെന്നുമാണ് ബാങ്കുകൾ പറയുന്നതെന്ന് ചേലോട് പാടശേഖര സമിതിയുടെ ഖജാൻജി അജയ് കുമാർ പറഞ്ഞു.
നിലന്പൂർ മേഖലയിൽ അമരന്പലം, കരുളായി, ചാലിയാർ പഞ്ചായത്തുകളിലാണ് കൂടുതൽ നെൽ കർഷകരുള്ളത്. അമരന്പലം പാടശേഖരത്തിലെ 15 കർഷകർ 25 ടണ്ണും ആനമുണ്ട പാടശേഖര സമിതിയിലെ കർഷകർ 14 ടണ്ണും പുതിയകളം സമിതി 30 ടൺ നെല്ലുമാണ് നൽകിയത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് മില്ലുകൾക്ക് കർഷകർ നെല്ല് തൂക്കി നൽകിയത്.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തും മറ്റുമാണ് നെൽകൃഷി ഇറക്കിയത്. സാധാരണ ബാങ്കുകൾ കർഷകരിൽ നിന്ന് അപേക്ഷ വാങ്ങി വായ്പയായി നെല്ലിന്റെ വില കർഷകർക്ക് കൊടുത്തിരുന്നു. എന്നാൽ ഇത്തവണ അതും ഉണ്ടായിട്ടില്ലെന്ന് നെൽ കർഷകർ പറയുന്നു.