കൈതക്കോട് ആർഎസ്എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ് : അഞ്ചു പ്രതികൾക്ക് എട്ടുവർഷം കഠിനതടവ്
1570762
Friday, June 27, 2025 6:18 AM IST
കൊല്ലം: കൊട്ടാരക്കര. കൈതക്കോട് ഓതിരമുകളിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികൾക്ക് എട്ടു വർഷം കഠിന തടവും ഓരോ ലക്ഷംരൂപ വീതം പിഴയും ശിക്ഷ. കൊട്ടാരക്കര അസിസ്റ്റന്റ് സെക്ഷൻ ജഡ്ജ് എ. ഷാനവാസ് ആണ് പ്രതികളെ ശിക്ഷിച്ചത്. ചെറുപൊയ്ക തെക്ക് കല്ലുമൂട്ടിൽ രമ്യാ ഭവനിൽ രഞ്ജിത്തിനെ ( 31) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്.
കൈതക്കോട് ഓതിരമുകൾ ചരുവിള പടിഞ്ഞാറ്റതിൽ ( കരിക്കത്ത് വീട് ) വേടൻ സുരേഷ് (44),കൈതക്കോട് അനൂപ് ഭവനിൽ ആർ. അജിത് (30) ,കൈതക്കോട് ഓതിരമുകളിൽ ചരുവിള പടിഞ്ഞാറ്റതിൽ അനുരാഗ് 29), കൈതക്കോട് ബെർഷേബയിൽ സിജോ മാത്യു(30), ജിജോ മാത്യു (22) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഐപിസി 307, 143, 147, 148, 324, 326, എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 28 സാക്ഷിമൊഴികളും 19 രേഖകളും 10 തൊണ്ടി മുതലുകളും കോടതി പരിശോധിച്ചു.
കേസിൽ പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വെളിയം ഷാജി ഹാജരായി.എഴുകോൺ സർക്കിൾ ഇൻസ്പക്ടർമാരായിരുന്ന കെ.സദൻ, പി.വി.രമേഷ് കുമാർ, സി.ജോൺ എന്നിവർ അന്വേഷണം നടത്തിയ കേസിൽ സിഐ ബിനുകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. എ.എസ്. സീമ പ്രോസിക്യൂഷൻ സഹായിയായി.
കൊലപാതക ശ്രമത്തിൽ പരിക്കേറ്റ് 10 വർഷമായി നട്ടെല്ലിന് താഴെ തളർന്ന് വീൽ ചെയറിൽ സഞ്ചരിക്കുന്നരഞ്ജിത്തിനു വിക്ടിം കോമ്പൻസേഷൻ നൽകുന്നതിന് കോടതി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കു ശുപാർശയും ചെയ്തിട്ടുണ്ട്. വ്യാജമദ്യ വാറ്റ് എക്സൈസിനെ അറിയിച്ചതിലുള്ള വൈരാഗ്യത്തിൽ പ്രതികൾ രഞ്ജിത്തിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.