മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ പിതാവ് ജീവനൊടുക്കി
1571094
Sunday, June 29, 2025 2:15 AM IST
കൊല്ലം: മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ പിതാവ് തൂങ്ങിമരിച്ചു. കടപ്പാക്കട അക്ഷയ നഗറിൽ അഡ്വ. ശ്രീനിവാസ പിള്ള (79), മകൻ വിഷ്ണു എസ്. പിള്ള (48) എന്നിവരാണ് മരിച്ചത്.
രണ്ടുദിവസമായി ഇരുവരേയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ശ്രീനിവാസ പിള്ളയുടെ മകളും കുടുംബവും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയിലും വിഷ്ണുവിനെ വെട്ടേറ്റ നിലയിലും കണ്ടെത്തുന്നത്. വാതിലുകള്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അച്ഛനും മകനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ശ്രീനിവാസന്റെ ഭാര്യ രമ അസുഖത്തെ തുടര്‍ന്ന മകള്‍ വിദ്യയോടൊപ്പം തിരുവനന്തപുരത്തായിരുന്നു. വിഷ്ണുവിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു.
എസ്ബിഐ പ്രൊബേഷനറി ഓഫീസറായിരുന്ന വിഷ്ണു വിവാഹത്തിനു ശേഷം ജോലി രാജിവച്ചിരുന്നു. തുടര്‍ന്ന് വിവിധ ബിസിനസുകള്‍ ആരംഭിച്ചെങ്കിലും ഒന്നും തുടര്‍ന്ന് പോകാൻ കഴിഞ്ഞില്ല. വിഷ്ണുവിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നത് പിതാവ് ശ്രീനിവാസനാണ്.
വീട്ടില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നുവെന്ന് സമീപവാസികള്‍ വ്യക്തമാക്കി. ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ട്. സംഭവത്തിന്റെ കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.