പുൽപ്പള്ളി: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ രാജ്യത്തെ കർഷകരുടെ കടം എഴുതിത്തള്ളുമെന്ന് വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണാർഥം താഴെ അങ്ങാടിയിൽനിന്നു അനശ്വര ജംഗ്ഷനിലേക്ക് നടത്തിയ റോഡ് ഷോയ്ക്കിടെ ജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ അതിസന്പന്നരുടെ 16 ലക്ഷം കോടി രൂപ കടമാണ് എഴുതിത്തള്ളിയത്. എന്നാൽ കഠിനാധ്വാനം ചെയ്യുന്ന കർഷകരുടെ കടം എഴുതിത്തള്ളാൻ തയാറായില്ല. മോദി സർക്കാർ കർഷകരോട് കാട്ടുന്നത് കുറ്റകരമായ അവഗണനയാണ്. വയനാട്ടിൽ മാത്രമല്ല, രാജ്യം മുഴുവൻ കർഷകർ പ്രതിസന്ധിയിലാണ്. കർഷകർക്ക് അധ്വാനത്തിന്റെ ഫലം ലഭിക്കുന്നില്ല. ഇന്ത്യാ മുന്നണിക്കു ഭരണം ലഭിച്ചാൽ കർഷകരുടെ താത്പപര്യം സംരക്ഷിക്കും. കൃഷിക്കാർക്കു മതിയായ നിയമപരിരക്ഷ നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഉച്ചയ്ക്ക് 12.30 ഓടെ താഴെയങ്ങാടിയിൽ എത്തിയ രാഹുൽ ഗാന്ധിയെ നൂറുകണക്കിനുവരുന്ന യുഡിഎഫ് പ്രവർത്തകർ സ്വീകരിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കാളികളായി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, ഐ.സി. ബാലകൃഷ്ണൻ ടി. സിദ്ദിഖ്, നേതാക്കളായ എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, സംഷാദ് മരക്കാർ, പി.ഡി. സജി, എൻ.യു. ഉലഹന്നാൻ, വർഗീസ് മുരിയൻകാവിൽ, ബീന ജോസ്, മേഴ്സി ബെന്നി, ഗിരിജ കൃഷ്ണൻ, പി.ഡി. ജോണി, ഷിനോ കടുപ്പിൽ, എ.ജി. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു ഭാഷ, ഒരു നേതാവ് നയം അംഗീകരിക്കാനാവില്ല
സുൽത്താൻ ബത്തേരി: ഒരു ഭാഷ, ഒരു നേതാവ് നയം അടിച്ചേൽപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി എംപി. തെരഞ്ഞെടുപ്പ് പ്രചരണത്തിനു നഗരത്തിൽ എത്തിയ അദ്ദേഹം റോഡ് ഷോയ്ക്കുശേഷം പ്രവർത്തകരെ അഭി സംബോധന ചെയ്യുകയായിരുന്നു. ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രത്യയശാസ്ത്രത്തിനെതിരായ കോണ്ഗ്രസിന്റെ പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നത്.
ജനങ്ങളെ ഒരേപോലെ കാണുകയും എല്ലാവരിലും നേതൃഗുണമുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്ന പാർട്ടിയാണ് കോണ്ഗ്രസ്. ഏത് പൗരനും ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിയുന്ന നയമാണ് കോണ്ഗ്രസിന്റേത്. എന്നാൽ ബിജെപിയുടേത് ഒരു നേതാവിൽ മാത്രമായി ഒതുങ്ങുന്നതാണ്.
ഒരു ബൊക്കയിൽ പലതരത്തിലുള്ള പൂക്കളുണ്ടാകും. വലിപ്പച്ചെറുപ്പമോ നിറമോ നോക്കി തരംതിരിക്കാതെ എല്ലാ പൂക്കൾക്കും തുല്യ പ്രാധാന്യം നൽകുന്നതാണ് കോണ്ഗ്രസിന്റെ പ്രത്യയശാസ്ത്രം. ഭാഷാപരമായ വേർതിരിവ് നടത്തുന്നതും ഒരു ഭാഷതന്നെ ഉപയോഗിക്കണമെന്ന് നിർദേശിക്കുന്നതും രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ അടിച്ചമർത്തുന്നതിന് തുല്യമാണ്. ഭാഷ ആശയവിനിമയത്തിനു മാത്രമുള്ളതല്ല. സ്നേഹവും സംസ്കാരവും പഠിപ്പിക്കുന്നതാണത്. ബ്രിട്ടീഷുകാരിൽനിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയത് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം നടപ്പാക്കാനുള്ള കോളനിയാകാനല്ല.
വയനാടിന്റെ പ്രധാന പ്രശ്നങ്ങളാണ് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനവും വന്യമൃഗശല്യവും റെയിൽവേയും മറ്റും. ഈ പ്രശ്നങ്ങളുടെ പരിഹാരത്തിൽ പ്രതിജ്ഞാബദ്ധമാണ്. രാത്രിയാത്രാവിലക്ക് ഉൾപ്പെടെ വിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പലതവണ കത്ത് നൽകുകയും സമ്മർദം ചെലുത്തുകയും ചെയ്തു. പക്ഷേ, വയനാടിനോട് ഇരു സർക്കാരുകൾക്കും ചിറ്റമ്മനയമാണ്. ഗവ.മെഡിക്കൽ കോളജ് സംസ്ഥാന സർക്കാർ മനസുവച്ചാൽ വേഗത്തിൽ പൂർണ സജ്ജമാക്കാവുന്നതാണ് മെഡിക്കൽ കോളജും ആശുപത്രിയും. കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ ഇതിനെല്ലാം പരിഹാരമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു തടസം അധികാര രാഹിത്യം
മാനന്തവാടി: വയനാട് അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു കേന്ദ്രത്തിലും കേരളത്തിലും കോണ്ഗ്രസ് അധികാരത്തിൽ ഇല്ലാത്തതാണ് തടസമെന്ന് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. നഗരത്തെ ആവേശത്തിലാക്കിയ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾക്കു പരിഹാരമാകും. വയനാട് ഗവ.മെഡിക്കൽ കോളജ് പൂർണ അർത്ഥത്തിൽ യാഥാർഥ്യമാക്കും. മാനന്തവാടിയെയും ബത്തേരിയെയും മൈസൂരുമായി ബന്ധിപ്പിക്കുന്ന പാതകളിലെ രാത്രിയാത്രാവിലക്കിനു പരിഹാരം കാണും. വയനാട്ടുകാർ സ്വന്തം കുടുംബാംഗങ്ങളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഫോറസ്റ്റ് ഓഫീസ് പരിസരത്തുനിന്നു സെഞ്ചുറി ടെക്സ്റ്റൈൽസിനു സമീപം വരെയായിരുന്നു റോഡ് ഷോ.
നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് പരിപാടി ആരംഭിച്ചത്. കൊടുംചൂട് വകവയ്ക്കാതെ നുറുകണക്കിനു യുഡിഎഫ് പ്രവർത്തകരാണ് റോഡ് ഷോയിൽ അണിനിരന്നത്. നേതാക്കളായ കെ.സി. വേണുഗോപാൽ എംപി, എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, യുഡിഎഫ് നേതാക്കളായ പി.കെ. ജയലക്ഷ്മി, അഡ്വ.എൻ.കെ. വർഗീസ്, അഡ്വ.എൻ. വേണുഗോപാൽ, പടയൻ അഹമ്മദ്, എ.എൻ. നിഷാന്ത്, പി.എം. ബെന്നി, സി.കെ. രത്നവല്ലി, ജേക്കബ് സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
രാഹുൽ ഗാന്ധിയുടെ വിജയം: കുടുംബ യോഗങ്ങൾക്ക് തുടക്കമായി
മാനന്തവാടി: രാഹുൽ ഗാന്ധിയുടെ വിജയത്തിനു യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബയോഗങ്ങൾക്കു വടക്കേ വയനാട്ടിൽ തുടക്കമായി. പ്രഥമയോഗം തിരുനെല്ലി അനന്തോത്തുകുന്നിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേന്ദ്ര, കേരള സർക്കാരുകൾ അനുദിനം ജനങ്ങൾക്ക് ബാധ്യതയാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എ.എം. നിശാന്ത് അധ്യക്ഷത വഹിച്ചു. മൊയ്തു ഹാജി, അഡ്വ.വർഗീസ്, ശ്രീകാന്ത് പട്ടയൻ, അസീസ് കോറോം, പി.കെ. അമീൻ, ബി.വി. രാമകൃഷ്ണൻ, ടി.വി. ഹാരിസ്, കെ.വി. ഷിനോജ്, സതീഷ് പുളിമൂട്, ഇ.കെ. ഷാജി, കെ.ബി. വൈശാഖ്, പി.എം. ബോബി തുടങ്ങിയവർ നേതൃത്വം നൽകി.