കശുവണ്ടി വ്യവസായം തകർത്തത് കേന്ദ്രനയം: ജയമോഹൻ
1571286
Sunday, June 29, 2025 5:57 AM IST
കൊല്ലം : കേരളത്തിലെ കശുവണ്ടി വ്യവസായം തകർത്തത് കേന്ദ്രസർക്കാരിന്റെ നയങ്ങൾ മൂലമാണെന്ന് സിഐടിയു ജില്ലാ സെക്രട്ടറിയും കാഷ്യൂ ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനുമായ എസ്. ജയമോഹൻ. ദേശീയ പണിമുടക്കിന്റെ ഭാഗമായി കാഷ്യൂ കോർപറേഷന്റെ ഇടമുളയ്ക്കൽ ഫാക്ടറിയിൽ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കശുവണ്ടി ഇറക്കുമതിക്ക് ചുങ്കം ഏർപ്പെടുത്തിയതും കശുവണ്ടി പരിപ്പ് ഇറക്കുമതി നയം ഉദാരമാക്കിയതും വഴി ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയുടെ വില കൂടുകയും കശുവണ്ടി പരിപ്പിന്റെ വിലയിടിയുകയും ചെയ്തു. അത് വ്യവസായത്തെ പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. വായ്പ എടുത്ത വ്യവസായികൾക്ക് റിസർവ് ബാങ്ക് നയം മൂലം ബാങ്കുകൾ വായ്പ പുതുക്കി നൽകാതിരുന്നതും ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കി.
ഇഎസ്ഐ ആനുകൂല്യം തൊഴിലാളിക്ക് ലഭ്യമാകത്തക്കവണ്ണം നിയമങ്ങൾ പരിഷ്ക്കരിക്കാതിരുന്നതും, പിഎഫ് പെൻഷൻ നാമമാത്രമാക്കിയതും പുതിയ തൊഴിലാളികൾ കശുവണ്ടി വ്യവസായത്തിലേക്ക് കടന്നു വരുന്നതിന് തടസമായി.
കേന്ദ്രസർക്കാരിന്റെ നയത്തിനെതിരെ നടക്കുന്ന ദേശീയ പണിമുടക്കിൽ കശുവണ്ടി മേഖലയിലെ തൊഴിലാളികളും ജീവനക്കാരും വ്യവസായികളും അണിനിരക്കണമെന്നും ജയമോഹൻ പറഞ്ഞു. യോഗത്തിൽ ഷാജു അധ്യക്ഷത വഹിച്ചു, കെ. ബാബു പണിക്കർ പ്രസംഗിച്ചു.