കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ജനമഹാസാഗരം’ കൽപ്പറ്റ നഗരത്തെ വർണക്കടലാക്കി.
ജില്ലയിൽ മുന്നണിയുടെ കരുത്ത് വിളംബരം ചെയ്യുന്നതായി പരിപാടിയുടെ ഭാഗമായി തുറന്ന വാഹനത്തിൽ എസ്കെഎംജെ സ്കൂൾ പരിസരത്തുനിന്നു പുതിയ സ്റ്റാൻഡിലേക്ക് സ്ഥാനാർഥി ആനി രാജ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം കേന്ദ്ര സമിതിയംഗം പി.കെ. ശ്രീമതി, ജില്ലാ സെക്രട്ടറി പി. ഗഗാറിൻ എന്നിവർ നയിച്ച റോഡ് ഷോ.
ആനി രാജയുടെ നാമനിർദേശ പത്രികാസമർപ്പണത്തിനു മുന്പ് നഗരത്തിൽ നടന്ന എൽഡിഎഫ് പ്രകടനത്തിൽ പ്രവർത്തകരുടെ പങ്കാളിത്തം വേണ്ടവിധം ഉണ്ടായില്ലെന്നു വിമർശിച്ചവർക്ക് ചുട്ട മറുപടിയായി റോഡ് ഷോ.
കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി നിയോജമണ്ഡലങ്ങളിൽനിന്നായി കാൽ ലക്ഷത്തോളം എൽഡിഎഫ് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കാളികളായത്. ഇടതുമുന്നണിയിലെ മുഴുവൻ ഘടക കക്ഷികളുടെയും കൊടികൾ റോഡ് ഷോയിൽ പാറിക്കളിച്ചു. ആനി രാജയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ അരിവാളും നെൽക്കതിരും മുദ്രണം ചെയ്ത തൊപ്പിയും ബാഡ്ജും അണിഞ്ഞും വിവിധ വർണങ്ങളിലുള്ള ബലൂണുകൾ കൈകളിലേന്തിയും പ്രവർത്തകർ നഗരത്തെ നിറം പിടിപ്പിച്ചു.
നാസിക് ഡോളിനും ചടുല സംഗീതത്തിനുമൊപ്പം താളം ചവിട്ടിയ ചെറുപ്പക്കാർ റോഡ് ഷോ വീക്ഷിക്കാൻ പാതയോരങ്ങളിൽ തിങ്ങിനിറഞ്ഞവരിലും ഹരം പകർന്നു. വഴിയോരങ്ങളിൽ നിലയുറപ്പിച്ചവരെ തുറന്ന വാഹനത്തിൽ സ്ഥാനാർഥിയും എൽഡിഎഫ് നേതാക്കളും അഭിവാദ്യം ചെയ്തു. വൈകുന്നേരം നാലരയോടെ ആരംഭിച്ച റോഡ് ഷോ മണിക്കൂറിലധികം എടുത്താണ് പുതിയ സ്റ്റാൻഡിലെ പൊതുസമ്മേളന നഗരിയിൽ സമാപിച്ചത്.
റോഡ് ഷോയിൽ റെഡ് വോളണ്ടിയർമാർ പിടിച്ച "ആനി രാജയെ വിജയിപ്പിക്കുക’ എന്നെഴുതിയ കൂറ്റൻ ബാനറിനു തൊട്ടുപിന്നിൽ എൽഡിഎഫ് പാർലമെന്റ് മണ്ഡലം തെരഞ്ഞെപ്പ് കമ്മിറ്റി ചെയർമാൻ സി.കെ. ശശീന്ദ്രൻ, കണ്വീനർ ടി.വി. ബാലൻ, വിവിധ പാർട്ടി നേതാക്കളായ ഒ.ആർ. കേളു എംഎൽഎ, ഇ.ജെ. ബാബു,
പസി.എസ്. സ്റ്റാൻലി, പി.എം. ജോയി, വി.വി. ബേബി, കെ.ജെ. ദേവസ്യ, സി.എം. ശിവരാമൻ, സണ്ണി മാത്യു, കെ.കെ. ഹംസ, പി.കെ. മൂർത്തി, ഡി. രാജൻ, പി.കെ. അനിൽകുമാർ, എ.എൻ. പ്രഭാകരൻ, വി.പി. വർക്കി, എൻ.ഒ. ദേവസി, കെ.പി. ശശികുമാർ, എം.ടി. ഇബ്രാഹിം, ജൂനൈദ് കൈപ്പാണി തുടങ്ങിയവർ അണിനിരന്നു. ഇവർക്കു പിറകിൽ എൽഡിഎഫ് പ്രവർത്തകർ പാത നിറഞ്ഞ് ഒഴുകി.