പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ വരൾച്ചബാധിത പ്രദേശങ്ങൾ സന്ദർശിച്ച് എൽഡിഎഫ് പ്രതിനിധി സംഘം. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളും വറ്റിവരണ്ട കബനി നദിയും സംഘം നേരിൽ കണ്ടു. വീടുകളിലെത്തി കർഷകരുമായി സംസാരിച്ചു.
കൃഷിനാശത്തിന്റെയും കുടിവെള്ള ക്ഷാമത്തിന്റെയും ദുരിതങ്ങൾ കർഷകർ വിവരിച്ചു. പി. സന്തോഷ്കുമാർ എംപിയുടെയും എൽഡിഎഫ് ജില്ലാ കണ്വീനർ സി.കെ. ശശീന്ദ്രന്റെയും നേതൃത്വത്തിലായിരുന്നു സന്ദർശനം.
മുള്ളൻകൊല്ലി കുന്നത്തുകവല നെല്ലാട്ട് രാജന്റെ കൃഷിയിടത്തിലാണ് സംഘം ആദ്യമെത്തിയത്. അഞ്ച് വർഷം മുന്പ് വച്ച ആയിരത്തോളം കമുകുകളിൽ അഞ്ഞൂറിലധികവും കരിഞ്ഞുണങ്ങിയതായി രാജൻ പറഞ്ഞു. കൃഷിക്ക് വെള്ളം എടുത്തിരുന്ന കുളം പൂർണമായും വറ്റി. വാർവീട്ടിൽ വിത്സന്റെ കരിഞ്ഞുണങ്ങിയ കുരുമുളക് തോട്ടത്തിലും സംഘമെത്തി. ഒരേക്കറോളം വരുന്ന തോട്ടം പൂർണമായും നശിച്ചു. നട്ട് ആദ്യതവണ വിളവ് എടുത്ത തോട്ടമാണ് കരിഞ്ഞുണങ്ങിയത്. ഭൂമി വിണ്ടുകീറിയ നിലയിലാണ്. കൃഷിനശിച്ച് വായ്പാ തിരിച്ചടവ് ഉൾപ്പെടെ മുടങ്ങി പ്രതിസന്ധിയിലായെന്ന് വിത്സൻ പറഞ്ഞു.
ചണ്ണോത്തുകൊല്ലിയിലെ വട്ടക്കുടി ഫ്രാൻസീസ്, മുട്ടത്ത് സണ്ണി, കൊടിയപറന്പിൽ ഫ്രാൻസൻ എന്നിവരുടെ കൃഷിയിടങ്ങളിലും സംഘമെത്തി. കാപ്പി, കുരുമുളക്, കമുക് ഉൾപ്പെടെയുള്ള വിളകൾ കരിഞ്ഞ നിലയിലാണ്. കൊളവള്ളി, ഗൃഹന്നൂർ പ്രദേശങ്ങൾ സന്ദർശിച്ച് സംഘം മരക്കടവിൽ വറ്റിവരണ്ട കബനി നദിയും മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക് വെള്ളം പന്പ് ചെയ്യുന്ന പന്പ് ഹൗസ് പരിസരം സന്ദർശിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, ടി.വി. ബാലൻ, സി.എം. ശിവരാമൻ, കെ.പി. ശശികുമാർ, എം.ടി. ഇബ്രാഹിം, എം.എസ്. സുരേഷ് ബാബു, എ.വി. ജയൻ, റെജി ഓലിക്കരോട്ട്, കെ.വി. ജോബി, എം.ബി. ബിനേഷ് എന്നിവരും ഉൾപ്പെടുന്നതായിരുന്നു സംഘം.
പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിലെ വരൾച്ച സംബന്ധിച്ച് സംസ്ഥാന സർക്കാരിനും എൽഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കളക്ടർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്ന് എൽഡിഎഫ് പ്രതിനിധി സംഘം അറിയിച്ചു. പ്രദേശങ്ങളെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കുന്നതിനു ഇടപെടും. വരൾച്ച ബാധിത പ്രദേശങ്ങൾ വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജ സന്ദർശിച്ചു. കർഷകരുമായി സംസാരിച്ച് പ്രതിസന്ധികൾ മനസിലാക്കി. പ്രശ്നങ്ങൾ പരിഹാരത്തിനു ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പറഞ്ഞു.