District News
തൃശൂർ: സെന്റ് ക്ലെയേഴ്സ് സിജിഎച്ച്എസ്എസ് മെറിറ്റ് ഡേ പൂർവവിദ്യാർഥിയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഇറ്റാലിയൻ കമ്യൂണിറ്റി അംബാസഡറുമായ ഡോ. മേരി ഷൈനി ഉദ്ഘാടനം ചെയ്തു. അസീസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫോണ്‍സി മരിയ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളജ് മീഡിയ സ്റ്റഡീസ് വിഭാഗം ഡയറക്ടറും എംഐ കോണ്‍വെന്റ് ചാപ്ലെയിനുമായ ഫാ. ഫിജോ ആലപ്പാടൻ അനുഗ്രഹപ്രഭാഷണം നടത്തി. കോർപറേറ്റ് മാനേജർ സിസ്റ്റർ റാണി കുരിയൻ സമ്മാനദാനം നിർവഹിച്ചു.
ഹെഡ് മിസ്ട്രസ് സിസ്റ്റർ ഷാനി ലിസ്ബത്ത്, എംഐ കോണ്‍വെന്റ് സുപ്പീരിയറും ലോക്കൽ മാനേജറുമായ സിസ്റ്റർ അൻസാ ജോണ്‍, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ മെറിൻ ജീസ്, പിടിഎ പ്രസിഡന്റ് ജി.ബി. കിരണ്‍, ഇ.വി. സിയ, സിസ്റ്റർ ഡെൻസിറോസ് എന്നിവർ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: നഗരസഭാ ബസ് സ്റ്റാന്‍ഡ് ആധുനിക രീതിയില്‍ നിര്‍മിക്കാന്‍ 10 കോടി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ 50 കോടി, ആളൂരില്‍ സര്‍ക്കാര്‍ കോളജ്, സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ തുക അനുവ ദിച്ചതായി തോമസ് ഉണ്ണിയാടന് എംഎല്‍എ അറിയിച്ചു.
ആനന്ദപുരത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, ആളൂര്‍, കൊമ്പൊടിഞ്ഞാമാക്കല്‍ ജംഗ്ഷന് നവീകരണം, നടവരമ്പ് ചിറവളവ് നേരെയാക്കല്‍, നഗരസഭയിലെ വിവിധ റോഡുകള്‍ പുനര്‍നിര്‍മിക്കല്‍, ആളൂര്‍ പോലീസ് സ്റ്റേഷനു പുതിയ കെട്ടിടം, നന്തി കനാല്‍ പാലം സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മാണം, കാട്ടൂര്‍ സിഎച്ച്സിക്ക് പുതിയ കെട്ടിടം, ആനന്ദപുരം നമ്പ്യാങ്കാവ് റോഡ് വീതികൂട്ടി നിര്‍മിക്കല്‍, ആളൂര്‍ കദളിച്ചിറ ഡെസ്റ്റിനേഷന്‍ ടൂറിസം, ഇരിങ്ങാലക്കുട വെറ്ററിനറി ആശുപത്രിക്ക് പുതിയ കെട്ടിടം, ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയില്‍ അഡ്മിനിസ്ട്രേഷന് ബ്ലോക്ക് നിര്‍മാണം, ഇരിങ്ങാലക്കുട പൊതുമരാമത്ത് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍, ഇരിങ്ങാല ക്കുട ജനറല്‍ ആശുപത്രിയില്‍ റാമ്പ്, ടൈല്‍ വിരിക്കല്‍, ഊരകം - കോമ്പാറ റോഡ് ബിഎംബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കല്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ ഡില് ചുറ്റുമതില്‍ നിര്‍മാണം, നടവരമ്പ് വിഎച്ച്എസ്ഇക്ക് പുതിയ കെട്ടിടം, ജനറല്‍ ആശുപത്രിയില്‍ എംആര്‍ഐ സ്കാന്‍ ആന്‍ഡ് സിടി സ്കാന്‍, പടിയൂര്‍ പഞ്ചായ ത്തിലെ കൂത്തുമാക്കല്‍ ഷട്ടര്‍ നിര്‍മാണം, കരുവന്നൂര്‍ പുഴ ഇല്ലിക്കല്‍ പ്രദേശത്ത് സൈഡ് കെട്ടല്‍, ഇരിങ്ങാലക്കുട മാര്‍ക്കറ്റ് നവീകരണവും ആധുനികവത്കരണവും, നന്തി - കരുവന്നൂര്‍ പുഴ കെഎല്‍ഡിസി ടൂറിസം, പെരുവല്ലിപ്പാടം വീതികൂട്ടി പുനര്‍ നിര്‍മാണം, ഔണ്ടര്ച്ചാല് പാലം നിര്‍മാണം, ഗവ. ഗേള്‍സ് സ്കൂളില്‍ പുതിയ കെട്ടിടം തുടങ്ങി നിരവധി പ്രവൃത്തികള്‍ക്കാണു പുതിയ ബജറ്റില്‍ തുക വകയിരുത്തിയിരി ക്കുന്നത്.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മുഴുവന്‍ പ്രവൃത്തികളും ഇത്തവണത്തെ ബജറ്റിലും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
District News
ആളൂര്‍: തൃശൂര്‍ റവന്യൂ ജില്ലയില്‍നിന്ന് നാടുകടത്തിക്കൊണ്ടുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതിയെ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു.
വധശ്രമം അടക്കം ഒമ്പത് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ കല്ലേറ്റുംകര വടക്കേടത്ത് വീട്ടില്‍ കണ്ഠാരന് രാജു എന്നറിയപ്പെടുന്ന രാജു (46) ആണ് അറസ്റ്റിലായത്.
നിരന്തരം പൊതുസമാധാനത്തിന് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ നിയമപ്രകാരം ഒരു വര്‍ഷക്കാലത്തേക്ക് ഇയാളെ തൃശൂര്‍ റവന്യൂ ജില്ലയില്‍നിന്ന് നാടുകടത്തിയിരുന്നു.
തുടര്‍ന്ന് ഇയാള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കാപ്പ നിയമപ്രകാരമുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ഇയാള്‍ ചാലക്കുടി പോലീസ് സ്റ്റേഷന് പരിധിയിലെ മൂഞ്ഞേലിയില്‍ എത്തിയതായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീനു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചാലക്കുടി, ആളൂര്‍, കൊടകര, വയനാട്, കല്‍പ്പറ്റ പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു വധശ്രമക്കേസിലും വീട് കയറി ആക്രമണം നടത്തി സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസിലും മൂന്ന് അടിപിടിക്കേസിലും അടക്കം ഒമ്പത് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്.
ചാലക്കുടി എസ്ഐ വിശാഖ്, ആളൂര്‍ എസ്ഐ മനു പി. ചെറിയാന്, ജിഎസ്ഐ കൃഷ്ണന്, എസ്സിപിഒ ജിജോ, സിപിഒ രങ്കേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ (ഓട്ടോണമസ്) ഇന്ത്യന്‍ നോളജ് സിസ്റ്റം (ഐകെഎസ്) സെല്ലിന്റെ ഉദ്ഘാടനം ആയുര്‍വേദ സംരഭക ഷോളി വര്‍ഗീസ് നിര്‍വഹിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ജോജി കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി, സെല്‍ കണ്‍വീനര്‍ ഡോ. സ്വപ്ന സി. കോമ്പാത്ത്, ജോയിന്റ് കണ്‍വീനര്‍ മിന്ന ഫ്രാന്‍സിസ്, സ്റ്റുഡന്റ് കോ-ഒാര്‍ഡിനേറ്റര്‍ ഹണി ജയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കൊരട്ടി: കൊരട്ടിയിലും പരിസരപ്രദേശങ്ങളിലും തുടരുന്ന അപ്രഖ്യാപിത വൈദ്യുതി തടസത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊരട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കൊരട്ടി ജംഗ്ഷനിൽനിന്ന് പ്രകടനമായെത്തിയ വ്യാപാരികളെ കെഎസ്ഇബി കാര്യാലയത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നുനടന്ന പ്രതിഷേധ ധർണ കൊരട്ടി മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ജനറൽ സെക്രട്ടറി പി.വി. ഫ്രാൻസിസ്, സേവ് കൊരട്ടി ട്രഷറർ ജോസഫ് വർഗീസ്, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ വി.പി. ജോർജ്, എം.ഡി. പോൾ, സി.എസ്. ജയേന്ദ്രൻ, ടി.ഒ. ഡേവിസ്, ഡേവിസ് ആന്റണി, യൂത്ത് വിംഗ് പ്രസിഡന്റ്് സോണറ്റ് മൈനാട്ടി, വനിതാവിംഗ് പ്രസിഡന്റ് എൽസി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ധർണയ്ക്കുശേഷം വ്യാപാരിവ്യവസായി ഏകോപനസമിതി ഭാരവാഹികൾ കെ എസ്ഇബി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അറ്റകുറ്റപ്പണികളും മറ്റ് പ്രവർത്തന ങ്ങളും മുൻകൂട്ടി അറിയിച്ച ശേഷമേ വൈദ്യുതി വിതരണം തടസപ്പെടുത്തു കയുള്ളൂ വെന്നും ഒരാഴ്ചത്തെ പ്രവൃത്തി ക്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ വ്യാപാരികളെയും പൊതുജനങ്ങളെയും മുൻകൂട്ടി അറിയിക്കുമെന്നും കെഎസ്ഇബി അധികൃതർ ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.
District News
ചാലക്കുടി: കാര്‍മല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ വിജയോത്സവം 2026 ആഘോഷിച്ചു. രാജഗിരി ഹോസ്പിറ്റല്‍ ഡയറക്ടറും അഡ്മിനിസ്ട്രേറ്ററുമായ ഫാ. ജോയ് കിളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാങ്കോ ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു മുഖ്യ ്രഭാഷണം നടത്തി. മുന്‍ പ്രിന്‍സിപ്പലും കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സിഎംഐ സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. ജോസ് താണിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
എസ്എസ്എല്‍സി, പ്ലസ് ടു വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ അനറ്റ് ഷിജു, സിയോണ്‍ സിജോ എന്നിവരെ അനുമോദിച്ചു പ്രിൻസിപ്പൽ ഫാ. ബെന്നി പേങ്ങിപ്പറമ്പിൽ, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍, പിടിഡബ്ലിയുഎ പ്രസിഡന്റ്് ഡോ. സിനോജ് ആന്റണി, അക്ഷയ് പി. ജയന്, നോറ ജോസി എന്നിവര്‍ പ്രസംഗിച്ചു.
District News
മേലൂർ: കുട്ടികളിൽ വായനാശീലം വളർത്തുകയും വായനയെ കുടുംബസംസ്കാരമാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പൂലാനി നവമാറ്റൊലി കുട്ടിലൈബ്രറി "അമ്പത് വീടുകളിൽ കുട്ടിലൈബ്രറി" പദ്ധതി ആരംഭിച്ചു.
വീടുകളിൽതന്നെ ലൈബ്രറി സൗകര്യമൊരുക്കുന്നതിലൂടെ കുട്ടികളോടൊപ്പം കുടുംബാംഗങ്ങളെയും വായനയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 50 വീടുകളിലേക്ക് 30 പുസ്തകങ്ങൾ വീതം സൗജന്യമായി വിതരണം ചെയ്യും. തുടർന്നുള്ള വർഷങ്ങളിൽ വായനാദിനത്തോടനുബന്ധിച്ച് കൂടുതൽ പുസ്തകങ്ങൾ ലഭ്യമാക്കും. വ്യക്തികൾ, പെൻഷൻകാരുടെ കൂട്ടായ്മകൾ, സന്നദ്ധസംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോ ടെയാണു പദ്ധതി മുന്നോട്ടുകൊണ്ടുപോകുക.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സൗമ്യ ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി വിശിഷ്ടാതിഥിയായി.
District News
മണ്ണാർക്കാട്: സംസ്ഥാന ബജറ്റിൽ മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് തുക അനുവദിച്ചതായി പൊതുവിദ്യാഭ്യാസമന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അറിയിച്ചു.
കുന്തിപ്പുഴക്കു കുറുകെ കുളപ്പാടം ചങ്ങലീരി പാലം നിർമാണത്തിന് മൂന്നുകോടി, അട്ടപ്പാടി അഗളി- ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സാമ്പാർകോട് പാലം നിർമാണത്തിന് അഞ്ചു കോടി, ആലുങ്ങൽ കൊമ്പംകല്ല് റോഡ് നവീകരണത്തിനു മൂന്നുകോടി, വട്ടമ്പലം കോട്ടപ്പുറം റോഡ് നവീകരണത്തിനു നാലു കോടി, തെന്നാരി മുക്കാട് പ്രദേശത്ത് പൊട്ടിത്തോടിനു കുറുകെ പാലം നിർമാണം, വെള്ളിയാർ പുഴയ്ക്കുപുറകെ പാതിരാമണ്ണ ശിവക്ഷേത്രത്തിനു സമീപം തടയണ നിർമാണം, എടത്തനാട്ടുകരയിലെ തടിയംപറമ്പ് കൊമ്പങ്കല്ല് പാലം നിർമാണവും അനുബന്ധ റോഡും, തിരുവിഴാംകുന്ന് ഏവിയൻ സയൻസ് കോളജിൽ ഹോസ്റ്റൽ കെട്ടിടം നിർമാണം, കൂടാതെ മണ്ണാർക്കാട് മിനി സൈബർ പാർക്ക്, സർക്കാർ മേഖലയിൽ പോളിടെക്നിക്ക്, അട്ടപ്പാടിയിൽ ഫയർ സ്റ്റേഷൻ തുടങ്ങിയ പ്രധാന പദ്ധതികൾ ബജറ്റിൽ ഉൾപ്പെട്ടതായി അഡ്വ.എൻ. ഷംസുദ്ദീൻ അറിയിച്ചു.
District News
പാലക്കാട്: പത്തുവർഷത്തിനുശേഷം വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ജില്ലയുടെ നേട്ടത്തിന്റെ കാര്യത്തിൽ സമ്മിശ്ര പ്രതികരണം.
വലിയ വികസന പ്രതീക്ഷകളായിരുന്നു പാലക്കാട് ജില്ലയ്ക്കുണ്ടായിരുന്നത്. എന്നാൽ മറ്റു ജില്ലകൾക്ക് നിരവധി പദ്ധതികളും പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചപ്പോൾ പാലക്കാടിനു പേരിനുമാത്രം പദ്ധതികളാണ് ലഭിച്ചതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
മണ്ണാർക്കാട് ജയിലിന്റെ നിർമാണവും വികസനവും മുൻഗണനാക്രമത്തിൽ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ചാലിശേരി സിഎച്ച്സി യുടെ പുതിയ കെട്ടിട നിർമാണത്തിനായി രണ്ടുകോടി രൂപ, തൃത്താല മണ്ഡലത്തിൽ കെ.ആർ. നാരായണൻ സിവിൽ സർവീസ് അക്കാദമിക്ക് 50 ലക്ഷം രൂപ എന്നിവയും വകയിരുത്തിയതൊഴിച്ചാൽ ജില്ലയെ കേന്ദ്രീകരിച്ചുള്ള മറ്റ് പ്രധാന പദ്ധതികളൊന്നും ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെട്ടില്ല.
വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ജലസേചനം, ഗതാഗതം തുടങ്ങിയ മേഖലകളിലും പാലക്കാടിന് പ്രത്യേക പരിഗണന ലഭിച്ചില്ലെന്ന പരാതിയാണുയരുന്നത്. കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാട് കാർഷിക മേഖലയിലെ പ്രതിസന്ധികൾ രൂക്ഷമായ സാഹചര്യത്തിൽ കുട്ടനാട് പാക്കേജിന് സമാനമായി ജില്ലക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം കർഷകർ വർഷങ്ങളായി ഉന്നയിച്ചുവരികയാണ്. നെല്ലുസംഭരണത്തിലെ കാലതാമസം, പണം ലഭിക്കുന്നതിലെ അനിശ്ചിതത്വം, ഉത്പാദനച്ചെലവിലെ വർധന എന്നിവ മൂലം കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തവണത്തെ ബജറ്റിലും ഇടത് സർക്കാരിന്റേതുപോലെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശയുണ്ടാക്കി.
നെല്ലുസംഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംഭരണവില കർഷകർക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് ഏക ആശ്വാസമായി കർഷകർ വിലയിരുത്തുന്നത്. വന്യമൃഗശല്യം നിയന്ത്രിക്കാൻ കൂടുതൽ പണം വകയിരുത്തിയത് ആശ്വാസകരമാണ്. നാളികേരത്തിന് സർക്കാർതലത്തിൽ പുതിയ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും ജില്ലയിലെ കേരകർഷകർക്കു പ്രതീക്ഷ നൽകുന്നുണ്ട്.
കൃഷി മേഖലയിലെ വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി വനിതാ കർഷക വികസനപദ്ധതി നടപ്പാക്കുമെന്നും വനിതകളുടെ നേതൃത്വത്തിലുള്ള കാർഷിക സംരംഭങ്ങൾക്കും കർഷക കൂട്ടായ്മകൾക്കും പ്രോത്സാഹനം നൽകുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർമിതബുദ്ധി അധിഷ്ഠിത ഡ്രോണുകൾ, ഐഒടി സാങ്കേതികവിദ്യകൾ, നൂതന കാർഷിക ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം വ്യാപിപ്പിച്ച് ഉത്പാദനക്ഷമത വർധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കനുള്ള ശേഷി ശക്തിപ്പെടുത്താനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമുള്ള പദ്ധതികൾക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇവയുടെ പൊതുവായ ഗുണം ജില്ലയ്ക്ക് ലഭിക്കുമെന്ന നേട്ടമാണുള്ളത്.
റബർകർഷകർക്ക് ആശ്വാസമായി റബർ പ്രൊഡക്്ഷൻ ഇൻസന്റീവ് സ്കീമിന്റെ ഭാഗമായി താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽനിന്ന് 250 രൂപയായി ഉയർത്തിയതും ശ്രദ്ധേയമാണ്.
ജില്ലയിലെ റബർ കർഷകർക്ക് പ്രത്യേകിച്ച് മലയോരമേഖലയ്ക്ക് ഇതു ഗുണകരമാകും. എന്നാൽ പാലക്കാടിന്റെ അടിസ്ഥാന സൗകര്യ വികസനമേഖലകളിൽ ഏറെക്കാലമായി ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങൾക്ക് പരിഗണന നൽകാൻ ബജറ്റിന് കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്.
District News
ഒറ്റപ്പാലം: കോടതിസമുച്ചയം പദ്ധതിക്ക് വീണ്ടും ചിറക് മുളക്കുന്നു. സംസ്ഥാന ബജറ്റിൽ പ്രാരംഭ പ്രവൃത്തികൾക്കായി ഒരുകോടി രൂപ അനുവദിച്ച സാഹചര്യത്തിലാണ് പദ്ധതി യാഥാർഥ്യമാവാൻ ഒരുങ്ങുന്നത്. കണ്ണിയമ്പുറത്ത് ജലവിഭവ വകുപ്പിന്റെ സ്ഥലത്താണ് പദ്ധതി വരാൻ പോകുന്നത്.
ഒറ്റപ്പാലത്തെ നിലവിലുള്ള കോടതി കെട്ടിടം കണ്ണിയംമ്പുറത്ത് പ്രധാന പാതയോരത്തായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഒറ്റപ്പാലം ഡിവിഷൻ ഓഫിസ് പ്രവർത്തിച്ചിരുന്ന സ്ഥലത്തെ 60 സെന്റ് സ്ഥലത്താണ് സ്ഥാപിക്കുക.
സംസ്ഥാന ആഭ്യന്തര വകുപ്പ് 23.35 കോടിരൂപ ചെലവിൽ നിർമിക്കാൻ ഭരണാനുമതി നൽകിയ പദ്ധതിയാണു കോർട്ട് കോംപ്ലക്സ്. ഒറ്റപ്പാലത്തു നിലവിലുള്ള കോടതി സമുച്ചയം പൊളിച്ചുനീക്കി തൽസ്ഥാനത്തു പുതിയ സമുച്ചയം നിർമിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
ഒന്നര നൂറ്റാണ്ടിലേറെ പഴക്കവും ചരിത്രപ്രാധാന്യവുമുള്ള കെട്ടിടം പൈതൃക സ്മാരകമായി നിലനിർത്തണമെന്ന ആവശ്യവും തൊട്ടടുത്തുള്ള സബ് ജയിലിനു സമീപം ബഹുനില കെട്ടിടം നിർമിക്കുന്നതു ജയിലിന്റെ സുരക്ഷാ വ്യവസ്ഥകൾക്കു വിരുദ്ധമാകുമെന്ന ആക്ഷേപവും മുൻനിർത്തി, മറ്റൊരു സ്ഥലം കണ്ടെത്താൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം, പദ്ധതിക്കു ജലവിഭവ വകുപ്പിന്റെ സ്ഥലം വിട്ടുകൊടുക്കാൻ സർക്കാർ ശിപാർശ ചെയ്യുകയായിരുന്നു.
District News
മംഗലംഡാം: കടപ്പാറക്കടുത്ത് വനത്തിനകത്തെ തളികക്കല്ല് ആദിവാസി ഉന്നതിയിലേക്കുള്ള റോഡിൽ മരം തള്ളിയിട്ട് കാട്ടാന ആദിവാസികളുടെ വഴിമുടക്കി. ഇന്നലെ പുലർച്ചെയാണ് സംഭവം.
രാവിലെ ഉന്നതിയിൽ നിന്നും കടപ്പാറ ഗവ. എൽപി സ്കൂളിലേക്കുള്ള വിദ്യാർഥികളെ എടുക്കാനായി വിദ്യാവാഹിനി പദ്ധതി പ്രകാരമുള്ള ജീപ്പുമായി പോകുമ്പോഴാണ് റോഡിനു കുറുകെ മരം വീണ് കിടക്കുന്നതു കണ്ടത്. സമീപത്ത് ആനപ്പിണ്ടവും ആനയുടെ കാൽപ്പാടുകളുമുണ്ടായിരുന്നതായി ജീപ്പ് ഡ്രൈവർ രതീഷ് പറഞ്ഞു.
പ്രത്യേക പഴമുണ്ടാകുന്ന മരമാണിത്. താഴെ വീഴുന്ന പഴം തിന്നാൻ ആനകൾ എത്താറുണ്ട്. പഴത്തിനായി മരം തള്ളിയിട്ടാതാകുമെന്നാണ് കരുതുന്നത്.
ഡ്രൈവർ രതീഷ് തന്നെ മരത്തിന്റെ കൊമ്പുകൾ വെട്ടിമാറ്റിയാണ് ജീപ്പുമായി തളികക്കല്ലിൽ പോയി കുട്ടികളെ സ്കൂളിലെത്തിച്ചത്. ഉന്നതി വഴിയിൽ പോത്തംതോട് ഭാഗത്ത് സ്ഥിരമായി ആനയുണ്ടെന്നു ഉന്നതി മൂപ്പൻ നാരായണൻ പറഞ്ഞു.
ഇതുമൂലം അത്യാവശ്യത്തിന് രാത്രി കാലങ്ങളിലുള്ള യാത്ര ഭീതിജനകമാണ്. വനത്തിലൂടെയും മറ്റും അഞ്ചുകിലോമീറ്റർ യാത്രചെയ്ത് കടപ്പാറയിലെത്തി അവിടെ നിന്നും 12 കിലോമീറ്റർ പിന്നിട്ട് മംഗലംഡാമിലെത്തി വേണം ആദിവാസികൾക്കു മറ്റു സ്ഥലങ്ങളിലേക്കു പോകാൻ.
District News
വടക്കഞ്ചേരി: വാഹനം വാടകയ്ക്കു നൽകി പണംതട്ടുന്ന കൊല്ലം സ്വദേശിയായ യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കൊല്ലം അഞ്ചൽ അഹസ് ജുവൽ (26) ആണ് അറസ്റ്റിലായത്. ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകളിലൂടെ വാഹനം വാടകക്ക് കൊടുക്കാനുണ്ടെന്നു പരസ്യം നല്‍കിയാണ് ഇടപാടുകാരെ വലയിലാക്കുന്നത്.
കാർ ഇത്തരത്തിൽ കൈമാറി വൻതുക കൈപ്പറ്റും. പിന്നീട് കാറിൽ ഘടിപ്പിച്ച ജിപിഎസ് പിന്തുടർന്ന് കാർ മോഷ്ടിക്കും. വാങ്ങിയ തുക തിരികെ നല്കുകയുമില്ല. നിശ്ചയിച്ചുറപ്പിച്ച തുകയുടെ കുറച്ച് സംഖ്യ അക്കൗണ്ട് വഴി കൈക്കലാക്കുകയും പരാതി വന്നാൽ ഈ തുക മാത്രം തിരികെ നല്‍കുകയുമാണ് പതിവ്. ഇത്തരത്തിൽ ഇയാളുടെ തട്ടിപ്പിന് ഇരയായ വടക്കഞ്ചേരി വലിയകുളം സ്വദേശിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടിയുണ്ടായത്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡുചെയ്തു.
എസ്ഐ സനീഷ്, എഎസ്ഐ ജൂബിഇഗ്നേഷ്യസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജി. ബവീഷ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.
District News
പാലക്കാട്: അട്ടപ്പാടി മേഖലയിലെ പട്ടികവർഗവിഭാഗത്തിലുള്ള കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ അവരുടെ രക്ഷകർത്താക്കളുടെയും അർഹരായ മറ്റുള്ളവരുടെയും തൊഴിലുറപ്പ്പദ്ധതി വേതനം അടിയന്തരമായി നൽകണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുള്ള വേതനം ലഭിക്കാത്തതുകാരണം പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾക്ക് ലഭിച്ച സൗജന്യ സ്കൂൾ യൂണിഫോമിന്റെ തയ്യൽകൂലി നൽകാൻ കഴിയുന്നില്ലെന്നും ഇതു കാരണം കുട്ടികൾ സ്കൂളിൽ പോകുന്നില്ലെന്നും പരാതിയുയർന്ന സാഹചര്യത്തിലാണ് അധികൃതർ അടിയന്തരമായി ഇടപെടണമെന്നു കമ്മീഷൻ നിർദേശിച്ചത്.
28670 കുടുംബങ്ങളാണ് വേതനത്തിനായി കാത്തിരിക്കുന്നത്. പാലക്കാട് ജില്ലാ കളക്ടറും തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, ജില്ലാ പട്ടിക വർഗവികസന ഓഫീസർ എന്നിവരുടെ സഹകരണത്തോടെ പരാതി യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണം. പട്ടികവർഗവികസന പദ്ധതികളുടെയോ സന്നദ്ധ സംഘടനകളുടേയോ സഹായത്തോടെ യൂണിഫോമിന്റെ തയ്യൽകൂലി നൽകാൻ കഴിയുമോ എന്ന് ജില്ലാ കളക്ടർ പരിശോധിക്കണം.
വിദ്യാഭ്യാസ ഉപ ഡയറക്ടർ, ജില്ലാ പട്ടിക വർഗവികസന ഓഫീസർ എന്നിവരുടെ സഹകരണം ഇക്കാര്യത്തിൽ തേടാവുന്നതാണ്. കുട്ടികൾക്ക് സ്കൂൾ മുടങ്ങരുതെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
ജില്ലാ കളക്ടർ, തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, പട്ടിക വർഗവികസന ഓഫീസർ, അഗളി, പുതൂർ, ഷോളയാർ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
ജില്ലാ കളക്ടർ, പ്രിൻസിപ്പൽ ഡയറക്ടർ എന്നിവരുടെ പ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ജൂലൈ 22 ന് രാവിലെ പത്തിനു പാലക്കാട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണം.
അഗളി,പുതൂർ, ഷോളയാർ സർക്കാർ എൽപി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളാണ് സ്കൂളിൽ എത്താത്തത്.
District News
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ വഴിയോര കച്ചവടക്കാർ പുതിയ സ്ഥലത്തേക്കു മാറിത്തുടങ്ങി. ഏതാനും കച്ചവടക്കാർ ഇന്നലെതന്നെ അവരുടെ ഉന്തുവണ്ടികളും സാധനങ്ങളും പുതിയ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ടൗൺ റോഡിലെ 35 കച്ചവടക്കാരിൽ ഇരുപതോളംപേർ ഇതിനകം മാറാൻ സന്നദ്ധത അറിയിച്ച് പഞ്ചായത്തിൽ കത്തുനൽകിയിട്ടുണ്ട്. മറ്റുള്ളവർ അടുത്ത ദിവസങ്ങളിൽ വഴിയോരത്തു നിന്നും കച്ചവടം മാറ്റുമെന്ന പ്രതീക്ഷയാണ് പഞ്ചായത്തിനുള്ളത്. മൂന്നു പതിറ്റാണ്ടിലേറെയായി റോഡിൽ വണ്ടിയിട്ട് വഴിയോരത്ത് കച്ചവടം നടത്തുന്നവരും ഈ കൂട്ടത്തിലുണ്ട്. ടൗണിൽതന്നെ കിഴക്കഞ്ചേരി റോഡിൽ മുമ്പ് ദിവസച്ചന്ത നടന്നിരുന്ന സ്ഥലത്തേക്കാണ് വഴിയോര കച്ചവടക്കാരെ പുനരധിപ്പിക്കുന്നത്. ഏതുസമയവും തിരക്കേറിയ സ്ഥലമാണിത്.
ടൗൺ റോഡിൽനിന്നും ഒഴിയാൻ പത്തുദിവസംകൂടി കച്ചവടക്കാർക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഈ ദിവസത്തിനുള്ളിൽ മാറിയില്ലെങ്കിൽ പോലീസ് സംരക്ഷണത്തോടെ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഒഴിപ്പിക്കൽ നടത്തും.
District News
പാലക്കാട്: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യബജറ്റിൽ പാലക്കാട് ഗവ. മെഡിക്കൽ കോളജിനു വികസന പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ അനുവദിച്ചത് ഏറെ സ്വാഗതാർഹവും വലിയ നേട്ടവുമാണെന്ന് പിന്നോക്കക്ഷേമ മന്ത്രി കെ.എ. തുളസി.
കഴിഞ്ഞ പത്തുവർഷക്കാലമായി ഒന്നുംരണ്ടും പിണറായി സർക്കാരുകളുടെ കാലയളവിൽ ബജറ്റിൽ കടുത്ത അവഗണന നേരിട്ട മെഡിക്കൽ കോളജിന് പുതിയ ബജറ്റ് വിഹിതം വലിയ ആശ്വാസമാണ്. വർഷങ്ങളായി മുടങ്ങിക്കിടന്ന വികസന പദ്ധതികൾക്ക് വേഗം കൂട്ടാനും കോളജിന്റെ തുടർവികസനത്തിനു പുതിയ ഊർജം പകരാനും ഈ തുക സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിലൂടെ പാലക്കാട് മെഡിക്കൽ കോളജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ബജറ്റിൽ പട്ടികജാതിപിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും സർക്കാർ വലിയ പരിഗണനയാണ് നൽകിയിട്ടുള്ളത്.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ പുരോഗതിക്ക് പുതിയ ബജറ്റിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആദിവാസി സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും സാംസ്കാരിക പൈതൃക സംരക്ഷണത്തിനുമായി വയനാട്ടിൽ ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പട്ടികജാതി ഉപപദ്ധതികൾക്കായി 2,979.32 കോടി രൂപയും ഇതിന് പുറമെ അധികമായി 527.68 കോടി രൂപയും അനുവദിച്ചു. പട്ടികവർഗ ഉപപദ്ധതികൾക്കായി 859.48 കോടി രൂപയും അധികമായി 152.52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഈ തുക പൂർണമായും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഭവന നിർമാണം, വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നിവയ്ക്കായാണ് വിനിയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.
District News
പാലക്കാട്: പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായും ജില്ലയിലെ നിലവിലെ പകര്‍ച്ചവ്യാധി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായും ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എന്‍. സരിത ഉദ്ഘാടനം ചെയ്തു.
സിക്കിള്‍സെല്‍ അനീമിയ (അരിവാള്‍ രോഗം) ദിനാചരണത്തോടനുബന്ധിച്ചുള്ള ബോധവത്കരണ സന്ദേശ പോസ്റ്റര്‍ പ്രകാശനവും പ്രസിഡന്റ് നിര്‍വഹിച്ചു.
ജില്ലയിലെ എല്ലാ ഗ്രാമ, ബ്ലോക്ക്, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്ക്കായാണ് യോഗം ചേര്‍ന്നത്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഷീലാദേവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ടി.വി. റോഷ് സംസ്ഥാനത്ത് ആരംഭിക്കുന്ന ഡ്രൈഡേ കാമ്പയിന്, ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നുലഭിക്കുന്ന സേവനങ്ങള്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്താവുന്ന പദ്ധതികള്‍ എന്നിവയെകുറിച്ച് വിശദീകരിച്ചു. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.എ.കെ. അനിത, ഡോ. ഗീതു മരിയ ജോസഫ് എന്നിവർ ക്ലാസെടുത്തു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി. അഹമ്മദ് അഫ്സല്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.കെ. ഹമീദ ജെലീസ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി. റിയാസ്, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ അനൂപ് റസാക്ക്, പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടി ജില്ലാ ഓഫീസര്‍ പി.വി. സാജന് , പൊതുജനാരോഗ്യ വിഭാഗം ടെക്നിക്കല്‍ അസിസ്റ്റന്റ് സി.എം. രാധാകൃഷ്ണന് , ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. സയന എന്നിവര്‍ പ്രസംഗിച്ചു.
District News
പാലക്കാട്: ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മോഡൽ ഹൈസ്കൂൾ പേഴുങ്കരയിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ‘1000 ഗോൾ എഗെയിൻസ്റ്റ് ഡ്രഗ്സ്’ എന്ന പ്രത്യേക ഫുട്ബോൾ പരിപാടി സംഘടിപ്പിച്ചു.
‘കിക്ക് ഔട്ട് ഡ്രഗ്സ്, സ്കോർ ഫോർ ലൈഫ്’ എന്ന സന്ദേശം ഉയർത്തി നടന്ന പരിപാടിയിൽ ഫുട്ബോളിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തി.
ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ആവേശം നെഞ്ചിലേറ്റി സ്കൂളിലെ ആയിരം വിദ്യാർഥികൾ ഗോൾപോസ്റ്റിലേക്ക് പ്രതീകാത്മകമായി ഗോളടിച്ച് ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിച്ചു.
പരിപാടി നൂറുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഹൈദരലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റിയാസ് ഖാലിദ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അബ്ദുപ്പ, അഡ്മിനിസ്ട്രേറ്റർ ഡി.എം. ഷെരീഫ്, സ്കൂൾ മാനേജർ മുഹമ്മദ് അഷ്റഫ്, പ്രിൻസിപ്പൽ എം.പി. പുഷ്പരാജ്, വൈസ് പ്രിൻസിപ്പൽ പി.എം. ബഷീർ, അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ യു. ഉമ്മർ, മൻസൂർ, ഷാഹുൽ ഹമീദ്, ലൈജു, അബ്ദുൾ ഗഫൂർ, എം.എസ്. നുസൈബ, സജീന എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ ലഹരി ഉപയോഗത്തിനെതിരേ പ്രതിജ്ഞയെടുത്തു.
District News
ഷൊർണൂർ: ഓങ്ങല്ലൂർ- മഞ്ഞളുങ്ങൽ പാലം നിർമാണവും പട്ടാമ്പി ടൗൺ ഡ്രെയിനേജ് പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് മുഹ്സിൻ എംഎൽഎ വകുപ്പുമന്ത്രി പി.കെ. ബഷീറിനെ കണ്ടു.
ഈ റോഡിൽ 17 കലുങ്കുകളുടെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും ആദ്യഘട്ടത്തിൽ കിഫ്ബി പദ്ധതിയിൽ ഓങ്ങല്ലൂർ മഞ്ഞളുങ്ങൽ പാലം പുനർനിർമിക്കുന്നതിനുപകരം രണ്ട് സൈഡിലും നീളം കൂട്ടുന്നതിനു മാത്രമാണ് തീരുമാനിച്ചത്.
എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ പാലം പുനർനിർമിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇതുകൂടി പദ്ധതിയുടെ ഭാഗമാക്കിയത്.
നിർമാണ പ്രവർത്തനങ്ങൾക്കായി ചുരുങ്ങിയത് രണ്ടര മാസത്തോളം റോഡ് പൂർണമായി അടച്ചിടേണ്ടി വരുമെന്നാണ് അന്ന് നിർമ്മാണക്കമ്പനി അറിയിച്ചത്. എന്നാൽ ദീർഘനാൾ റോഡ് അടച്ചിടുന്നത് ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാൽ അടച്ചിടുന്നതിനെ ശക്തമായി എതിർക്കുകയും ബദൽമാർഗം കാണണമെന്നും ആവശ്യപ്പെടുകയുമാണ് ചെയ്തതെന്ന് എംഎൽഎ പറഞ്ഞു. മഴക്കാലത്ത് പട്ടാമ്പി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാൻ ഡ്രെയിനേജ് നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യവും മന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
District News
നെന്മാറ: അകംപാടം സെന്റ് ജോൺസ് ഹൈസ്കൂൾ വിജയോത്സവം കെ. പ്രേമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യാൾ മദർ സുപ്പീരിയർ വെൺമ സിഎസ്സി അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ സിസ്റ്റർ രശ്മി സിഎസ്സി, വൈസ് പ്രൊവിൻഷ്യാൾ സുപ്പീരിയൽ സിസ്റ്റർ പുഷ്പ സിഎസ്സി, ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്നി സിഎസ്സി, പിടിഎ പ്രസിഡന്റ് കെ. രാജൻ, വൈസ് പ്രസിഡന്റ് വിനോദ് കുമാർ, കെപിടിഎ പ്രസിഡന്റ് ടിറ്റി വിൻസന്റ് പ്രസംഗിച്ചു.
District News
വണ്ടിത്താവളം: താമരക്കുളത്തെ തകർന്നപാലത്തിന്റെ നവീകരണ ജോലികൾ ഒരുവിഭാഗം കർഷകരുടെ പരാതിയെതുടർന്ന് താത്കാലികമായി നിർത്തിവച്ചു. ഇന്നലെ രാവിലെ പത്തോളം കർഷകർ നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. നാൽപ്പതേക്കറോളം പാടത്ത് നെൽകൃഷിക്കു വെള്ളം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. നിലവിലെ പാലം പൊളിക്കുന്നതുവരെ പാടത്ത് വെള്ളം ലഭ്യമായിരുന്നു.
അടുത്താഴ്ച കന്പാലത്തറ ഏരിയിൽനിന്നു വെള്ളമിറക്കുമെന്നു അധികൃതർ അറിയിച്ചിട്ടുമുണ്ട്. വെള്ളമെത്തുന്നതിനു തടസമില്ലാത്ത തരത്തിൽ പ്രവൃത്തികൾ നടത്താമെന്നു കരാറുകാരൻ അറിയിച്ചെങ്കിലും പണി നിർത്തിവയ്ക്കണമെന്നാണ് കർഷകർ ആവശ്യപ്പെട്ടത്.
പ്രധാന റോഡിലെ പണി നടക്കുന്നതിനാൽ സമീപത്തെ പാടത്തുകൂടെയാണ് താത്കാലിക വാഹനസഞ്ചാരം ഒരുക്കിയിട്ടുള്ളത്. ഒന്നരമാസത്തെ സമയപരിധിയാണ് ഉടമ കരാറുകരാനു നൽകിയിരുന്നത്. ഈ സമയപരിധി തീരാറായിട്ടുമുണ്ട്.
District News
ചെര്‍ക്കള: ജില്ലാ ഭരണസംവിധാനവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായന മാസാചരണത്തിന്റെ ഉദ്ഘാടനം ചെര്‍ക്കള ജിഎച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള വിശിഷ്ടാതിഥിയായി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് സ്വാഗതവും അസി. എഡിറ്റര്‍ എ.പി. ദില്‍ന നന്ദിയും പറഞ്ഞു.
District News
ധർമശാല: മഴക്കാല രോഗ പ്രതിരോധത്തിന്റേയും ഷിഗെല്ല രോഗത്തിന്റേയും പശ്ചാത്തലത്തിൽ ആന്തൂർ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി.
തളിപ്പറന്പ് മേഖലയിലെ 20 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ ധർമശാലയിലെ ഉടുപ്പി വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് ഫ്രൈഡ്റൈസ്, ന്യൂഡിൽസ്, കടലക്കറി, മസാലക്കറി എന്നിവയും കോൾമൊട്ടയിലെ അനന്തരസ വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് കൂട്ടുകറി, പൂപ്പൽപിടിച്ച പരിപ്പ് കറി, മസാല ചട്ട്ണി, നെയ്ച്ചോർ, പരിപ്പ് വട എന്നിവയും കൂഴിച്ചാൽ വില്ലേജ് ഓഫീസിന് സമീ പത്തെ വനിത കഫേയിൽനിന്ന് ബീഫ് ഫ്രൈ, മീൻ പൊരിച്ചത്, നെയ്ച്ചോർ, ചിക്കൻ പൊരിച്ചത്, ഇളമ്പക്കഫ്രൈ എന്നിവയും പിടിച്ചെടുത്തു.
വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്നും സെക്രട്ടറി കെ. മനോജ്കുമാർ അറി യിച്ചു.
ചില കടകളിൽ ശുചിത്വം ഇല്ലാത്തതിനെത്തുടർന്ന് നോട്ടീസും നൽകിയിട്ടുണ്ട്. ക്ലീൻസിറ്റി മാനേജർ ടി. അജിത്ത്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി. ജോഷ്വാ ജോസഫ്, പബ്ലിക് ഹെൽത്ത് ഇൻസ്പെ കടർമാരായ പി.പി അജീർ, ടി. രജിന, പി.പി. അഫ്സില എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
District News
ചെറുപുഴ: ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ സെൻട്രൽ ബസാറിൽ തിരുമേനി റോഡിനു സമീപത്തു നിന്നും പയ്യന്നൂർ ഭാഗത്തേക്കു നിർമിച്ച ഡിവൈഡർ ഗതാഗതപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾ തിരുമേനി റോഡിൽ നിന്നും വന്ന് പയ്യന്നൂർ ഭാഗത്തേയ്ക്ക് പോകുവാൻ ബുദ്ധിമുട്ടുകയാണ്. തിരുമേനി റോഡിനോട് ചേർന്നു നിർമിച്ച ഡിവൈഡറാണ് പ്രശ്നം. രണ്ടും മൂന്നും തവണ പിന്നോട്ട് എടുത്തശേഷമാണു വാഹനങ്ങൾ ഡിവൈഡറിൽ തട്ടാതെ മുന്നോട്ടു പോകുന്നത്. ഈ ഭാഗത്ത് ഡിവൈഡർ രണ്ടു മീറ്റർ കട്ട് ചെയ്ത് മാറ്റണമെന്നാണ് ആവശ്യമുയരുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ പഞ്ചായത്തിനും പിഡബ്ല്യുഡി അധികൃതർക്കും നൽകിയിട്ടുണ്ട്.
District News
ആലക്കോട്: കൃഷിയിടത്തിലെ തെങ്ങിൻതൈകൾ സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചു. മണക്കടവ് മുക്കടയിലെ കാവുങ്കൽ കെ.ആർ. സുരേഷ്കുമാറിന്റെ മുക്കട-ആനക്കുഴി റോഡിന് സമീപത്തെ കൃഷിയിടത്തിലെ രണ്ടു വർഷം പ്രായമായ ഒന്‍പത് തൈകളാണ് നശിപ്പിച്ചത്. രണ്ടാഴ്ച മുന്‍പും ഇവിടെയുള്ള അഞ്ചു തെങ്ങിൻ തൈകൾ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചിരുന്നു സുരേഷ് കുമാർ പോലീസിൽ പരാതി നൽകി.
District News
ചെമ്പേരി: കേരള ബജറ്റിന്റെ പശ്ചാത്തലത്തിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി 2026-27 കേരള ബജറ്റിലെ ജനക്ഷേമ-വികസന നിർദേശങ്ങളെ സ്വാഗതം ചെയ്തു. എന്നാൽ സാധാരണക്കാരുടെയും കർഷകരുടെയും കാഴ്ചപ്പാടിൽ ബജറ്റിനെ വിലയിരുത്തുമ്പോൾ മലയോര മേഖലയിലെ കർഷകർ വർഷങ്ങളായി നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ വ്യക്തവും ശക്തവുമായ ഇടപെടലുകൾ ആവശ്യമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കൽ, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം, കാർഷിക കടബാധ്യതകളിൽ ആശ്വാസം, മലയോര റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
മലബാർ മേഖലയുടെയും പ്രത്യേകിച്ച് മലയോര ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം ഉറപ്പാക്കുന്നതിനും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രിമാരെയും ജനപ്രതിനിധികളെയും അടിയന്തരമായി നേരിൽ കണ്ട് നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. പോൾ വള്ളോപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. മാർട്ടിൻ തുറക്കൽ, ജിമ്മി ഐത്തമറ്റം, പീയൂസ് പറേടം, സുരേഷ് കാഞ്ഞിരത്തിങ്കൽ, ബിജു മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ
130 കോടിയിലധികം രൂപയുടെ പുതിയ പദ്ധതികളാണ് കണ്ണൂർ മണ്ഡലത്തിന് അനുവദിച്ചിട്ടുള്ളതെന്ന് ടി.ഒ. മോഹനൻ എംഎൽഎ അറിയിച്ചു. കണ്ണൂർ കോർപറേഷൻ കെട്ടിട നിർമ്മാണം പൂർത്തീകരണം 20 കോടി.*ആനയിടുക്ക് സിറ്റി റോഡ് വീതി കൂട്ടി പരിഷ്കരിക്കൽ 15 കോടി.*മേലേ ചൊവ്വ മുതൽ കാഞ്ഞിരോട് കണ്ണൂർ മണ്ഡല അതിർത്തി വരെ നാലുവരിപ്പാത 60 കോടി.*നടാൽ -താഴെചൊവ്വ മേൽപ്പാലം സ്ഥലം ഏറ്റെടുക്കൽ രണ്ടുകോടി.* വലിയന്നൂർ- മുണ്ടേരി മൊട്ട റോഡ് വീതി കൂട്ടി പരിഷ്കരിക്കൽ അഞ്ചു കോടി.*ഏച്ചൂർ നല്ലാഞ്ചിക്കുളം നവീകരിക്കൽ രണ്ടുകോടി.*താഴെചൊവ്വ- ചക്കരക്കല്ല് എയർപോർട്ട് റോഡ് നവീകരണം 15 കോടി.*കുടുക്കിമൊട്ട- പുറവൂർ കണ്ണൂർ മണ്ഡലം അതിർത്തി വരെ റോഡ് സൗന്ദര്യവത്കരണം രണ്ടു കോടി. *മുണ്ടേരി പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം അഞ്ചു കോടി. *മുണ്ടേരി പൊതുശ്മശാനം 1.5 കോടി * മുണ്ടേരി പക്ഷി സങ്കേതത്തോടനുബന്ധിച്ച് ഹാപ്പിനസ് പാർക്ക് 2 കോടി. *ആനയിടുക്ക് റെയിൽവേ മേൽപ്പാലം സ്ഥലം ഏറ്റെടുക്കൽ രണ്ട് കോടി *മുണ്ടയാട് -മതുക്കോത്ത് റോഡ് ബാക്കി ഭാഗം ടാറിംഗ് മൂന്നു കോടി. * ഏച്ചൂർ ബാങ്ക് -പള്ളിപ്പൊയിൽ റോഡ് രണ്ടു കോടി *ഹാജിമൊട്ട മാച്ചേരി റോഡ് ഒരു കോടി *മാപ്പിള ബേ ഹാർബർ അടിസ്ഥാന സൗകര്യമൊരുക്കൽ ഒരു കോടി.
ഇരിക്കൂർ
ഇരിക്കൂര്‍ മണ്ഡലത്തിന് 35.75 കോടി രൂപ അനുവദിച്ചതായി സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു. * ശ്രീകണ്ഠപുരത്ത് ഫയര്സ്റ്റേഷൻ സ്ഥാപിക്കും.* വട്ട്യാംതോട് പുതിയ പാലം നിർമിക്കുന്നിന് 9.5 കോടി * ഇരിക്കൂര്‍ മിനി സിവില്‍ സ്റ്റേഷന് ഒന്നാം ഘട്ടത്തിന് 5 കോടി* എരുവാട്ടി - വിമലശേരി - തേര്‍ത്തല്ലി റോഡിന് ഒരു കോടി* ജനുവരിയിലെ ബജറ്റില്‍ പ്രഖ്യാപിച്ച മണക്കടവ് - മൂരിക്കടവ് - കാപ്പിമല റോഡിന് 15 കോടി രൂപ യും ഉളിക്കൽ - ഇരിട്ടി റോഡിന് (ഉളിക്കല്‍ മുതല്‍ ചെട്ടിയാര്പീടിക വരെ) 5.25 കോടി രൂപയും പുതുക്കിയ ബജറ്റിലും ഉള്‍പ്പെടുത്തി.
പേരാവൂർ
പേരാവൂർ മണ്ഡലത്തിൽ 27.25 കോടിയുടെ വികസന പദ്ധതികൾ അനുവദിച്ചതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഓഫീസ് അറിയിച്ചു. കൊട്ടിയൂർ ക്ഷേത്രത്തിന് തീർഥാടന പദവി. നാടിന്റെ വികസനത്തിനാകെ ചൂക്കാൻ പിടിക്കുന്ന പ്രഖ്യാപനമായി അത് മാറും. * പേരാവൂർ- മുഴക്കുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുരിങ്ങോടി- മേൽ മുരിങ്ങോടി മുഴക്കുന്ന് റോഡിന് ഒരു കോടി.*ഓടന്തോട്-ചപ്പാത്ത് റോഡ് ബിഎംആൻഡ് ബിസി ചെയ്ത് നവീകരിക്കുന്നതിന് 25 ലക്ഷം. *കേളകം - അടയ്ക്കാത്തോട് റോഡ് ബിഎംആൻഡ്ബിസിക്ക് രണ്ട് കോടി.* കരിക്കോട്ടക്കരി- ഇടപ്പുഴ- വാളത്തോട് റോഡ് മെക്കാഡം ചെയ്യുന്നതിന് 11 കോടി. 20 ശതമാനം തുകയായ 2.2 കോടി അനുവദിച്ചു.
തളിപ്പറന്പ്
നാടുകാണിയിൽ പുതിയ സര്‍ക്കാര്‍ കോളജ് 20 കോടി *ബാലപുരം മണാട്ടി കോട്ടക്കടവ് കുറ്റിപ്പുഴ നെല്ലിപ്പാറ റോഡ് മെക്കാടം ടാറിംഗ് 2.5 കോടി രൂപ *തടിക്കടവ് വിയർ കം ബ്രിഡ്ജ് ഇൻവെസ്റ്റിഗേഷൻ 15 ലക്ഷം *തളിപ്പറമ്പ് ഫയർ സ്റ്റേഷൻ നിർമാണം രണ്ടാംഘട്ടം 2.5 കോടി * കരിമ്പം ജില്ല കൃഷിത്തോട്ടത്തില്‍ ഓഡിറ്റോറിയം 1 കോടി *ഗേള്‍സ് റസ്റ്റ് റൂം 50 ലക്ഷം *തളിപ്പറന്പ് എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം നവീകരണം 1 കോടി * മണക്കടവ് മൂരിക്കടവ് കാപ്പിമല മെക്കാഡം 15 കോടി. * സ്റ്റേജ് ഓഡിറ്റോറിയം ഓപ്പണ്‍ ജിം 2 കോടി *തെയ്യം മ്യൂസിയം 1 കോടി *വ്യവസായ പാര്‍ക്ക് 3 കോടി *പറശിനി റസ്റ്റ് ഹൗസ് 5 കോടി *ധര്‍മശാല സൗന്ദര്യവത്കരണം 1 കോടി *തളിപ്പറമ്പ് കോടതി സമുച്ചയം (പിഡബ്ല്യുഡി) 10കോടി* വിമന്‍ കോ-വര്‍ക്കിംഗ് സെന്റര്‍ ആൻഡ് ഷീ ലോഡ്ജ് 2 കോടി * മയ്യിൽ ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് 5 കോടി *കുപ്പം - ഇരിങ്ങല്‍ തീരദേശ റോഡ് മെക്കാടം 3 കോടി *കാലിക്കടവ് -കരിമ്പം -കുറ്റിക്കോൽ പുഴ നവീകരണം 5 കോടി *പൊക്കുണ്ട് തേര്‍ത്തല റോഡ് 8 കോടി *കൊളന്തകടവ് പാലം 15 കോടി
പയ്യന്നൂര്‍
ഏഴിമല ടോപ് റോഡ് നവീകരണം- 14 കോടി. *പാടിച്ചാല്‍-തിമിരി-പെരുവാമ്പ റോഡ്-ഏഴ് കോടി. *പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡ്-അഞ്ചു കോടി (കേന്ദ്രഫണ്ട്) *ബൈപ്പാസ് റോഡ-പെരുന്പ പുഴ പാലം-അഞ്ചു കോടി. എരമം-കുറ്റൂര്‍ ഐടി പാര്‍ക്ക്- അഞ്ചു കോടി. *പെരിങ്ങോം-വയക്കര പഞ്ചായത്ത് കെട്ടിടം- നാലു കോടി * അരവഞ്ചാല്‍- പുറക്കുന്ന്-മാതമംഗലം റോഡ്- മൂന്ന് കോടി. * പയ്യന്നൂര്‍ എഇഒ ഓഫീസ് പുതിയ എഡുക്കേഷന്‍ കോംപ്ലക്സ്-രണ്ട് കോടി. പയ്യന്നൂര്‍ -തൃക്കരിപ്പൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിച്ചും പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമവുമാവുന്ന ഉളിയത്ത് കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനായി 80 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
കൂത്തുപറന്പ്
ചെറ്റക്കണ്ടി - തെക്കുംമുറി - വിളക്കോട്ടൂര്‍ റോഡ് നവീകരണം- രണ്ട് കോടി * മൊകേരി കണ്വന്ഷന് സെന്റര്‍ നിര്‍മാണം രണ്ടാം ഘട്ടം- ഒരു കോടി, * പള്ളിക്കുനി - കക്ക്യപ്രത്ത് - പടന്നക്കര റോഡ് നവീകരണം- രണ്ട് കോടി, * കൂത്തുപറമ്പ് നഗരസഭയെ പാട്യം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പത്തലായി കുഞ്ഞിക്കണ്ണന് റോഡ് നവീകരണം- രണ്ട് കോടി* നാമത്ത് പള്ളി - അക്കാനിശേരി - മാക്കൂല്‍പീടിക റോഡ് -ഒരു കോടി, * സമ്പൂര്‍ണ്ണ തെരുവ് വിളക്ക് സ്ഥാപിക്കല്‍ - സ്ട്രീറ്റ് ലൈറ്റ് മെയിന്‍ ലൈന്‍ വലിക്കല്- രണ്ട് കോടി.
മട്ടന്നൂർ
District News
ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ കൊക്കയിലേക്കു മറിഞ്ഞ ലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ. ഇരുകാലുകൾക്കും സാരമായി പരിക്കേറ്റ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിയൂർ കരവൂർ സ്വദേശി പി.സി. വേണു (52) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 8.30തോടെയായിരുന്നു അപകടം.
പാർസലുമായി നാഷണൽ പെർമിറ്റ് ലോറി വീരാജ്പേട്ടയിൽ നിന്നു കണ്ണൂരിലേക്കു വരികയായിരുന്നു.
ചുരം പാതയിൽ ലോറി നിയന്ത്രണം വിട്ട് വളവിൽ കൊക്കയിലേക്കു മറിയുകയായിരുന്നു. ലോറി വലിയ മരങ്ങളിൽ തട്ടി നിന്നതിനാലാണു വൻ ദുരന്തം ഒഴിവായത്. മണിക്കൂറുകൾ കഴിഞ്ഞാണ് അപകട വിവരം അറിയുന്നത്.
ഇരിട്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
District News
കൊട്ടിയൂർ: കൊട്ടിയൂർ ചപ്പമലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പേന്താനത്ത് മാത്യുവിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന തെങ്ങ്, വാഴ, കമുക് ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിച്ചു. വയോധികരായ മാത്യുവും ഭാര്യയും തനിച്ചാണ് താമസിച്ചു വരുന്നത്. ഇവരുടെ വീടിനു സമീപം വരെ കാട്ടാനയുൾപ്പടെയുള്ള വന്യമൃഗങ്ങൾ എത്തുന്നത് പതിവാണ്. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവിടെ കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി ഫാം ഗാർഡ് സംവിധാനം സ്ഥാപിച്ചിരുന്നെങ്കിലും ഇതില്ലാത്ത ഭാഗത്തു കൂടിയാണ് കാട്ടാന കടന്നുവരുന്നത്.
ച
പ്പമല മേഖലയിലെ വന്യജീവി ശല്യം ദിനംപ്രതി രൂക്ഷമാകുകയാണെന്ന് നാട്ടുകാർ പറയുന്നു. ആനത്താര പദ്ധതി പ്രകാരം ഈ പ്രദേശത്തെ നിരവധി ഭൂമികൾ വനംവകുപ്പ് ഏറ്റെടുക്കുന്നതിനായി നടപടികൾ ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി കുറച്ചു കുടുംബങ്ങൾ സ്വന്തം സ്ഥലം വനം വകുപ്പിന് വിട്ടുനൽകി മറ്റ് പ്രദേശങ്ങളിലേക്ക് താമസം മാറ്റുകയും ചെയ്തു. എന്നാൽ പദ്ധതി പൂർണമായി നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ ബാക്കിയുള്ള കുടുംബങ്ങൾ ഇപ്പോഴും ഇവിടെ ദുരിതജീവിതം നയിക്കുകയാണ്. ആനത്താര പദ്ധതി വൈകുന്നതിനാൽ വനം വകുപ്പ് ഏറ്റെടുക്കുമെന്ന് പറഞ്ഞ ഭൂമികൾ പലതും ഇപ്പോഴും ഏറ്റെടുത്തിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ജനവാസ മേഖലയും വനമേഖലയും തമ്മിലുള്ള അതിർത്തി വ്യക്തതയില്ലാത്ത അവസ്ഥ തുടരുകയാണ്. ഇതാണ് വന്യജീവികൾ ജനവാസ മേഖലകളിലേക്ക് നിരന്തരം ഇറങ്ങിവരാൻ കാരണമാകുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
District News
ഇരിട്ടി: പന്നിശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ഇരിട്ടി നഗരസഭയിലെ വളോര ചെറുവയൽ മേഖലയിലെ കർഷകർ. ശല്യം രൂക്ഷമായതോടെ ചിലർ കൃഷിയിറക്കുന്നത് തന്നെ നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മേഖലയിൽ എത്തിയ പന്നിക്കൂട്ടം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ വി. സജേഷിന്റെ ഇരുന്നൂറിലധികം നേന്ത്ര വാഴകൾ പന്നിക്കൂട്ടം നശിപ്പിച്ചു. സജേഷ് സ്ഥലം പാട്ടത്തിനെടുത്താണ് 4000 ത്തോളം വാഴകൾ നട്ടത്. കുലയ്ക്കാൻ നാലുമാസം മാത്രം അവശേഷിച്ചിരിക്കെയാണ് വാഴകൾ പന്നിക്കൂട്ടം കുത്തി വീഴ്ത്തിയത്.
ഉപദ്രവകാരികളായ പന്നികളെ വെടിവച്ചു കൊല്ലാനുളള അംഗീകൃത ഷൂട്ടർമാർ നഗരസഭയിൽ ഉണ്ടെങ്കിലും അവരെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നാണു കർഷകരുടെയും പ്രദേശവാസികളുടെയും പരാതി. കുരങ്ങിനെ പ്രതിരോധിക്കാൻ തോക്കിന് ലൈസൻസ് നേടാനുള്ള ശ്രമവും പല കർഷകരും നടത്തുകയാണ്.
District News
ഇരിട്ടി: ഉളിയിൽ ടൗണിൽ ജുമാ മസ്ജിദിനു സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുത തൂണിലും നിർത്തിയിട്ട സ്കൂട്ടറിലും ഇടിച്ച് അപകടം. ഇന്നലെ രാവിലെ 6.40 ഓടെയായിരുന്നു അപകടം. കാർ യാത്രികരും കൂത്തുപറമ്പ് കൈതേരി സ്വദേശികളുമായ സിറാജ്, ബന്ധുവായ മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗളൂരുവിൽനിന്നും കൂത്തുപറമ്പിലെ വീട്ടിലേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് തൂണിലും സ്കൂട്ടറിലും ഇടിച്ചത്. സ്കൂട്ടർ പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു. വൈദ്യുത തൂൺ തകർന്നതിനാൽ മേഖലയിൽ ഏറെനേരം വൈദ്യുത ബന്ധം തകരാറിലായി.
District News
ചങ്ങനാശേരി: മലയാളനാടിന് വായനയുടെ സംസ്കാരം പകര്‍ന്ന ആദ്യദിനപത്രമായ ദീപിക മാധ്യമപ്രവര്‍ത്തനരംഗത്ത് നല്കുന്ന സേവനം മഹത്തരമാണെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
ദീപിക നമ്മുടെ ഭാഷ പദ്ധതി ജില്ലാതല ഉദ്ഘാടനം ചങ്ങനാശേരി എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. വിദ്യാര്‍ഥികളുടെ ഭാഷാപഠനത്തിനും വിജ്ഞാനസമ്പാദനത്തിനും വായന അനിവാര്യമാണെന്നും അറിവ് സ്വപ്നങ്ങളിലേക്കു നയിക്കുമെന്നും ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു.
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറും അതിരൂപത വികാരി ജനറാളുമായ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ.ഡോ.ആന്റണി മൂലയില്‍ മുഖ്യപ്രഭാഷണവും ദീപിക ജനറല്‍മാനേജര്‍ സര്‍ക്കുലേഷന്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ പദ്ധതി വിശദീകരണവും നടത്തി.
പ്രിന്‍സിപ്പല്‍ ഫാ. റോജി വല്ലയില്‍, ഹെഡ്മാസ്റ്റര് വിനോദ് ബാബു. എസ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി വര്‍ഗീസ്, ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന വനിതാവിഭാഗം പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, അതിരൂപത പ്രസിഡന്റ് ആന്റണി മലയില്‍, വനിതാവിഭാഗം പ്രസിഡന്റ് പരിമള്‍ ആന്റണി, ദീപിക ബാലസഖ്യം മേഖലാ ഓര്‍ഗനൈസര്‍ ജോഷി കൊല്ലാപുരം, എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതി സ്പോണ്സര് ചെയ്തിരിക്കുന്ന കൂട്ടുമ്മേല്‍ ഡിസ്ട്രിബ്യൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ അനില്‍ കൂട്ടുമ്മേല്‍, എച്ച്ടുഒ വാട്ടര്‍പ്യൂരിഫയര്‍ ചങ്ങനാശേരി ബ്രാഞ്ച് മാനേജര്‍ സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
എരുമേലി: എരുമേലിയിൽനിന്ന് കാണാതായ വ്യാപാരിയെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 15ന് കോട്ടയത്തിന് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ എരുമേലി മറ്റന്നൂർക്കര കുന്നത്തുവീട്ടിൽ സുമേഷ് ലാലി (57) നെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത്. അന്ന് വൈകുന്നേരം തന്നെ ലോഡ്ജിൽ മുറിയെടുത്തതായാണ് വിവരം. എരുമേലി പോലീസിൽ നൽകിയ പരാതിയിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തിൽ മൊബൈൽ നമ്പർ സിഗ്നൽ മധുരയിൽ പുത്തൂർ ആണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് എരുമേലി പോലീസിൽനിന്ന് ഒരു എസ്ഐയും രണ്ട് സിവിൽ പോലീസ് ഓഫീസർമാരും പുത്തൂരിലെ ലോഡ്ജിൽ മൃതദേഹം സുമേഷ് ലാലിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. എരുമേലിയിൽ റബർ വ്യാപാരവും ഒപ്പം പെയിന്റ് കടയിൽ മാനേജരായും ജോലി ചെയ്തു വരികയായിരുന്നു സുമേഷ് ലാൽ. സുമേഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
District News
കോട്ടയം: ശബരി വിമാനത്താവളവും റെയില്‍പാതയും ബജറ്റില്‍ മറന്നു. എരുമേലി ശബരി വിമാനത്താവളം, ശബരി റെയില്‍പ്പാത എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കായി ബജറ്റില്‍ തുക പോലും മാറ്റിവച്ചിട്ടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ശബരി പാത നിര്‍മാണം ആരംഭിക്കാനിരിക്കെയാണ് ബജറ്റില്‍ റെയില്‍പാതയെ മുഖ്യമന്ത്രിയും സര്‍ക്കാരും മറന്നത്. വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ബജറ്റില്‍ വിമാനത്താവളവും ഉൾപ്പെടാതിരുന്നത്.
District News
ഒരു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന കോട്ടയത്തെ ആകാശപാത പദ്ധതി കന്നി ബജറ്റിലൂടെ പുനരുജ്ജീവിപ്പിച്ച് യുഡിഎഫ് സര്‍ക്കാര്‍. 15 കോടി രൂപയാണ് ഇതിനായുള്ള ബജറ്റ് വിഹിതം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോട്ടയത്തെ എംഎല്‍എയും മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്തിന്റെ സ്വപ്നപദ്ധതിയായി ആവിഷ്കരിച്ചതായിരുന്നു പഴയ ശീമാട്ടി റൗണ്ടാനയിലെ ആകാശപാത.
2016 ഫെബ്രുവരിയിലാണ് ആകാശപാതയുടെ നിര്‍മാണം ആരംഭിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിര്‍മാണ ചുമതല. പക്ഷേ ഫ്രെയിംവര്‍ക്ക് സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നു. ആകാശപാതയുടെ തൂണുകള്‍ അപകടാവസ്ഥയിലാണെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത അന്യായത്തെ തുടര്‍ന്ന് കോടതി ഇടപെടുകയും തൂണുകളുടെ ബല പരിശോധന നടത്തുകയും ചെയ്തു.
2024 ജൂണില്‍, കോട്ടയത്തെ ആകാശപാത പദ്ധതി അപ്രായോഗികമാണെന്ന് അന്നത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
District News
കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പുതുയുഗ കേരളം ലക്ഷ്യമിട്ടുള്ള ബജറ്റില്‍ ജില്ലയ്ക്ക് നേരിട്ടുള്ള വലിയ പദ്ധതികളും പ്രഖ്യാപനങ്ങളുമില്ലെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും. എങ്കിലും കോട്ടയം നിവാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആകാശപാത യാഥാര്‍ഥ്യമാക്കുമെന്നും പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്നുള്ള പ്രഖ്യാപനം കോട്ടയത്തിനു ബജറ്റിലെ വിസ്മയമായി മാറി.
റബറിന്റെ നാടായ കോട്ടയത്തെ കര്‍ഷകര്‍ക്കും ബജറ്റ് ആശ്വാസം പകരുന്നതാണ്. റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്കീം പ്രകാരം താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയാക്കിയത് റബര്‍കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. നെല്ലു സംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരണ വില കര്‍ഷകര്‍ക്ക് കൃത്യമായി ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപിക്കുന്നു.
റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം
ജില്ലയുടെ സാമ്പത്തിക അടിത്തറയായ റബര്‍ കൃഷിക്ക് ബജറ്റില്‍ വലിയ മുന്‍ഗണനയാണ് ലഭിച്ചിരിക്കുന്നത്. റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തിയത് ജിലയിലെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗ, ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്കുന്ന പ്രഖ്യാപനമാണിത്.
നെല്‍കര്‍ഷകര്‍ക്ക്
പ്രതീക്ഷ
അപ്പര്‍കുട്ടനാടന്‍ പ്രദേശത്ത് നെല്‍കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കുന്ന പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. നെല്ലുസംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരണവില കൃത്യമായി ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി ഉള്‍പ്പെടെ കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്ന റിവോള്‍വിംഗ് ഫണ്ടിന്റെ കാര്യത്തില്‍ ബജറ്റില്‍ പ്രത്യേക പരാമര്‍ശം ഇല്ലാത്തത് കര്‍ഷകരെ നിരാശരാക്കിയിട്ടുണ്ട്.
എരുമേലി വികസിക്കും
തീര്‍ഥാടന ടൂറിസത്തെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ശബരിമല ക്ഷേത്രത്തെ തിരുപ്പതി മോഡലില്‍ വികസിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനും തീര്‍ഥാടക സൗകര്യങ്ങള്‍ക്കും പദ്ധതി വന്‍തോതില്‍ ഗുണം ചെയ്യും.
ടൂറിസം കുതിക്കും
ജീവിതാനുഭവ വിനോദസഞ്ചാര മേഖലയ്ക്കാണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. കുമരകം, ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ കേന്ദ്രങ്ങളും ഉത്തരവാദിത്വ ടൂറിസം കേന്ദ്രങ്ങളായ കുമരകം, അയ്മനം, ആര്‍പ്പൂക്കര, എഴുമാന്തുരുത്ത്, വൈക്കം പ്രദേശങ്ങളും ടൂറിസം രംഗത്ത് കുതിച്ചുയരും.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുകയും വ്യവസായങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യുന്നത് കുമരകത്തെ ടൂറിസത്തിനു മുതല്‍ക്കൂട്ടാകും.
കേരളത്തിന്റെ തനതു പാരമ്പര്യവും ഭക്ഷ്യസംസ്കരണവും സാംസ്കാരികവും പൈതൃകവും സംരക്ഷിച്ചു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം ഹബ്ബുകള്‍, സ്ത്രീകള്‍ നയിക്കുന്ന ടൂറിസം സംരംഭങ്ങള്‍, ഹോം സ്റ്റേകള്‍ എന്നിവയുടെ പ്രോത്സാഹനം ജില്ലയിലെ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് കരുത്താകും.
കയര്‍മേഖല ശക്തിപ്പെടും
വൈക്കം ഉള്‍പ്പെടുന്ന കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കയര്‍ ഉത്പന്നങ്ങളുടെ വിപണി ഉറപ്പു വരുത്തുന്നതിനായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. വിപണി വികസന സഹായമായി 10 കോടിയും അനുവദിച്ചിട്ടുണ്ട്. വിലസ്ഥിരതാ ഫണ്ടായി 35 കോടിയും അനുവദിച്ചു.
District News
പൂവത്തിളപ്പ്: അധ്വാനിക്കുന്ന കർഷകന് ആശ്വാസമാകുന്ന കണ്ടുപിടിത്തത്തിന്റെ ത്രില്ലിലാണ് അനന്തു ദിലീപ്. കർഷകന്റെ അധ്വാനഭാരം പകുതിയായി കുറയ്ക്കുന്ന നൂതന കണ്ടുപിടിത്തമാണ് മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ ഈ പത്താം ക്ലാസുകാരനെ ശ്രദ്ധേയനാക്കുന്നത്.
കുരുമുളക് ചെടികള്‍ക്ക് യാതൊരു കേടുപാടും വരുത്താതെ നാല് മണിക്കൂര്‍ കൊണ്ട് തീര്‍ക്കുന്ന വിളവെടുപ്പ് രണ്ട് മണിക്കൂറില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് അനന്തുവിന്റെ കണ്ടെത്തല്‍.
വിളവെടുപ്പ് സമയത്ത് ചെടിയുടെ തണ്ട്, ഇലകള്‍, വള്ളികള്‍ എന്നിവയ്ക്ക് നാശം സംഭവിക്കാതെ വേഗത്തില്‍ വിളവെടുക്കാന്‍ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. കര്‍ഷകരുടെ സമയവും അധ്വാനവും ലാഭിക്കുന്നതിനൊപ്പം വിളവ് നഷ്ടവും ഒഴിവാക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഇന്‍സ്പെയര്‍ പുരസ്കാരത്തിനും ഈ കൊച്ചുമിടുക്കൻ അർഹനായി.
ഇന്‍സ്പെയര്‍ മനാക് പദ്ധതി വഴി അനന്തുവിന് ജപ്പാന് യാത്രയ്ക്കും അവസരം ലഭിച്ചു. 28 മുതല്‍ ജൂലൈ 4 വരെ നടക്കുന്ന സകുറ സയന്‍സ് ഹൈസ്കൂള്‍ പ്രോഗ്രാമില്‍ കേരളത്തെ പ്രതിനിധീകരിച്ച് അനന്തു പങ്കെടുക്കും.
2023-26 ബാച്ചിലെ വിദ്യാര്‍ഥിയായ അനന്തുവിന്റെ നേട്ടം ആഘോഷമാക്കി സ്കൂളില്‍ അനുമോദന സമ്മേളനം സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ആയിലുകുന്നേല്‍ അധ്യക്ഷത വഹിച്ചു. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ തോമസ് മാമ്പുഴക്കല്‍ ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു ഏബ്രഹാം അനന്തുവിന് ഉപഹാരം സമ്മാനിച്ചു.
കൊഴുവനാല്‍ എഇഒ കെ.ആര്. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാന്റി ബാബു, ഹെഡ്മാസ്റ്റർ ജോജി തോമസ്, അധ്യാപിക ബി. ദീപമോള്‍, പിടിഎ പ്രസിഡന്റ് കെ.ആര്. വിജുമോന്, സ്റ്റാഫ് സെക്രട്ടറി സി. മഞ്ജിമ മരിയറ്റ് ജോസ്, സാനി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പള്ളിക്കത്തോട് ഒന്നാം മൈല്‍ കൂട്ടുങ്കര ദിലീപ് കുമാർ-സനിത ദമ്പതികളുടെ മൂത്ത മകനാണ് അനന്തു. സഹോദരൻ: അശ്വിന്.
District News
മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിക്ക് ഒട്ടേറെ വികസന സ്വപ്നങ്ങളുണ്ടെങ്കിലും അധികൃതരുടെ നിസംഗതമൂലം ഉന്നതികളുടെ വികസനം മുരടിക്കുന്നതായി ആക്ഷേപം ഉയരുന്നു. ഇടമലക്കുടിയില്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സൊസൈറ്റികുടി ഒഴിച്ചാല്‍ ഉള്‍വനത്തിലുള്ള മറ്റ് ഉന്നതികളില്‍ വികസനം ഇനിയും എത്തിയിട്ടില്ല.
വനത്തിനുള്ളില്‍ റോഡില്ലാത്ത ഉന്നതികള്‍ ഇപ്പോഴുമുണ്ട്. പഞ്ചായത്തിലേക്കുള്ള ഇഡ്ഡലിപ്പാറ റോഡിന്റെ നിര്‍മാണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പൂര്‍ത്തിയായിട്ടില്ല. 13.5 കിലോമീറ്റര്‍ റോഡാണ് ഇനിയും പൂര്‍ത്തിയാകാനുള്ളത്. കാലങ്ങളായി കുടിനിവാസികള്‍ കാത്തിരിക്കുന്ന ഞാവല്‍ പാലത്തിന്റെ നിര്‍മാണവും എങ്ങുമെത്തിയിട്ടില്ല. ഗോത്രവിഭാഗത്തിന്റെ സംസ്കാരത്തെയും ഭാഷയെയും ചോദ്യംചെയ്യുന്ന പഠനരീതിക്കെതിരേയും ആക്ഷേപമുണ്ട്.
വനവിഭവങ്ങളും കാര്‍ഷിക വിളകളുമെല്ലാം ശേഖരിച്ച് സ്വന്തം നിലയില്‍ പുറത്തുകൊണ്ടുപോയി വില്‍ക്കാനുള്ള ആവശ്യം വര്‍ഷങ്ങളായി കുടിനിവാസികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. സൊസൈറ്റികുടിയില്നിന്നു നെല്‍മണല്‍കുടി, കൂടല്ലാര്‍കുടി ഉള്‍പ്പെടെയുള്ള വിവിധ കുടികളിലുള്ളവരുമായി ആശയവിനിമയം ശക്തമാക്കുന്നതിന് മാര്‍ഗമില്ലാത്ത സ്ഥിതിയാണുള്ളത്. ഇതുമൂലം പല കുടികളും ഒറ്റപ്പെട്ട നിലയിലാണ്.
ദുര്ഘടപ്രദേശമായ ഇടമലക്കുടിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരമായി താമസിക്കാത്തതും വികസന മുരടിപ്പിന് കാരണമാണ്. ഇവിടെ നിയമനം ലഭിച്ച ഉദ്യോഗസ്ഥര്‍ സ്ഥിരമായി ജോലിക്കെത്താറില്ല. മാസത്തില്‍ 15 ദിവസമെങ്കിലും ഉദ്യോഗസ്ഥര്‍ ഇവിടെ സേവനം ചെയ്യണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പലപ്പോഴും പാലിക്കപ്പെടാറില്ല.
ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന് വനം, പൊതുമരാമത്ത്, റവന്യു വകുപ്പ് ഉള്‍പ്പെടെ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലാത്തതും വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് ഉന്നതിയിലുള്ളവരുടെ ആക്ഷേപം.
District News
മൂലമറ്റം: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ കുരുതിക്കളത്തിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. റോഡരികില്‍ നിന്ന വലിയ തണല്‍മരമാണ് റോഡിന് കുറുകെ വീണത്. ഇതോടെ ഒരു മണിക്കൂറോളം ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
സംഭവ സമയത്ത് വാഹനങ്ങളോ ആളുകളോ കടന്നുപോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ഏറെ തിരക്കേറിയ സമയത്ത് മരം വീണതിനാല്‍ സ്വകാര്യ വാഹനങ്ങളും ജോലിക്കായി പോകുന്നവരും ഉള്‍പ്പെടെ വഴിയില്‍ കുടുങ്ങുകയും ചെയ്തു. യാത്രക്കാരാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. ഉടന്‍തന്നെ മൂലമറ്റത്തുനിന്നു സേനാംഗങ്ങള്‍ സ്ഥലത്തെത്തി.
വൈദ്യുത പോസ്റ്റുകളും ലൈനുകളും തകര്‍ന്നതിനാല്‍ കെഎസ്ഇബി അധികൃതരെ വിളിച്ചുവരുത്തി ലൈന്‍ ഓഫ് ചെയ്ത ശേഷം മരം മുറിച്ചു നീക്കുകയായിരുന്നു. ജെസിബി ഉപയോഗിച്ച് മരം റോഡരികിലേക്ക് മാറ്റിയശേഷം ഗതാഗതം പുനസ്ഥാപിച്ചു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ ബിബിന്‍ എ. തങ്കപ്പന്, റോയി മാത്യു, കെ. സന്ദീപ്, ജയിംസ് തോമസ്, എ.ആര്. അരവിന്ദ്, കെ. പ്രശാന്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ മുന്നുങ്കവയലില് മരം വീണതും സേന മുറിച്ചുമാറ്റിയിരുന്നു. പാലത്തിലേക്കുള്ള നടപ്പാതയിലാണ് മരം വീണത്. അതിനാല്‍ പാലംവഴി വീടുകളിലേക്ക് കടന്നുപോകുന്ന നിരവധി ആളുകള്‍ ബുദ്ധിമുട്ടിലായിരുന്നു.
അറക്കുളം പഞ്ചായത്തംഗം ലിസിമോള് വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ മരം മുറിച്ചുമാറ്റി ഗതാഗതതടസം ഒഴിവാക്കി.
District News
തൊടുപുഴ: ദേശീയ വായനമാസാഘോഷത്തിന് കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ വൈസ് ചെയര്മാന് ജോസ് വഴുതനപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കര്‍ മുഖ്യാതിഥിയായി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ പ്രസിഡന്റ് ജോയി കാട്ടുപള്ളി റാലി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് പോത്തനാമുഴി വായനദിന സന്ദേശം നല്കി.
വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.സി. ഗീത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്. പ്രസാദ്, പ്രഫ. ചാക്കോ കരിന്തോളില്‍, സുകുമാര്‍ അരിക്കുഴ, നെസി തോമസ്, ജോര്‍ജ് അഗസ്റ്റിന്, ഹെഡ്മാസ്റ്റര് ജോ മാത്യു, ലാലു ചകനാല്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലയില്‍ മികവു കാട്ടിയവരെയും ചടങ്ങില്‍ ആദരിച്ചു.
District News
മൂന്നാര്‍: വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്കിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ദേവികുളം എംഎല്‍എ എഫ്. രാജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി തീരുമാനിച്ചു. ട്രാഫിക് നിയന്ത്രിക്കാന്‍ നിലവില്‍ പോലീസുകാരുടെ എണ്ണം കുറവായതിനാല്‍ ഹോം ഗാര്‍ഡുകളെയും ട്രാഫിക് വാര്‍ഡനെയും നിയമിക്കും. പാര്‍ക്കിംഗ് ഫീസില്‍നിന്നുള്ള വരുമാനത്തില്‍നിന്നും ഇവര്‍ക്കുള്ള വേതനം നല്‍കും. രാജമലയില്‍ എത്തുന്ന സഞ്ചാരികള്‍ തങ്ങളുടെ വാഹനം ദേശീയോദ്യാനത്തില്‍ പാര്‍ക്കിംഗിന് അനുവദിച്ചിരിക്കുന്ന സ്ഥലത്തു പാര്‍ക്കു ചെയ്യണം. സ്ഥലം മതിയാകാതെ വന്നാല്‍ മാത്രം റോഡില്‍ ഒരു വശത്ത് പാര്‍ക്കു ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്യും.
ആനച്ചാല്‍ ഭാഗത്തെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ആല്‍ത്തറയില്‍ പോലീസിനെ ചുമതലപ്പെടുത്തും. പഴയ മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു പുറത്ത് ദേശീയ പാതയ്ക്കു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ദേശീയപാര്ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശനത്തിന് സമയപരിധി നിശ്ചയിക്കും.
മൂന്നാറില്‍ ട്രാഫിക് സിഗ്നല്‍ പോയിന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യത ആരായാന്‍ റോഡ് വിഭാഗം ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. കുരുക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഇതിനുള്ള പദ്ധതി തയാറാക്കാന്‍ മൂന്നാര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തും. മൂന്നാര്‍ ടൗണിലെ ഓട്ടോകളെ നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതനുസരിച്ച് റോഡിനു സമാന്തരമായി ഓട്ടോ നിര്‍ത്താന്‍ മാത്രമേ അനുമതി നല്‍കൂ.
കോടതി ഉത്തരവില്ലാത്ത അനധികൃത വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിക്കാനുള്ള നടപടിയും
അടിയന്തരമായി സ്വീകരിക്കും. മാട്ടുപ്പെട്ടി, ലക്കം എന്നിവിടങ്ങള്‍ പുതിയ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ കണ്ടെത്തുവാന്‍ കെഡിഎച്ച്പി കമ്പനിക്കും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നുണ്ടോയെന്ന് ദേവികുളം സബ് കളക്ടര്‍ വിലയിരുത്തും.
യോഗത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു. മൂന്നാര്‍ ഡിവൈഎസ്പി എസ്. ചന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാര്‍, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ശരണ്യ, പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് മായ സാജു എന്നിവര്‍ പങ്കെടുത്തു.
District News
ചെറുതോണി: കഞ്ഞിക്കുഴിയിൽ പഞ്ചായത്ത് നിർമിച്ച വനിതാ ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി10 ലക്ഷം രൂപ മുടക്കി നിർമിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം റോയി കെ. പൗലോസ് എംഎൽഎ നിർവഹിച്ചു. പഴയരിക്കണ്ടം ഗവ. ഹോമിയോ ആശുപത്രിക്ക് സമീപമാണ് ഓപ്പൺ ജിം നിർമിച്ചിരിക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി അതുല്യ വി. കുമാർ പദ്ധതി വിശദീകരണം നടത്തി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോന ട്രീസാ ജോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ, പഞ്ചായത്തംഗങ്ങളായ സാവിത്രി സതീശൻ, രാജേശ്വരി രാജൻ, ദീപ ജോസഫ്, സിബിച്ചൻ തോമസ് എന്നിവർ പ്രസംഗിച്ചു.
District News
അടിമാലി: മലയോര ജനതയ്ക്ക് ആശ്വാസമായി യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലെ കരിനിയമങ്ങള്‍ക്കും ഭൂപ്രശ്നങ്ങള്‍ക്കും അറുതിവരുത്താനുള്ള നിര്‍ണായക നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഇടംപിടിച്ചത്.
കാലഹരണപ്പെട്ട ഭൂപതിവ് നിയമഭേദഗതി, വന്യമൃഗശല്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതികൾ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടയ ഭൂമിയിലെ നിര്‍മാണങ്ങള്‍ ഉപാധിരഹിതമായി ക്രമവത്കരിച്ചു നല്‍കാനുള്ള ബജറ്റ് നിര്‍ദേശം ഭൂപതിവ് നിയമത്തില്‍ കാതലായ ഭേദഗതിക്ക് വഴിയൊരുക്കും.
ഏകവിള തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനായി ബഹുവിള കൃഷിരീതി പ്രോത്സാഹിപ്പിക്കുമെന്നും ഫാം ടൂറിസത്തിന് അനുമതി നല്‍കുമെന്നുമുള്ള പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകും.
തൊടുപുഴയ്ക്ക്
മികച്ച പരിഗണനയെന്ന് അപു
തൊടുപുഴ: മലങ്കരയില്‍ ടൂറിസത്തിനും ഫിലിം ആൻഡ് നോളഡ്ജ് സിറ്റിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കും തൊടുപുഴ സ്റ്റേഡിയം നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു കോടി രൂപ വീതം വകയിരുത്തിയെന്ന് ചീഫ് വിപ് അപു ജോൺ ജോസഫ്.
പുറപ്പുഴ-വഴിത്തല റോഡ്, മുട്ടം ബൈപാസ്, മുതലക്കോടം ബൈപാസ്, കാരിക്കോട്-ചുങ്കം ബൈപാസ് എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ഓരോ കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. കാരിക്കോട്-ചാലംകോട്-പട്ടയംകവല റോഡിന് 2.5 കോടിയും നെല്ലാപ്പാറ-മടക്കത്താനം ബൈപാസ് സ്ഥലം ഏറ്റെടുക്കലിന് 50 ലക്ഷവും അനുവദിച്ചു.
തൊടുപുഴ-കലൂര്‍ റോഡിന് നാലു കോടി, ഇറക്കുംപുഴ-പുലിമന റോഡ് സ്ഥലം ഏറ്റെടുക്കലിന് 50 ലക്ഷം, വെങ്ങല്ലൂർ-മുണ്ടന്മുടി റോഡിന് രണ്ടുകോടിയും തൊടുപുഴയാറിന് കുറുകെ ഒളമറ്റത്ത് പാലം നിര്‍മാണത്തിനും തുക അനുവദിച്ചിട്ടുണ്ട്.
വണ്ണപ്പുറം-തൊമ്മന്‍കുത്ത് റോഡ്, വെള്ളിയാമറ്റം-കുരുതിക്കളം റോഡ്, പടി. കോടിക്കുളം-കലൂര്‍ റോഡ്, കെഎസ്ആര്‍ടിസി ജംഗ്ഷന് വികസനം തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ ടോക്കണ്‍ തുക നീക്കിവച്ചിട്ടുണ്ടെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു.
മലയോര ജനതയ്ക്കുള്ള സമ്മാനമെന്ന് ജോയി വെട്ടിക്കുഴി
കട്ടപ്പന: പട്ടയഭൂമിയിൽ നിലവിലുള്ള നിർമാണങ്ങൾ ഉപാധിരഹിതമായി ക്രമവത്കരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം മലയോര ജനങ്ങൾക്കുള്ള സമ്മാനമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. കർഷകതാത്പര്യം പരിഗണിച്ച് കോടതികളിലെ കേസുകൾ തീർപ്പാക്കി പട്ടയം വിതരണം പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനം ഹൈറേഞ്ചിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.
ഏലം പട്ടയഭൂമിയിലെ നിർമാണങ്ങൾക്ക് അനുമതി നൽകാൻ പാടില്ലെന്ന മുൻ തീരുമാനം പുനഃപരിശോധിക്കാനുള്ള നിർദേശം കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കും.
ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനവും റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുന്നതും കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
District News
തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന തമിഴ്നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ നിലപാട് കേരളവിരുദ്ധവും ഫെഡറല്‍ വ്യവസ്ഥയോടുള്ള വെല്ലുവിളിയും ആണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കണമെന്നും മുല്ലപ്പെരിയാര്‍ ജനസംരക്ഷണസമിതി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ സ്ഥലത്ത് സുരക്ഷയ്ക്കായി ഡാം നിര്‍മാണം അനുവദിക്കില്ലെന്ന തമിഴ്നാട് നിലപാട് അപലപനീയമാണ്.
ദേശീയവും അന്തര്‍ദേശീയവുമായ ഏജന്‍സികള്‍ നടത്തിയ പഠനം അണക്കെട്ടിന്റെ ഗുരുതര അപകടാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഭൂകമ്പസാധ്യതാ പ്രദേശമെന്ന പഠന റിപ്പോര്‍ട്ടും ആശങ്ക വര്‍ധിപ്പിക്കുന്നു. കേരളത്തിലെ നാല്പത് ലക്ഷത്തിലധികം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അണക്കെട്ട് പുതുക്കി നിര്‍മിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം.
തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും വിഷയത്തില്‍ ഇടപെട്ട് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട് തിരുത്തിക്കാന്‍ തയാറാകണം. ഡാമിന്റെ ഗുരുതരാവസ്ഥ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി തമിഴ്നാടിന്റെ വെല്ലുവിളിയെ അതിജീവിക്കാനും അണക്കെട്ട് ഡീ കമ്മീഷന് ചെയ്ത് പുതിയ ഡാമിനുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും സുപ്രീംകോടതിയിലടക്കം കേരളത്തിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതിലുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
പുതിയ അണക്കെട്ട് കേരളത്തിന്റെ രക്ഷ എന്ന ആവശ്യം ഉന്നയിച്ച് കേരളത്തിലെ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും ജൂലൈ എട്ടിന് സെക്രട്ടേറിയറ്റ് ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു. ചെയര്മാന് അഡ്വ.റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ പി.ടി.ശ്രീകുമാര്‍, പിആര്‍ഒ ഷിബു കെ. തമ്പി, ഖാലിദ് സഖാഫി, സംഗീത വിശ്വനാഥന്, സി.എ. ജോയ്, ശാന്താറാം തോളൂര്‍, കെ.പി. ചന്ദ്രന്, ശ്രീരാജ് ചിറ്റക്കാട്ട്, ടിജി കല്ലന്, സന്തോഷ് കൃഷ്ണന്, ബെന്നി കോട്ടപ്പുറം, അരുണ്‍രാജ് പൂയപ്പള്ളി, ഡോ. റോബിന് മാത്യു, രാഖി സക്കറിയ, രവി പോറ്റി, ഷാജി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
District News
നെടുങ്കണ്ടം: പാചകവാതക ഏജന്‍സികള്‍ ഗ്യാസ് സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വിൽക്കുന്നതായി ആരോപിച്ച് കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മിന്നല്‍ സമരം നടത്തി. ഗാര്‍ഹിക ഉപഭോക്താക്കള്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്ത ശേഷവും പല ദിവസങ്ങള്‍ കഴിഞ്ഞാണ് സിലിണ്ടര്‍ നൽകുന്നത്. ഗ്യാസ് ഏജന്‍സികളില്‍ സ്റ്റോക്കുണ്ടെങ്കിലും ദിവസവുമുള്ള വിതരണം പരിമിതപ്പെടുത്തുന്നതുമൂലം മണിക്കൂറുകളോളം ക്യൂനിന്നാല്‍ പോലും ഗ്യാസ് ലഭിക്കാത്ത സ്ഥിതിയാണ്. ഗ്യാസ് ഏജന്‍സികളുടെ നേതൃത്വത്തില്‍ വ്യാപകമായി സിലിണ്ടറുകള്‍ ഇടനിലക്കാര്‍ക്ക് വിറ്റഴിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇവര്‍ സിലിണ്ടറിന് 2,000 രൂപ മുതല്‍ 2,500 രൂപ വരെ കൂടുതൽ ഈടാക്കുകയാണ്.
ഗ്യാസ് പൂഴ്ത്തിവയ്പും കരിഞ്ചന്തയും സംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസറെ അറിയിച്ചിട്ടും സംഭവത്തില്‍ നടപടി എടുക്കാത്തതിനെത്തുടര്‍ന്നാണ് കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മിന്നല്‍ സമരം നടത്തിയത്. സമരം കേരള മഹിളാസംഘം എന്‍എഫ്ഐഡബ്ല്യു സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. ആലീസ് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ശ്രീദേവി എസ്. ലാല്‍, ലേഖ ത്യാഗരാജന്, മഞ്ജു സുരേഷ്, സിന്ധു പ്രകാശ്, രഞ്ജിനി അജീഷ് മുതുകുന്നേല്‍, ഷീന അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് സിപിഐ നേതാക്കളായ സുരേഷ് പള്ളിയാടിയില്‍, അജീഷ് മുതുകുന്നേല്‍, വിന്‍സന്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരാതി എഴുതി രേഖാമൂലം ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു.
District News
മുതലക്കോടം: ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവത്തില്‍ മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസ് വിദ്യാര്‍ഥികള്‍. പോര്‍ച്ചുഗല്‍, അര്‍ജന്റീന ടീമുകളായി തിരിഞ്ഞു നടത്തിയ സൗഹൃദമത്സരം സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ അര്‍ജന്റീന ടീം വിജയികളായി.
സ്കൂള്‍ അസി. മാനേജര്‍ ഫാ. ജോസഫ് ചാരനാല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീജ രാജേഷ്, പ്രധാനാധ്യാപിക ലിന്‍സിമോള്‍ സ്കറിയ, പിടിഎ പ്രസിഡന്റ് സിബില്‍ ജോസ്, കായികാധ്യാപകന് ജിമ്മി ജോസ്, സീനിയര്‍ അസിസ്റ്റന്റ് ജോമോന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
District News
തൊടുപുഴ: നഗരമധ്യത്തിലെ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ സ്ഥാപിച്ചിരുന്ന മിന്നല്‍ രക്ഷാചാലകം മോഷ്ടിച്ച കേസില്‍ രണ്ടു പ്രതികള്‍ തൊടുപുഴ പോലീസിന്റെ പിടിയിലായി. ബീഹാര്‍ സ്വദേശി മുഹമ്മദ് ഷാരൂഖ് (29), ആലുവ സ്വദേശി ശിവപ്രസാദ് (60) എന്നിവരാണ് വലയിലായത്.
സംഘത്തിലുണ്ടായിരുന്ന അബ്ദുള്ള (28) പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടു. ശിവപ്രസാദ് ആലുവയിലെ ആക്രിവ്യാപാരിയാണ്. മോഷണവസ്തു വാങ്ങിയത് ഇയാളായിരുന്നു. ഒരാഴ്ച മുമ്പാണ് രണ്ടു ദിവസങ്ങളിലായി തൊടുപുഴ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ മിന്നല്‍ രക്ഷാചാലകം മോഷ്ടിച്ചത്. ഇതിന്റെ മുകള്ഭാഗം നിര്‍ത്തിയശേഷം താഴ്ഭാഗത്തെ ചെമ്പ് പാളികളാണ് ആദ്യം കടത്തിക്കൊണ്ടുപോയത്.
ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു ദിവസത്തിനുശേഷം മുകള്‍ഭാഗവും മോഷ്ടിച്ചത്. 40 കിലോയോളം ചെമ്പാണ് ഇവര്‍ കടത്തിയത്.
മോഷ്ടിച്ച ചെമ്പ് ആലുവയിലെ ആക്രിക്കടയില്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. കിലോയ്ക്ക് 800 രൂപ നിരക്കില്‍ വാങ്ങിയ ആക്രിക്കടക്കാരനായ ശിവപ്രസാദ് കിലോയ്ക്ക് 1100 രൂപയ്ക്ക് മറ്റൊരാള്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്തു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ താമസിക്കുന്നവരാണ് പ്രതികള്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരടങ്ങുന്ന സംഘം സമാനമായ മോഷണം നടത്തിയിട്ടുണ്ട്. കോതമംഗലം, പിറവം, പുത്തന്‍കുരിശ്, അങ്കമാലി എന്നിവിടങ്ങളിലും ടെലിഫോണ്‍ എക്സ്ചേഞ്ചിലെ മിന്നല്‍ രക്ഷാചാലകം മോഷ്ടിച്ചിരുന്നു. കോതമംഗലത്ത് അഞ്ചുപേര്‍ ചേര്‍ന്ന് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
രാത്രിസമയത്ത് സ്ഥലത്തെത്തുന്ന പ്രതികള്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് എവിടെയെന്ന് ചോദിച്ച് മനസിലാക്കിയ ശേഷമാണ് മോഷണം. പല ഓഫീസുകളിലും സെക്യൂരിറ്റി ജീവനക്കാരോ പുറത്ത് ലൈറ്റുകളോ ഇല്ലാത്തതും മോഷ്ടാക്കള്‍ക്ക് സഹായകമായിരുന്നു. മറ്റൊരു മോഷണത്തിന് തയാറെടുക്കുന്നതിനിടെയാണ് അങ്കമാലിയില്‍നിന്നു പോലീസ് പ്രതികളെ സാഹസികമായി പിടികൂടിയത്.
തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നിര്‍ദേശപ്രകാരം എസ്ഐ അരുണ്‍ ചന്ദ്രന്, എഎസ്ഐ റെജി, സിപിഒമാരായ കെ.ആര്. സനൂപ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി മുട്ടം സബ് ജയിലിൽ റിമാന്‍ഡ് ചെയ്തു.
District News
അടിമാലി: നളന്ദ ബുക്ക് സ്റ്റാളിന്റെ ഗോഡൗണിൽനിന്നു ബുക്കുകൾ മോഷ്ടിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി. സ്ഥാപനത്തിലെ ജോലിക്കാരായ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലിയിൽ വാടകയ്ക്ക് താമസിക്കുന്ന ബൈസൺവാലി സ്വദേശി മുത്തുവേലിൽ പ്രദീപ് (38), മച്ചിപ്ലാവ് സ്വദേശി മുട്ടുചിറയിൽ ജസ്റ്റിൻ (28) എന്നിവരാണ് പിടിയിലായത്.
ബുക്കുകൾ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. 20,000 രൂപ വിലമതിക്കുന്ന നോട്ട്ബുക്കുകളാണ് കടത്താൻ ശ്രമിച്ചത്. വർഷങ്ങളായി അടിമാലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നളന്ദ ബുക്ക് സ്റ്റാൾ. ഒന്നര മാസം മുമ്പ് ഗോഡൗണിൽനിന്നു നാലര ലക്ഷം രൂപയുടെ ബുക്കുകൾ നഷ്ടപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അടിമാലി പോലീസ് സ്റ്റേഷനിൽ സ്ഥാപന ഉടമയായ റെജികുമാർ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അടിമാലി ജെന്ന റെസിഡൻസി റോഡിൽ പോലീസ് പരിശോധന നടത്തുന്പോൾ നളന്ദ ബുക്ക് സ്റ്റാളിന്റെ ഗോഡൗണിന്റെ ഷട്ടർ പെട്ടെന്ന് അടച്ചുപൂട്ടി പ്രദീപ് കാറിൽ കയറുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ പോലീസ് പ്രദീപിന്റെ കാർ പരിശോധിച്ചപ്പോൾ നാലുകെട്ട് നോട്ടുബുക്കുകൾ കണ്ടെത്തി. തുടർന്ന് പോലീസ് പ്രദീപിനെ ചോദ്യംചെയ്തപ്പോൾ നളന്ദ ബുക്ക് സ്റ്റാളിലെ ജീവനക്കാരനാണെന്ന് പ്രദീപ് പറഞ്ഞു. തുടർന്ന് സ്ഥാപന ഉടമ റെജികുമാറിനെ പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മോഷണം വ്യക്തമായത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ നിലവിൽ കടയിലെ ജീവനക്കാരനായ ജെസ്റ്റിനാണ് ഗോഡൗണിന്റെ താക്കോൽ നൽകിയതെന്ന് പറഞ്ഞു. നളന്ദ ബുക്ക് സ്റ്റാളിൽ എത്തി ജസ്റ്റിനെ ചോദ്യം ചെയ്തതോടെ താക്കോൽ നൽകിയത് താനാണെന്ന് പോലീസിനോട് സമ്മതിച്ചു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
District News
തൊടുപുഴ: പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വീട്ടമ്മയെ കാണാതായി. തൊടുപുഴയാറില്‍ വെങ്ങല്ലൂര്‍ പാലത്തിനു സമീപമുള്ള കുളിക്കടവില്നിന്നാണ് വയോധികയായ വീട്ടമ്മ ഒഴുക്കില്‍പ്പെട്ടതെന്നാണ് സംശയം. ഇന്നലെ പുലര്‍ച്ചെ പുഴയില്‍ അകപ്പെട്ടതായാണ് വിവരം. ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സിനുസമീപം താമസിക്കുന്ന 78കാരിയായ വയോധികയെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്.
കുളിക്കടവില്‍ ഇവരുടെ ചെരിപ്പ് കണ്ടെത്തിയതാണ് അഭ്യൂഹത്തിനു കാരണമായത്.
ഇന്നലെ പുലര്‍ച്ചെ മുതല്‍ ഫയര്‍ഫോഴ്സിന്റെ സ്കൂബാ സംഘം ശക്തമായ ഒഴുക്കുള്ള നദിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
ഈരാറ്റുപേട്ടയില്‍നിന്നെത്തിയ നന്മക്കൂട്ടവും തെരച്ചിലില്‍ പങ്കെടുത്തു. ഇന്ന് കോതമംഗലം , മൂവാറ്റുപുഴ എന്നിവിടങ്ങളില്‍നിന്നുള്ള സ്കൂബാ ടീമിനെ ഉള്‍പ്പെടുത്തി വ്യാപകമായി പുഴയില്‍ തെരച്ചില്‍ നടത്തുമെന്ന് തൊടുപുഴ ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
District News
കുരുവിളാസിറ്റി: ബൈക്കപകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു. പൂപ്പാറ സ്വദേശി അബ്ദുൾ റഹിം (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൂപ്പാറ സ്വദേശികളായ വിശ്വ (23), ആൽബിൻ (23) എന്നിവർക്കും പരിക്കേറ്റിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മുരിക്കുംതൊട്ടി പളളിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.
മൂന്നുപേരെയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അബ്ദുൾ റഹിം മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്കരിച്ചു. പിതാവ് പീർ മസ്താൻ, മാതാവ് ഫാത്തിമ, സഹോദരൻ അബ്ദുൾ കലാം. പരിക്കേറ്റ മറ്റ് രണ്ടു പേരും തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
District News
മൂന്നാർ: മൂന്നാറിലെ റിസോർട്ടിൽനിന്നും വിനോദസഞ്ചാരികളുടെ സ്വർണവും പണവും മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ തേനി ബസ്സ്റ്റാൻഡിൽനിന്നു പോലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശിയും തേനിയിൽ താമസക്കാരനുമായ നാഗാർജുൻ (30) ആണ് പിടിയിലായത്. പള്ളിവാസൽ ആറ്റുകാടുള്ള റിസോർട്ടിൽ താമസിച്ചിരുന്ന ദമ്പതികളായ സഞ്ചാരികളുടെ രണ്ടു പവൻ സ്വർണവും 13,000 രൂപയും കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ഇയാൾ മോഷ്ടിച്ചത്.
ദമ്പതികൾ ഉറങ്ങുന്നതിനിടെ സ്ലൈഡിംഗ് ജനൽ തുറന്ന് അകത്തുകയറിയാണ് ഇയാൾ മോഷണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഹൗസ് കീപ്പിംഗ് ജോലിക്കെത്തിയ ദിവസം തന്നെയാണ് ഇയാൾ മോഷണം നടത്തിയത്.
മേൽവിലാസം ഉൾപ്പെടെ ഒരു രേഖയും ഇയാൾ റിസോർട്ടിൽ നൽകിയിരുന്നില്ല. ചില ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കണ്ടെത്തിയത്.
മൂന്നാർ എസ്എച്ച്ഒ ജെ. ബിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
District News
തൊടുപുഴ: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കരിങ്കുന്നം പോലീസ് നടത്തിയ പരിശോധനയില്‍ പത്തു കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയിലായി. കരിങ്കുന്നം തട്ടാരത്തട്ട കുന്നേല്‍ ഷിന്‍സ് അഗസ്റ്റിന് (29), കോടത്ത് തറയില്‍ അശ്വിന് രാജ് (24), പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (40) എന്നിവരെയാണ് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന നടുക്കണ്ടം സ്വദേശി മോനായി എന്നു വിളിക്കുന്ന ശ്യാം ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 12.55 ഓടെ പാലാ റൂട്ടില്‍ കുഴിമറ്റത്തുവച്ചാണ് പ്രതികളെയും കഞ്ചാവും പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. മൂന്നു ബൈക്കുകളിലായാണ് പ്രതികള്‍ കഞ്ചാവുമായി എത്തിയത്. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇവരെത്തിയ ബൈക്കുകളും പിടിച്ചെടുത്തു.
ഷിന്‍സാണ് മയക്കുമരുന്ന് വില്‍പ്പനയുടെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ, കരിങ്കുന്നം, മുട്ടം പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ മയക്കുമരുന്ന് കേസുകളുണ്ട്. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് കരിങ്കുന്നം എസ്എച്ച്ഒ പറഞ്ഞു.
എസ്ഐമാരായ പി.കെ. രാജേഷ്, മുഹമ്മദ് അലി, അരുണ്‍ സി. ഗോവിന്ദ്, എഎസ്ഐ പ്രദീപ്, മജീഷ്, എസ്സിപിഒമാരായ ശ്യാം, ദീപു, അനസ്, ഷാന്‍, സിപിഒമാരായ അനീഷ് സത്താര്‍, സുനീഷ് കുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
District News
പാലാ: സംസ്ഥാന ബജറ്റില്‍ നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള 21 പ്രധാന പദ്ധതികള്‍ ഇടം പിടിച്ചു.
ഇലവിഴാപൂഞ്ചിറയില് അത്യാധുനിക ഗസ്റ്റ് ഹൗസും ടോയ്ലറ്റ് കോംപ്ലക്സ്, പാലാ -എറണാകുളം സൂപ്പര്‍ഫാസ്റ്റ് ഹൈവേയുടെ സാധ്യതാ പഠനം, പാലാ കേന്ദ്രമായി സ്പോര്‍ട്സ് അക്കാദമി, പാലാ ജനറല്‍ ഹോസ്പിറ്റല്‍ ഓങ്കോളജി വിഭാഗം സ്ഥാപിക്കല്‍, റബര്‍ അധിഷ്ഠിത വ്യവസായ പാര്‍ക്ക്, ശീതീകരിച്ച കാര്‍ഷികോത്പന്ന സംഭരണശാല, ഫുഡ്പാര്‍ക്ക്, റിവര്‍വ്യൂ റോഡ് പൂര്‍ത്തിയാക്കാനുള്ള സ്ഥലം ഏറ്റെടുപ്പ്, കൊട്ടാരമറ്റം ജംഗ്ഷനിലെ ഫ്ളൈ ഓവര്‍, മിനച്ചിലാറിനു കുറകെ റിവര്‍വ്യൂ റോഡില്‍നിന്ന് തോണിക്കടവിലേക്കുള്ള തൂക്കുപാലം, പഴുക്കാക്കാനം - പാമ്പാനാകവല - കുമ്പക്കാനം റോഡ് നിര്‍മാണം, അരുണാപുരത്ത് വിനോദപാര്‍ക്ക്, ജനറല്‍ ആശുപത്രി ലിങ്ക് റോഡ് വീതി കൂട്ടിയുള്ള പുനര്‍നിര്‍മാണം, അന്തീനാട് മേലുകാവ് റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, പനക്കപ്പാലം ജംഗ്ഷന് വികസനം, പാലാ മൂന്നാനി റോഡ് വീതി കൂട്ടി ഉയര്‍ത്തി നിര്‍മാണം, ജനറല്‍ ആശുപത്രി ചുറ്റുമതില്‍ നിര്‍മാണം, പാരലല്‍ റോഡ് പൂര്‍ത്തീകരണം, എലിവാലി - ആലമറ്റം റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ എന്നിങ്ങനെ 21 പദ്ധതികളാണ് പാലായ്ക്കു വേണ്ടി ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പൂഞ്ഞാർ താലൂക്ക് രൂപീകരണം-10 കോടി
മുണ്ടക്കയത്ത് പുതിയ പാലവും ഫ്ലൈഓവറും-15 കോടി
പൂഞ്ഞാർ: മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ബജറ്റിൽ മികച്ച പരിഗണന ലഭിച്ചുവെന്ന് പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ. ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ മീനച്ചിൽ വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക് രൂപീകരണത്തിനു 10 കോടി രൂപയും മുണ്ടക്കയം കേസ്വേയ്ക്കു സമാന്തരമായി മണിമലയാറിനു കുറുകെ പുതിയ പാലവും ഫ്ലൈ ഓവറും നിർമിക്കുന്നതിനു 15 കോടി രൂപയും അനുവദിച്ചു.
ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലിയെ തിരുപ്പതി മോഡൽ പൈതൃക നഗരമാക്കി മാറ്റുന്നതിനുള്ള സാധ്യത പഠനത്തിനും മുണ്ടക്കയം പ്രഥമികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനും ഒരുകോടി രൂപ വീതം അനുവദിച്ചു.
ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയിൽ പുതിയ ഡോർമെട്രി കം ഷോപ്പിംഗ് കോംപ്ലക്സിന് അഞ്ച് കോടി, ഈരാറ്റുപേട്ടയിൽ ട്രാഫിക് യൂണിറ്റ് സ്റ്റേഷൻ ആരംഭിക്കുന്നതിന് 50 ലക്ഷം, ഈരാറ്റുപേട്ട തടവനാൽ ബൈപാസ് പുനരുദ്ധാരണത്തിന് ഒരു കോടി, പാറത്തോട് പഞ്ചായത്തിലെ കൂവപ്പള്ളി പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണത്തിന് ഒരു കോടി, പൂഞ്ഞാർ ഐഎച്ച്ആർഡി എൻജനീയറിംഗ് കോളജ് കാമ്പസിൽ മിനി ഐടി പാർക്കിന് 10 കോടി രൂപയും അനുവദിച്ചു.
പൂഞ്ഞാറിനെ വോളിബോൾ ഹബാക്കി ഐപിഎൽ മാതൃകയിൽ ജിമ്മി ജോർജ് കേരള വോളി ലീഗ് സംഘടിപ്പിക്കുന്നതിന് 50 ലക്ഷം, തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട്-പടിഞ്ഞാറ്റുമല റോഡ് ബിഎം ബിസി നിലവാരത്തിൽ നവീകരിക്കാൻ മൂന്ന് കോടി, എരുമേലി പഞ്ചായത്തിലെ കണമല ബൈപാസ് പുനർനിർമാണത്തിനു ഒരുകോടി, പനച്ചിപ്പാറയിൽ ജി.വി രാജ പ്രതിമയും പാർക്കും സ്ഥാപിക്കാൻ ഒരുകോടി രൂപയും അനുവദിച്ചു.
കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടൗൺ താഴ്വാരം പുല്ലുകയാറിന്റെ വലതുകരയിൽ വിവിധ ഭാഗങ്ങളിലെ തീരസംരക്ഷണ പ്രവൃത്തിക്ക് 50 ലക്ഷവും പാറത്തോട്ടിലെ കൂവപ്പള്ളിയിൽ സ്ഥലം ഏറ്റെടുത്ത് നഴ്സിംഗ് കോളജ് സ്ഥാപിക്കുന്നത് രണ്ടുകോടിയും തിടനാട്ടിലും ചേന്നാട്ടും സ്റ്റേഡിയം നിർമാണത്തിനു ഒരുകോടി വീതവും വെള്ളിക്കുളം-കാരികാട്-15 ഏക്കർ-കമ്പിപ്പാലം-വാഗമൺ റോഡ് പനരുദ്ധാരണത്തിന് ഒരു കോടിയും ബജറ്റിൽ പ്രഖ്യാപിച്ചു.
District News
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ദി ഇന്ത്യന്‍ ഫോറം യോഗ രംഗത്ത് അസാധാരണ സംഭാവനകള്‍ നല്കുന്ന വ്യക്തികള്‍ക്കും ആത്മീയ ആചാര്യന്മാര്ക്കും നല്കുന്ന ബഹുമതിയായ ഭാരതീയ യോഗരത്ന അവാര്‍ഡ് 2026ന് ചാവറ ഇന്റര്‍നാഷണല്‍ സ്കൂളിലെ യോഗ അധ്യാപകനും യോഗ ആചാര്യനുമായ എസ്. മനോജ്. അര്‍ഹനായി.
29 വര്‍ഷമായി യോഗരംഗത്ത് മനോജ് നല്കിയ സമര്‍പ്പണത്തിനും സമഗ്ര സംഭാവനയ്ക്കുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം നല്‍കിയിരിക്കുന്നത്. ഐ എഫ്എ ഓണററി ചെയര്മാന് ഡോ. കെ. വെങ്കിടേശന് ഒപ്പുവച്ച ബഹുമതി പത്രമാണ് മനോജിന് ലഭിക്കുക. 22 വര്‍ഷമായി ചാവറ സ്കൂളിലെ യോഗ അധ്യാപകനാണ് എസ്. മനോജ്
District News
പാലാ: മൂന്നാനിയില്‍ കോടതി പരിസരത്ത് സെപ്റ്റിക് ടാങ്കിന് കുഴി എടുക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞുവീണ് കുഴിയില്‍ അകപ്പെട്ടു.
ആസാം സ്വദേശി മുബാറക് ഹസനാണ് അപകടത്തില്‍പ്പെട്ടത്. മുബാറക്കിന്റെ കഴുത്തോളം മണ്ണില്‍ മൂടിപ്പോയിരുന്നു. കൂടെ ജോലി ചെയ്തവര്‍ മുബാറക്കിനെ പുറത്തെടുത്തു. പാലാ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ മുബാറക്കിനെ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമല്ല.
District News
പാലാ: ഈരാറ്റുപേട്ട -പാലാ റൂട്ടില്‍ സ്വകാര്യ ബസിന് മുന്നില്‍ കയറിയ കാര്‍ സഡന്‍ ബ്രേക്കിട്ടതു മൂലം ബസ് യാത്രക്കാര്‍ക്കു പരിക്കേറ്റു. കാഞ്ഞിരപ്പള്ളിയില്‍നിന്നു പാലായിലേക്കു വന്ന വെല്‍കം ബസിന് മുന്നില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഇടപ്പാടിയിലായിരുന്നു സംഭവം. ബസിനു മുന്നില്‍ അപകടകരമായ രീതിയില്‍ ബ്രേക്കിട്ടതിനെത്തുടര്‍ന്ന് ബസ് യാത്രക്കാരുടെ തല കമ്പിയിലിടിച്ചാണ് പരിക്കേറ്റത്. ശക്തമായ മഴ പെയ്യുന്നതിനിടെയായിരുന്നു സംഭവം. പാലാ ടൗണ്‍ സ്റ്റാന്‍ഡ് വരെ കാര്‍ മുന്നില്‍ത്തന്നെ തുടരുകയായിരുന്നുവെന്ന് കണ്ടക്ടര്‍ ജിത്തു പറഞ്ഞു. സംഭവത്തെക്കുറിച്ച് ആര്‍ടിഒയ്ക്കു പരാതി നല്‍കുമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.
District News
പാലാ: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കൊഴുവനാല്‍ ഫൊറോന തലത്തിലുള്ള സോണ്‍ പ്രമോഷന് കൗണ്‍സിലിന്റെ ഉദ്ഘാടനവും പ്രഥമ സോണല്‍ അവലോകന സമ്മേളനവും 22ന് കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളി ഹാളില്‍ നടക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഫൊറോന രക്ഷാധികാരിയും വികാരിയുമായ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ അധ്യക്ഷത വഹിക്കും.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ സോണ്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കാഞ്ഞിരമറ്റം പള്ളി വികാരി ഫാ. ജോസഫ് മണ്ണനാല്, മൂഴൂര്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കണിയാംപടി, മറ്റക്കര പള്ളി വികാരി ഫാ. ജോസഫ് പര്യാത്ത്, കരിമ്പാനി പള്ളി വികാരി ഫാ. ജയിംസ് കരിമാക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. മാത്യു പുളിക്കപ്പറമ്പില്‍, സോണ്‍ ഡയറക്ടര്‍ ഫാ. ജോണ്‍ വയലില്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റിസ് കൂനാനിക്കല്‍, കോ-ഓർഡിനേറ്റര്‍ ജിജി സിന്റോ തുടങ്ങിയവര്‍ പ്രസംഗിക്കും.
District News
പാലാ: പൂവരണിയില്‍ കഞ്ചാവുവേട്ട. തൊടുപുഴ സ്വദേശി ജിജോയുടെ വീടിന്റെ സമീപത്തുനിന്നു രണ്ടു കിലോ കഞ്ചാവ് എസ്ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. പ്രതി ജിജോയെയും കൂട്ടാളിയെയും ഇന്നലെ തൊടുപുഴയില്‍നിന്നു പോലീസ് പിടിച്ചിരുന്നു.
അന്വേഷണത്തെത്തുടര്‍ന്ന് ഡോഗ് സ്ക്വാഡ് എത്തി നടത്തിയ പരിശോധനയില്‍ ജിജോയുടെ പൂവരണിയിലെ വീടിന്റെ മതിലിനു താഴെ വാഴക്കച്ചിക്കിടയില് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പഞ്ചായത്ത് മെംബറിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതി നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട ആളാണെന്നും നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലാ യിരുന്നുവെന്നും പോലീസ് പറഞ്ഞു.
District News
രാമപുരം: രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം അക്ഷരദീപത്തിന് സാഹിത്യകാരന് പെരുമ്പടവം ശ്രീധരന് അര്‍ഹനായി.
അദ്ദേഹത്തിന്റെ ഇലഞ്ഞിയിലെ പെരുമ്പടവം വീട്ടിലെത്തി കോളജ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്സിപ്പില്മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, ഫാ. ബോബി ജോണ്‍, ഷീബ അരുണ്‍ തുടങ്ങിയവരും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.
10001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അക്ഷരദീപം അവാര്‍ഡ്. വായന ദിനത്തോടനുബന്ധിച്ച് കോളജ് തലത്തില്‍ നടത്തപ്പെടുന്ന ഗ്രന്ഥപരിചയം, പുസ്തക നിരൂപണം, വിവിധ സാഹിത്യമത്സരങ്ങള്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. വായനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെന്നും സാഹിത്യരചനകള്‍ വായിക്കാത്ത ഒരുവനും മനുഷ്യപ്പറ്റുള്ളവനാകാന് കഴിയില്ലെന്നും പെരുമ്പടവം ശ്രീധരന് പറഞ്ഞു.
വിദ്യാര്‍ഥികളിലെ വായനാഭിരുചി വളര്‍ത്തുന്നതിനും യുവജനങ്ങളുടെയിടയില്‍ സാഹിത്യനായകരോട് ആദരവ് വളര്‍ത്തുന്നതിനുമായാണ് സാഹിത്യവാരവും അവാര്‍ഡ് സമര്‍പ്പണവും തുടങ്ങിയതെന്ന് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം പറഞ്ഞു.
District News
ചേന്നങ്കരി: നിവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പി നൊടുവിൽ ചേന്നങ്കരിയിൽ പമ്പയാറിന് കുറുകെ പാലം നിർമാണത്തിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി.വള്ളവും, ബോട്ടും ആയിരുന്നു ചേന്നങ്കരികാരുടെ ഏക ആശ്രയം. പാലം യാഥാർഥ്യകുന്നതോടെ ഒരു പ്രദേശത്തെ ജനതയുടെ ചിരകാല സ്വപ്നമാണ്സാക്ഷാത്ക്കരിക്കപ്പെടുന്നത്.
പാതിരാമണലിൽ റോപ്വേ
മുഹമ്മ: പാതിരാമണൽ ദ്വീപിൽ റോപ്വേയും ഇക്കോ ടൂറിസം പദ്ധതിയും നടപ്പാക്കും. ദ്വീപിന്റെ മുഖ്യ പ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയിൽനിന്നാണ് ദീപിലേക്ക് റോപ്പ് വേ നിർമിക്കുക. ആലപ്പുഴ, കോട്ടയം, എറണാകുളം മേഖലകളിൽനിന്നുള്ള ടൂറിസ്റ്റുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നതും കായിപ്പുറത്തിന്റെ മെച്ചമാണ്.
ചേർത്തലയ്ക്ക് നഷ്ടകണക്കുകൾ
ചേര്‍ത്തല: സംസ്ഥാനത്തെ ഭരണം എല്‍ഡിഎഫില്‍നിന്നും യുഡിഎഫിലേക്ക് മാറിയപ്പോള്‍ ബജറ്റില്‍ ചേര്‍ത്തല നിയോജകമണ്ഡലത്തിന് ലഭിച്ചത് നഷ്ടക്കണക്കുകള്‍. കഴിഞ്ഞ എൽഡിഎഫ് ബജറ്റിൽ ഭരണാനുമതി ലഭിച്ച തുകയുടെ 45 ശതമാനത്തോളം തുക പുതിയ ബജറ്റില്‍ വെട്ടിക്കുറച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ചേര്‍ത്തല നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 26.2 കോടി നീക്കിവച്ചിരുന്ന സ്ഥാനത്ത് യുഡിഎഫ് ബജറ്റിൽ 14.5 കോടി രൂപയായി കുറഞ്ഞു. ഏകദേശം 11.7 കോടിയുടെ പ്രവൃത്തികളാണ് പുതിയ ബജറ്റില്‍ ഒഴിവാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ അനുമതിയുണ്ടായിരുന്ന പദ്ധതികളില്‍ ചിലത് അപ്രത്യക്ഷമാകുകയും അതിനു പകരം പുതിയ ചില പദ്ധതികള്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായി.
മാവേലിക്കര മണ്ഡലത്തിൽ
കെട്ടിട നിർമാണത്തിന് 13 കോടി
ചാരുംമൂട്: മാവേലിക്കര മണ്ഡലത്തിൽ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫയർസ്റ്റേഷൻ നവീകരണത്തിനും ഉൾപ്പടെ 13 കോടി അനുവദിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു. മാവേലിക്കര ഐഎച്ച്ആർഡി കോളജ് കെട്ടിടം -രണ്ടു കോടി, രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് കെട്ടിട നിർമാണം -രണ്ടു കോടി, മാവേലിക്കര ഫയർ സ്റ്റേഷൻ കെട്ടിട നവീകരണം -രണ്ടുകോടി, ഗവ. എൽപിഎസ് മുള്ളിക്കുളങ്ങര കെട്ടിട നിർമാണം- ഒരു കോടി, ഗവ. വെൽഫെയർ എൽപിഎസ് ചുനക്കര കെട്ടിട നിർമാണം-ഒരു കോടി, ഗവ. വെൽഫെയർ എൽപിഎസ് താമരക്കുളം കെട്ടിടനിർമാണം-ഒരു കോടി, ഗവ. എൽപിഎസ്, കുറത്തികാട്, മാലിമേൽ കെട്ടിട നിർമാണം-ഒരു കോടി, ഗവൺമെന്റ് യുപിഎസ് വരേണിക്കൽ കെട്ടിട നിർമാണം-ഒരു കോടി, ഗവ. മുഹമ്മദൻസ് എൽപിഎസ് വെട്ടിയാർ കെട്ടിട നിർമാണം-ഒരു കോടി, ഗവ. എൽപിഎസ് വെട്ടിയാർ കെട്ടിട നിർമാണം-ഒരുകോടി എന്നിങ്ങനെ വിവിധ നിർമാണം പ്രവൃത്തികൾക്കാണ് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചത്.
അമ്പലപ്പുഴക്ക് തീര്‍ഥാടന ട്യൂറിസം സര്‍ക്യൂട്ട്
അമ്പലപ്പുഴ: അമ്പലപ്പുഴക്ക് തീര്‍ഥാടന ട്യൂറിസം സര്‍ക്യൂട്ട്. അര്‍ത്തുങ്കല്‍ ബസലിക്ക, കാക്കാഴം മുഹ് യദ്ദീന്‍ ജുമാമസ്ജിത്, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വമി ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ചാണ് തീര്‍ഥാടന ട്യൂറിസം സര്‍ക്യൂട്ടായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കാക്കാഴം പള്ളിയും അമ്പലപ്പുഴ ക്ഷേത്രവുമാണ് അമ്പലപ്പുഴ മണ്ഡലത്തില്പ്പെടുന്നത്.
തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് നടപ്പിലാകുന്നതോടെ തദ്ദേശ-വിദേശിയരടക്കമുള്ള തീര്‍ഥാടകര്‍ ജാതിമതഭേതമന്യെ ഇവിടെ എത്തി പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും പഠനം നടത്താനും അവസരം ഒരുങ്ങും.
District News
ഹരിപ്പാട്: വികസനക്കുതിപ്പിന്റെ വൻ വിസ്മയമൊരുക്കി സംസ്ഥാന ബജറ്റിൽ ഹരിപ്പാട് മണ്ഡലത്തിന് 500 കോടി രൂപയുടെ ചരിത്ര വിഹിതം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനായി ബജറ്റ് പ്രസംഗത്തിൽ 100 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു.
ഇതിനുപുറമേ, മണ്ഡലത്തിലെ വിവിധ പ്രാദേശിക വികസന പ്രവൃത്തികൾക്കായി 380 കോടി രൂപയുടെ പദ്ധതികളും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 20 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതോടെ ആരോഗ്യമേഖലയ്ക്കും പ്രാദേശിക വികസനത്തിനുമായി ആകെ 500 കോടി രൂപയുടെ പദ്ധതികളാണ് ഹരിപ്പാട്ടേക്ക് ഒഴുകിയെത്തുന്നത്.
സ്വപ്നങ്ങൾക്ക് ചിറകുമുളച്ച് കരുവാറ്റ മെഡിക്കൽ കോളജ്
2015 മേയ് 12ന് യുഡിഎഫ് സർക്കാരിന്റെ കാലത്ത് കരുവാറ്റയിൽ തറക്കല്ലിട്ട ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി, പിന്നീട് വന്ന ഭരണമാറ്റത്തോടെ വഴിമുട്ടുകയായിരുന്നു. പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇപ്പോൾ ബജറ്റിലെ 100 കോടി രൂപയുടെ പ്രഖ്യാപനത്തോടെ യാഥാർഥ്യമാകുന്നത്.
മണ്ഡലത്തില്‍ 380 കോടി രൂപയുടെ വിവിധ വികസന പ്രവൃത്തികളും ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 20 കോടി രൂപയും അനുവദിച്ചു.