കളമശേരി: കുടിവെള്ള ജലസ്രോതസുകളുടെ പുനരുദ്ധാരണത്തിന് 26 കോടി രണ്ടുലക്ഷം രൂപയും, മാലിന്യ സംസ്കരണത്തിന് ഏഴുകോടി രൂപയും നീക്കിവച്ച് കളമശേരി നഗരസഭ ബജറ്റ്. വൈസ് ചെയർപേഴ്സൺ സൽമ അബുബക്കർ അവതരിപ്പിച്ച ബജറ്റിൽ നഗരവികസന മരാമത്തിന് 25 കോടിയും, സാമൂഹ്യ സുരക്ഷാ പെൻഷന് 16,16,64000 രൂപയും കുടുംബശ്രീക്ക് 50 ലക്ഷം രൂപയും വകയിരുത്തി. ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി.
ആരോഗ്യ മേഖലക്ക് രണ്ടു കോടി 75 ലക്ഷം രൂപയും, ഊർജത്തിന് രണ്ടുകോടിയും പട്ടികജാതി ക്ഷേമത്തിനായി 2,92,94000 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു തവണയുമുണ്ടായിരുന്ന ഷീ ലോഡ്ജും, ഭൂരഹിതർക്കുള്ള ഭവന സമുച്ചയവും ഇത്തവണയും ബജറ്റിൽ ഇടം പിടിച്ചു.
മുന്നിരിപ്പ് തുകയായ 19,63,14, 854 രൂപയും, തന്നാണ്ട് വരവായ 110,20,38,648 രൂപ ഉൾപ്പെടെ 129,83,53,502 രുപ വരവും 123, 08,36,013 രൂപ ചെലവും 6,75,17,489 രൂപ നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. ഇന്നുരാവിലെ 10.30 മുതൽ ബജറ്റ് ചർച്ച ആരംഭിക്കും.