വയനാട്ടിൽ തകർത്തുപെയ്ത് മഴ : സുഗന്ധഗിരി അംബയിൽ രേഖപ്പെടുത്തിയത് 159 എംഎം
1570371
Thursday, June 26, 2025 5:57 AM IST
കൽപ്പറ്റ: വയനാട്ടിൽ ചൊവ്വാഴ്ച രാത്രിയും ഇന്നലെ പകലും തകർത്തുപെയ്ത മഴയിൽ അങ്ങിങ്ങ് നാശം. തവിഞ്ഞാൽ, തൊണ്ടർനാട്, കോട്ടത്തറ, പടിഞ്ഞാറത്തറ, പൊഴുത, വൈത്തിരി, മേപ്പാടി, മുട്ടിൽ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ തെക്കേ വയനാട്ടിലെ സുഗന്ധഗിരി അംബ ഭാഗത്താണ് കൂടുതൽ മഴ പെയ്തത്-159 എംഎം.
വടക്കേ വയനാട്ടിലെ വാളാട് പുലിക്കാട്ടുകടവിൽ 130 എംഎം മഴ രേഖപ്പെടുത്തി. തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപ്പുഴയിൽ 104.6 ഉം പാലേരിയിൽ 103.5 ഉം എംഎം മഴ പെയ്തു. കുഞ്ഞോത്ത് 121 എംഎം മഴ രേഖപ്പെടുത്തി. മേപ്പാടി എളന്പിലേരിയിൽ 106.6 എംഎം മഴ പെയ്തു. വെള്ളമുണ്ട മംഗലശേരി മലയിൽ 124 എംഎം മഴ ലഭിച്ചു. കർണാടകയോടു ചേർന്നുകിടക്കുന്ന മുള്ളൻകൊല്ലി പഞ്ചായത്തിൽ ശരാശരി 15.56 ഉം പുൽപ്പള്ളി പഞ്ചായത്തിൽ 18.8 ഉം എംഎം മഴയാണ് രേഖപ്പെടുത്തിയത്. ബത്തേരി മേഖലയിൽ ശരാശരി 31.95 എംഎം മഴ ലഭിച്ചു.
മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ട്. കൽപ്പറ്റയ്ക്കടുത്ത് പുൽപ്പാറ എസ്റ്റേറ്റ് റോഡ് ഭാഗികമായി തകർന്നു. തവിഞ്ഞാൽ വാളാടിൽ മണ്ണിടിഞ്ഞു. പ്രദേശത്തെ കണ്ണാടി അമ്മദ്, നൊട്ടൻ റിയാസ് എന്നിവരുടെ വീടുകളിൽ മണ്ണും ചളിയും കയറി.
കൂടംകുന്ന്-കാരച്ചാൽ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായി. കാറ്റിലും മഴയിലും എടവക പഞ്ചായത്തിലെ എള്ളുമന്ദം മൂട്ടേരി ഉന്നതിയിലെ കറപ്പിയുടെ വീടിനു മുകളിലേക്ക് മരം വീണു. അഗ്നി-രക്ഷാസേന മരം മുറിച്ചുനീക്കി. കുഞ്ഞോം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് വെള്ളം കയറി.