കാട്ടാനശല്യം: അന്തർ സംസ്ഥാനപാത ഉപരോധിച്ചു
1570378
Thursday, June 26, 2025 5:57 AM IST
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ പാടന്തറ മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പാടന്തറ ടൗണിൽ ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തർസംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2.30വരെയാണ് സമരം നടത്തിയത്. ഗൂഡല്ലൂർ എംഎൽഎ അഡ്വ. പൊൻജയശീലൻ, സർവകക്ഷി നേതാക്കൾ എന്നിവർ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ ധാരാളംപേർ സമരത്തിൽ പങ്കെടുത്തു.
വനാതിർത്തികളിൽ ട്രഞ്ച് കീറുക, സോളാർവേലി സ്ഥാപിക്കുക, കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. വിവരമറിഞ്ഞ് ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാർ, എസിഎഫ് കറുപ്പയ്യ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.
എംഎൽഎ അഡ്വ. പൊൻ ജയശീലൻ, ഇളഞ്ചഴിയൻ ബാബു (ഡിഎംകെ), കെ. ഹംസ (കോണ്‍ഗ്രസ്), എൻ. വാസു (സിപിഎം), ഭുവനേശ്വരൻ (വിസികെ), വി.കെ. ഹനീഫ (മുസ്ലിം ലീഗ്), ദേവർഷോല പഞ്ചായത്ത് പ്രസിഡന്റ് വള്ളി, വൈസ് പ്രസിഡന്റ് യൂനുസ് ബാബു, വാർഡ് കൗണ്‍സിലർ ശാഹിന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പതിനഞ്ച് ദിവസത്തിനകം വനാതിർത്തിയിൽ ട്രഞ്ച് കീറാമെന്നും ഡ്രോണ്‍ കാമറ ഉപയോഗിച്ച് കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സ്പെഷൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇന്ന് മുതൽ ആനകളെ നിരീക്ഷിച്ച് വനത്തിലേക്ക് തുരത്തിയോടിക്കാനുള്ള നടപടികൾ ആരംഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരം കാരണം റോഡിന്റെ ഇരുവശങ്ങളിലും നൂറുക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടന്നിരുന്നത്.
ദേവർഷോല, ത്രീഡിവിഷൻ, പാടന്തറ, കന്പാടി, ചെളുക്കാടി, കെണിയംവയൽ, കുറ്റിമൂച്ചി, മച്ചികൊല്ലി, കല്ലിങ്കര, ഫോർത്ത്മൈൽ ഭാഗങ്ങളിൽ എട്ട് കാട്ടാനകളാണ് പരിഭ്രാന്തി പരത്തുന്നത്. പകൽ സമയങ്ങളിൽ പോലും കാട്ടാനകൾ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുകയാണ്. ഇതേത്തുടർന്ന് ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ആന ശല്യത്തിന് പരിഹാരം കണ്ടിട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.