പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് മൂന്നംഗ സംഘം തട്ടിയത് 11 ലക്ഷം
1571030
Saturday, June 28, 2025 6:14 AM IST
കൊല്ലം : പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത്ചവറ സ്വദേശിനിയിൽ നിന്നും മൂന്നംഗ സംഘം തട്ടിയെടുത്തത് 11 ലക്ഷം. ലക്ഷങ്ങൾ തട്ടിയ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികൾ കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായതോടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു.
തൃശൂർ ജില്ലയിൽ ചാമക്കാല ചെന്ത്രിപ്പിന്നി വളളിവട്ടം സാഹിൽ സലീം(19), കോഴിക്കോട് ജില്ലയിൽ ചൂലാം വയൽ വട്ടം പാറക്കൽ വീട്ടിൽ ഷിയാൻ അഹമ്മദ്(20), കോഴിക്കോട് പുതുപ്പാടി അടിവാരത്ത് കോട്ടയിൽ മുഹമ്മദ് മുസമ്മിൽ (20) എന്നിവരാണ് പിടിയിലായത്.
ചവറ സ്വദേശിനിയുടെ ടെലിഗ്രാം അക്കൗണ്ടിലേക്ക് പാർട്ട് ടൈം ജോലി ലഭ്യമാണെന്നും വളരെ കുറച്ച് സമയം മാത്രം ജോലി ചെയ്ത് മികച്ച വരുമാനം ഉണ്ടാക്കാമെന്നും സന്ദേശം അയച്ച് വിശ്വസിപ്പിച്ച പ്രതികളിൽ ഒരാൾ വിവിധ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു.
തുടർന്ന് പാർട്ട് ടൈം ജോലിയുടെ ഭാഗമായി സ്വർണലേലത്തിൽ പണം നിക്ഷേപിച്ച് കൂടുതൽ ലാഭമുണ്ടാക്കാമെന്നും അയതിനായി വർക്കിംഗ് അക്കൗണ്ട് വേണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ലിങ്കുകൾ അയച്ച് നൽകി വർക്കിംഗ് അക്കൗണ്ട് നിർമിച്ച് സ്വർണ ലേലത്തിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.
പ്രതികളുടെ വാഗ്ദാനം വിശ്വസിച്ച് യുവതി പല തവണകളായി 11 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. ഓരോ തവണ നിക്ഷേപം നടത്തിയപ്പോഴും മികച്ച ലാഭം ലഭിച്ചതായി വർക്കിംഗ് അക്കൗണ്ടിൽ കാണാൻ ഇടയായതാണ് കൂടുതൽ നിക്ഷേപം നടത്താൻ യുവതിക്ക് പ്രേരണയായത്.
എന്നാൽ പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടുകൂടിയാണ് തട്ടിപ്പാണെന്ന് മനസിലാക്കി കൊല്ലം സിറ്റി സൈബർ പോലീസിനെ യുവതി സമീപിക്കുന്നത്.
പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ യുവതിയുടെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്ത പണം പ്രതികളാണ് എടിഎം വഴി പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറിയത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന്റെ നിർദേശപ്രകാരം കൊല്ലം സിറ്റി ഡിസിആർബി അസി. പോലീസ് കമ്മീഷണർ നസീറിന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൾ മനാഫ്, എസ് ഐ മാരായ ഗോപകുമാർ, നന്ദകുമാർ, രാഹുൽ കബൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.