മലയോര മേഖലയിൽ കടുവപ്പേടിയിൽ ബലിപെരുന്നാൾ
1565519
Saturday, June 7, 2025 5:50 AM IST
കരുവാരകുണ്ട്: നാടൊട്ടുക്കും ആഹ്ലാദപൂർവം ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ മലയോരമേഖല ഇപ്പോഴും കടുവപ്പേടിയിലാണ്. കാളികാവ് അടക്കാകുണ്ടിൽ യുവാവിനെ അക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പിടികൂടാൻ ദൗത്യസംഘം മൂന്നാഴ്ചയിൽ കൂടുതലായി പരിശ്രമിക്കുന്നു. ഇതുവരെയും കടുവയെ പിടികൂടാനായിട്ടില്ല.
കടുവയെ ജനവാസകേന്ദ്രങ്ങളിൽ പലപ്പോഴായി നാട്ടുകാർ കാണുകയും ചെയ്തിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ ഭീതി കൂടിയത്. കടുവപ്പേടി കാരണം ചെറുകിട കർഷകരും തോട്ടം തൊഴിലാളികളും ജോലിയെടുക്കുന്നതിന് ആഴ്ചകളായി തോട്ടങ്ങളിൽ പോയിട്ടില്ല. ഇത് കുടുംബത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. പെരുന്നാളിനോടനുബന്ധിച്ച് പുതുവസ്ത്രങ്ങളെടുക്കാൻ പോലും മിക്ക വീട്ടുകാർക്കും സാധിച്ചിട്ടില്ല.
ഇതുകൊണ്ടെല്ലാം തന്നെ മലയോരത്തെ ഈ വർഷത്തെ പെരുന്നാൾ കടുവപ്പേടിയിലമർന്ന പെരുന്നാളായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോക്കാട് കല്ലാമൂലയിലെ ഗഫൂറിന്റെ മരണവും പ്രദേശവാസികളെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.