ആശ്രാമം ഇഎസ്ഐ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി മെഡിക്കല്‍ കോളജായി ഉയർത്തും
1571036
Saturday, June 28, 2025 6:14 AM IST
കൊല്ലം : ആശ്രാമം ഇഎസ്ഐ മോഡല്‍ ആന്റ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തുവാന്‍ ഇന്നലെ ഷിംലയില്‍ ചേര്‍ന്ന ഇഎസ്ഐ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.
ഇഎസ്ഐ ആനുകൂല്യമുളള തൊഴിലാളികള്‍ക്കായി പാരിപ്പളളിയില്‍ ആരംഭിച്ച മെഡിക്കല്‍ കോളജ് കേന്ദ്രസര്‍ക്കാരിന്റെ നയംമാറ്റം മൂലം സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കിയ സാഹചര്യത്തില്‍ കൊല്ലത്തിന് പുതിയ ഇഎസ്ഐ മെഡിക്കല്‍ കോളജ് എന്ന ആവശ്യം എന്‍.കെ.പ്രേമചന്ദ്രന് എംപി നേരത്തെ ഉന്നയിച്ചിരുന്നു. ആശ്രാമം ഇഎസ് ഐ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തണമെന്ന ആവശ്യം തത്വത്തില്‍ നേരത്തെ അംഗീകരിച്ചിരുന്നതുമാണ്.
ഇന്നലെ ഷിംലയില്‍ തൊഴില്‍ മന്ത്രിയും ഇ എസ് ഐ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മണ്‍സുഖ് മണ്ഡാവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ കൊല്ലം ഉള്‍പ്പെടെ 10 പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൊല്ലം ആശ്രാമം ഉള്‍പ്പെടെ ഗോവയില്‍ മഡ്ഗോവ, ഹരിയാനയില്‍ മനേസര്‍, ഗുജറാത്തിലെ സൂററ്റ്, ഒഡീഷയിലെ അന്‍ഡൗറ, വെസ്റ്റ് ബംഗാളിലെ അസാന്‍സോള്‍, മഹാരാഷ്ട്രയില്‍ ബിബേവാഡി, നാഗപൂര്‍, ഉത്തര്‍പ്രദേശിലെ പാന്ഡു നഗര്‍, ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിലാണ് മറ്റ് ഒന്‍പത് മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
കൊല്ലത്തെ ഇന്‍ഷ്വറന്‍സ് പരിരക്ഷയുളള തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും എണ്ണം കണക്കിലെടുത്ത് മെഡിക്കല്‍ കോളജിന്റെ ആവശ്യകത ബോധ്യപ്പെട്ടാണ് ആശ്രാമത്ത് ഉൾപ്പടെ ഇഎസ്ഐ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
മെഡിക്കല്‍ കോളജിന് കൂടുതലായി ആവശ്യമായ ഭൂമിക്കായി പാര്‍വതി മില്ലിന്റെ സ്ഥലം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന് എംപിയും സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രിയും, തൊഴില്‍ വകുപ്പ് സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് പാര്വതിമില്ലുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ തീര്‍പ്പാക്കല്‍ വേഗതയിലാക്കാന്‍ കേന്ദ്ര ടെക്സ്റ്റയില്‍ മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം.
നിലവില്‍ 250 കിടക്കകളുളള ആശുപത്രിയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കുളള സൗകര്യങ്ങള്‍ ലഭ്യമാണ്. എന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അനുബന്ധ സൗകര്യങ്ങളും മെഡിക്കല്‍ കോളജ് നിലവാരത്തിലുളള തുടര്‍ ചികിത്സാ സൗകര്യങ്ങളും ഒരുക്കുവാനുളള അടിസ്ഥാന സൗകര്യ വികസനമാണ് ആവശ്യമായി വേണ്ടത്. ഭൂമി ലഭ്യമാക്കുന്ന മുറയ്ക്ക് സത്വരമായി നടപടി പൂര്‍ത്തീയാക്കാന്‍ ഇഎസ്ഐ കോര്പറേഷന് സന്നദ്ധമാണെന്നും പ്രേമചന്ദ്രൻ വാർത്താകുറിപ്പിൽ പറഞ്ഞു.