ജില്ലാ ആശുപത്രി റോഡ് കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കണം: കളക്ടർ
1571294
Sunday, June 29, 2025 6:09 AM IST
കൊല്ലം : ജില്ലാ ആശുപത്രി - വിക്ടോറിയ ആശുപത്രി റോഡ് കൈയേറിയുള്ള കച്ചവടം രണ്ട് ദിവസത്തിനകം ഒഴിപ്പിക്കാന്‍ കോര്‍പറേഷനോട് ജില്ലാ കളക്ടർ എന്‍. ദേവിദാസ് നിർദേ ശിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച ഓക്സിജന്‍ പ്ലാന്റിന്റെ മതിലിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ഗ്യാസ് ഉപയോഗിച്ച് പല തട്ടുകടകളും പ്രവര്‍ത്തിക്കുന്നത്.
അപകട സാഹചര്യം കണക്കിലെടുത്ത് പോലീസിന്റെ സഹായത്തോടെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ദുരന്തനിവാരണ നിയമപ്രകാരം ഈ പ്രദേശം അപകടമുക്തമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന് ഉന്നയിച്ച വിഷയത്തിൽ കളക്ടർ അറിയിച്ചു.
മഴയുടെ പശ്ചാത്തലത്തില്‍ ദേശീയപാത ഉള്‍പ്പെടെ വിവിധ റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ അടിയന്തരമായി നികത്തണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ നിർദേശിച്ചിട്ടുണ്ട്.
തുടര്‍നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അധ്യക്ഷനായ ജില്ലാ കളക്ടർ എന്‍. ദേവിദാസ് നിര്‍ദ്ദേശം നല്കി. മണ്ട്രോത്തുരുത്ത് പെരിങ്ങാനം ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് പുതിയ ബോട്ടുകള്‍ അനുവദിച്ച് മുടക്കമില്ലാതെ സര്‍വീസുകള്‍ നടത്തണമെന്ന് കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ യോഗത്തിൽ ആവശ്യപ്പെട്ടു. പെരിങ്ങാനം - ശാസ്താംകോട്ട സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് യോഗം ചേരാനും തീരുമാനിച്ചു.
നീണ്ടകര താലൂക്ക് ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, ശക്തികുളങ്ങര ഹാര്‍ബര്‍ റോഡ് സഞ്ചാരയോഗ്യമാക്കുക, മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് സ്ഥലമേറ്റെടുപ്പ് പ്രക്രിയ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സുജിത് വിജയന്‍പിള്ള എം എല്‍ എ ഉന്നയിച്ചത്.
ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപമുള്ള റെയില്‍വേ ക്രോസ് - പ്രദേശങ്ങളില്‍ ഇരുവശങ്ങളിലായുള്ള ഓടകളിലെ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കി വെള്ളക്കെട്ട് ഒഴിവാക്കണം.
മൂന്നുവര്‍ഷമായി നിര്‍ത്തിവച്ച കൊല്ലം - ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിക്കണമെന്നും കൊല്ലം താലൂക്കിലെ സര്‍വേയര്‍മാരുടെ അപര്യാപ്തത പരിഹരിക്കണമെന്നും ആവശ്യമുയർന്നു. .
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ അധിക ചികിത്സാസൗകര്യം, സുനാമി കോളനിയിലെ അടിസ്ഥാന സൗകര്യവികസനം, കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ തൊടിയൂര്‍ രാമചന്ദ്രന് വികസന സമിതിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നു.
അതിഥി തൊഴിലാളികളുടെ ജീവിത നിലവാരവും താമസസ്ഥലത്തെ പരിശോധനകളും സമയബന്ധിതമായി നടത്തണം കൊല്ലം - കൊട്ടാരക്കര റൂട്ടില്‍ റോഡ് മുറിച്ച് കടക്കുന്നതിന് സീബ്രാലൈന്‍ മാര്‍ക്കിംഗ് ഉള്‍പ്പെടെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യം ഉയർന്നു.
കരുനാഗപ്പള്ളിയിലെ അമൃത് കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും ആവശ്യം ഉയർന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടർ നിഷാന്ത് സിന്‍ഹാര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.