‘എന്റെ ഭൂമി' ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ : കേരള മാതൃകയെ നേരിട്ടറിയാൻ ഐഎഎസ് സംഘം ജില്ലയിൽ
1571645
Monday, June 30, 2025 6:08 AM IST
കൊല്ലം: ‘എന്റെ ഭൂമി' ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ വിജയകരമായി നടപ്പാക്കുന്ന കേരള മാതൃകയെ പറ്റി നേരിട്ടറിയാൻ വിവിധ സംസ്ഥാനങ്ങളിലെ ഐഎഎസ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ഉന്നതതലസംഘം ജില്ലയിൽ സന്ദർശനം നടത്തി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ കോണ്‍ക്ലേവിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.
പ്രതിനിധി സംഘം ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ പൂര്‍ത്തീകരിച്ച മീനാട് സ്മാര്‍ട്ട് വില്ലേജ് സന്ദര്‍ശിച്ചു. ചാത്തന്നൂര്‍ പഞ്ചായത്തിന്റെ പിന്തുണയോടെ 1,000 കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ച് പഞ്ചായത്തിലെ ഓരോ വീടും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും, സ്ഥലപരിശോധനയും നടത്തി. 97 ശതമാനം റെക്കോര്‍ഡുകളുടെ കൃത്യതയും സംഘം ഉറപ്പാക്കി. പഴയ റെക്കോര്‍ഡുകളുടെ ഓണ്‍ലൈന്‍ ഡാറ്റാബേസും നിര്‍മിച്ചു.
കളക്്ടറേറ്റിൽ എത്തിയ സംഘത്തെ സ്വീകരിച്ച ജില്ലാ കളക്ടർ എന്‍ .ദേവിദാസ്, പദ്ധതി പ്രവര്‍ത്തങ്ങളും ജില്ലയിലെ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയുടെ പുരോഗതിയെ പറ്റിയും വിശദീകരിച്ചു. ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 12 വില്ലേജുകളുടെയും ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കി സര്‍വേ അതിരടയാളംപ്രസിദ്ധീകരിച്ചിട്ടുണ്ട്.
മങ്ങാട് വില്ലേജിന്റെ ലഭ്യമായ പരാതികള്‍ കൂടി പരിഹരിച്ച് സര്‍വേ റിക്കാര്‍ഡുകള്‍ അന്തിമമാക്കി റവന്യൂ ഭരണത്തിന് കൈമാറി. രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 18 വില്ലേജുകളിലും സര്‍വേ ആരംഭിച്ചു.
അറയ്ക്കല്‍, പനയം, ഇരവിപുരം, തേവലക്കര, മൈനാഗപ്പള്ളി, കരുനാഗപ്പള്ളി, മീനാട്, തൃക്കരുവ, പള്ളിമണ്‍ എന്നീ ഒമ്പത് വില്ലേജുകളുടെ ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചു. മൂന്നാം ഘട്ടത്തില്‍ പൂയപ്പള്ളി, ചിറക്കര, ആദിനാട്, എഴുകോണ്‍, തൃക്കോവില്‍വട്ടം വില്ലേജുകളില്‍ സര്‍വേ തുടങ്ങിയതായി അറിയിച്ചിട്ടുണ്ട്.
സംഘം ആദിനാട് വില്ലേജ് ഡിജിറ്റല്‍ ക്യാമ്പ് ഓഫീസ് സന്ദര്‍ശിച്ചു. ജില്ലാ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ സലീം ജില്ലയിലെ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ പ്രക്രിയ വിശദീകരിച്ചു.
മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ നടക്കേണ്ട 43 ഫീല്‍ഡ് സര്‍വേകളില്‍ 36 എണ്ണം പൂര്‍ത്തീകരിച്ചു. 21,870.9 ഹെക്ടര്‍ ഭൂമി ഒന്നാം ഘട്ടത്തില്‍ സര്‍വേ നടത്തി. സര്‍വേക്ക് മുന്‍പായി ഓരോ വില്ലേജിലും ജാഗ്രത സമിതികള്‍ രൂപീകരിച്ചു.
ഇതുവഴി ജനങ്ങളെ നടപടിക്രമങ്ങള്‍, സാങ്കേതികവിദ്യ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനും, സര്‍വെ നടക്കുന്ന സമയത്ത് തത്സമയം വിവരങ്ങള്‍ കൈമാറാനും കഴിഞ്ഞു. ജി.എസ്. ജയലാല്‍ എം എല്‍ എ, എ ഡി എം ജി. നിര്‍മല്‍ കുമാര്‍, സബ് കളക്ടർ നിഷാന്ത് സിന്‍ഹാര, റവന്യൂ, ഭൂരേഖ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.