മരകാവ്, വേലിയന്പം പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം
1570372
Thursday, June 26, 2025 5:57 AM IST
പുൽപ്പള്ളി: ഭൂദാനം, മരകാവ്, വേലിയന്പം, മൂഴിമല, കാപ്പിക്കുന്ന് പ്രദേശങ്ങളിൽ കാട്ടാനശല്യം അതി രൂക്ഷം. നിരവധി കർഷകരുടെ കാർഷിക വിളകൾ നശിപ്പിക്കപ്പെട്ടു. രാത്രിയിൽ പ്രദേശത്തെത്തുന്ന കാട്ടാനകൾ വ്യാപകമായ നാശനഷ്ടമാണ് വരുത്തുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ഭൂതാനത്ത് എത്തിയ രണ്ട് കാട്ടാനകൾ വിൽസണ് ചാലക്കുടിയുടെ ഇഞ്ചി കൃഷി നശിപ്പിച്ചു.
മുളച്ചു വരുന്ന ഇഞ്ചി ചെടികളെയും ഒരുക്കിയ സ്ഥലവും ചവിട്ടി നശിപ്പിച്ചു. ഒരേക്കർ സ്ഥലത്താണ് വിൽസണ് ഇഞ്ചി നട്ടിരുന്നത്. ഇപ്പോൾ മുളച്ചു വരുന്ന സമയത്താണ് ഇവ ആന ചവിട്ടി നശിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ചാലക്കുടി ജോർജ്, കാട്ടിയിൽ വക്കച്ചൻ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും കാട്ടാന കയറിയിറങ്ങി. എല്ലാ ദിവസവും പ്രദേശത്ത് കാട്ടാന എത്തിച്ചേരുന്നത് വലിയ ഭീതിയാണ് സൃഷ്ടിച്ചിട്ടുള്ളത്. നെയ്ക്കുപ്പ വനത്തിൽ നിന്നുമാണ് കാട്ടാന ഈ പ്രദേശങ്ങളിലേക്ക് എത്തുന്നത്.
വനത്തിന് സമീപത്തുണ്ടായിരുന്ന വേലി, ട്രഞ്ച് എന്നിവ പുതിയ തൂക്കുവേലി സ്ഥാപിക്കുന്നതിനായി നീക്കം ചെയ്തതാണ് കാട്ടാനകൾ ഇവിടേക്ക് എത്തിച്ചേരുന്നതിന് പ്രധാനമായും കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
പുതിയവേലി നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണ് വനം വകുപ്പ് ജീവനക്കാർ. എന്നാൽ ആ വേലിയുടെ നിർമാണ പ്രവർത്തികൾ പൂർത്തിയാകുന്നതുവരെ പ്രദേശത്ത് കാട്ടാനകൾ സ്ഥിരം കയറിയിറങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്ന പേടിയാണ് നാട്ടുകാർക്കുള്ളത്. പകൽ സമയം കുരങ്ങ്, മയിൽ എന്നിവയുടെ ശല്യവും രാത്രിയിൽ കാട്ടുപന്നിയും കാട്ടാനയും പ്രദേശത്തേക്ക് എത്തുന്നതോടെ കർഷകരും നാട്ടുകാരും വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്.
photo:
കാട്ടാനകൾ ഭൂദാനത്ത് ചാലക്കുടി വിൽസന്റെ ഇഞ്ചികൃഷി നശിപ്പിച്ച
നിലയിൽ.