കൂത്താട്ടുകുളം: വെങ്കുളം മലയിൽ ആരംഭിക്കാൻ പോകുന്ന ടാർ മിക്സിംഗ് പ്ലാന്റിനും ക്രഷർ യൂണിറ്റിനുമെതിരായി പ്രതിഷേധം ആരംഭിക്കുന്നതിനായി പ്രദേശവാസികളുടെ ആലോചനായോഗം ചേർന്നു. ടാർ പ്ലാന്റ് പോലുള്ള വ്യവസായങ്ങൾ നാടിനു ദോഷകരമാണെന്നും ജനങ്ങളുടെ ആരോഗ്യത്തെയും ജീവിതത്തെയും തടസപ്പെടുത്തുന്നതിനാലുമാണ് യോഗം ചേർന്നത്.
കാർഷിക മേഖലയായ വെങ്കുളത്ത് ഇത്തരമൊരു പ്ലാന്റ് സ്ഥാപിക്കുന്നത് ജനവിരുദ്ധമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിൽനിന്നും സംരംഭകർ പിന്നോട്ട് മാറണമെന്നും ഇതിനു സഹായകരമായ എല്ലാ അനുമതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭാംഗം പി.ജി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
തോമസ് ചാഴികാടൻ എംപി, അനൂപ് ജേക്കബ് എംഎൽഎ, സമരസമിതി ചെയർമാനായി ബ്ലോക്ക് പഞ്ചായത്തംഗം ഡോജിൻ ജോണ്‍, കണ്‍വീനറായി നഗരസഭാംഗം പി.ജി. സുനിൽകുമാർ എന്നിവരെ തെരഞ്ഞെടുത്തു. കൂത്താട്ടുകുളം നഗരസഭയുടെയും ഇലഞ്ഞി പഞ്ചായത്തിലെയും പാന്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെയും പ്രതിനിധികൾ എത്രയും പെട്ടെന്ന് സ്ഥലം സന്ദർശിച്ച് പ്ലാന്റ് വന്നാലുള്ള ദൂഷ്യവശങ്ങൾ മനസിലാക്കി ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
മാജി സന്തോഷ്, ജോർജ് ചന്പമല, പി.സി. ഭാസ്കരൻ, സി.എ. തങ്കച്ചൻ, കെ. സദാനന്ദൻ, എൻ.കെ. വിജയൻ, രാജേഷ് മരങ്ങാട്ട്, ജീമോൻ മുട്ടപ്പിള്ളി, ടോമി കെ.തോമസ്, എം.എ. ഷാജി, റെനി സ്റ്റീഫൻ, മോഹൻകുമാർ, രമണൻ, ജെയ്സണ്‍ വേതാനി, പ്രശാന്ത്, ശിവൻ കൂവപ്പാറ, കെ.പി. ജോണ്സൻ, ബേബി ജോർജ് എന്നിവർ പ്രസംഗിച്ചു.