പ്ലസ്ടു പരീക്ഷാഫലം: നില മെച്ചപ്പെടുത്താനാകാതെ പത്തനംതിട്ട
1561783
Friday, May 23, 2025 3:47 AM IST
72.91 ശതമാനം ജയം; പതിനൊന്നാം സ്ഥാനം
പത്തനംതിട്ട: പ്ലസ്ടു ഫലം വന്നപ്പോൾ പതിവുപോലെ പത്തനംതിട്ട പിന്നിലേക്കായി. ഇത്തവണ സംസ്ഥാനത്ത് പതിനൊന്നാം സ്ഥാനമാണ് പത്തനംതിട്ടയ്ക്കുള്ളത്. ജില്ലയിലെ 79 സ്കൂളുകളിലായി 10,572 കുട്ടികളാണ് പരീക്ഷ എഴുതിയത്. 10,628 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. പരീക്ഷ എഴുതിയവരിൽ 7708 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. വിജയശതമാനം 72.91. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 723.
സംസ്ഥാനാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം പത്തനംതിട്ട ജില്ല പത്താം സ്ഥാനത്തായിരുന്നു. 2024ൽ 74.94 ശതമാനം വിജയമുണ്ടായിരുന്നു. 81 സ്കൂളുകളിലായി 10,890 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8161 പേർ ഉപരിപഠന യോഗ്യത നേടുകയും ചെയ്തു. 2023ൽ 76.59 ശതമാനം വിജയം ജില്ല നേടിയെങ്കിലും അക്കൊല്ലം സംസ്ഥാനത്ത് ഏറ്റവും വിജയം കുറഞ്ഞ ജില്ല പത്തനംതിട്ടയായിരുന്നു.
ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 214 കുട്ടികൾ പരീക്ഷ എഴുതിയതിൽ 194 പേർ ഉപരിപഠന യോഗ്യത നേടി. 90.65 ശതമാനമാണ് വിജയം. 19 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.ഓപ്പൺ സ്കൂളിൽ 32 കുട്ടികളാണ് പരീക്ഷ എഴുതിയത്. 25 പേർ ഉപരിപഠന യോഗ്യത നേടി. 78.13 ശതമാനം വിജയം.
കതിരിൽ വളംവച്ച പദ്ധതികൾ
പത്തനംതിട്ട ജില്ലയിലെ പ്ലസ്ടു ഫലം മെച്ചപ്പെടുത്താനായി വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും ഏറെ വർഷങ്ങളായി അക്ഷീണ പരിശ്രമത്തിലാണ്. എന്നാൽ വിജയശതമാനം സംസ്ഥാന ശരാശരിയോടൊപ്പം എത്തിക്കാനാകുന്നില്ല. എസ്എസ്എൽസി പരീക്ഷയിൽ 99 ശതമാനത്തിലധികം കുട്ടികളും വിജയിക്കുന്ന ജില്ലയിൽ പ്ലസ്ടു ഫലം വരുന്പോഴേക്കും 75 ശതമാനം വിജയം പോലും നേടാനാകുന്നില്ല.
മെച്ചപ്പെട്ട വിജയശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും ഒട്ടനവധി സ്കൂളുകൾ നേട്ടമുണ്ടാക്കുന്പോൾ പിന്നാക്ക മേഖലയിലെ ചില വിദ്യാലയങ്ങളിലുണ്ടാകുന്ന തോൽവിയാണ് പത്തനംതിട്ടയെ പിന്നിലേക്കടിക്കുന്നത്.
ഹയർ സെക്കൻഡറി ഫലം മെച്ചപ്പെടുത്തുന്നതിലേക്ക് 2017 മുതൽ വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് രംഗത്തുണ്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയിൽ ഈ പദ്ധതി തുടരുകയാണ്. പദ്ധതിക്ക് ഇതിനോടകം പേരുകൾ പലതും മാറിവന്നെങ്കിലും ലക്ഷ്യം ഒന്നു തന്നെയാണ്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനിൽക്കുന്ന അനിശ്ചിതത്വവും വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവും പ്രധാന പ്രശ്നമാണ്.
അധ്യയന വർഷാരംഭത്തിൽ ഒരിക്കൽപോലും പദ്ധതി പ്രവർത്തനം തുടങ്ങാനായിട്ടില്ല. സ്കൂളുകളിൽ പാഠഭാഗങ്ങൾ പൂർത്തിയായശേഷമായിരിക്കും ജില്ലാ പഞ്ചായത്ത് പദ്ധതി പ്രത്യേകമായി വരിക. ഇതാകട്ടെ കതിരിൽ വളംവയ്ക്കുന്നതിനു തുല്യവുമാകും.
പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾക്കായി സ്പഷൽ ട്യൂഷൻ, പ്രത്യേക പുസ്തകങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായുണ്ട്. ഇത്തരം കുട്ടികൾക്കായി സ്കൂളുകളിൽ സ്പെഷൽ ക്ലാസുകൾ ക്രമീകരിക്കാനും നിർദേശമുണ്ട്. എന്നാൽ അധ്യാപകരിൽ നല്ലൊരു വിഭാഗം ഇപ്പോഴും പദ്ധതിയോടു സഹകരിച്ചിട്ടില്ല.
പത്തിലെ സന്പൂർണ വിജയം
പത്താംക്ലാസിലെ സന്പൂർണ വിജയത്തേ തുടർന്ന് ഹയർ സെക്കൻഡറി ക്ലാസുകളിലേക്കു പ്രവേശിക്കുന്ന കുട്ടികളുടെ പഠനനിലവാരമാണ് പ്ലസ്ടു ഫലത്തെ ബാധിക്കുന്ന പ്രധാന ഘടകം.
പ്രത്യേക ശ്രദ്ധയും പരിശീലനവും വേണ്ട കുട്ടികൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ എത്താറുണ്ട്.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ഇത്തരം കുട്ടികൾ ഹയർ സെക്കൻഡറി ക്ലാസുകളിലെ പഠനത്തോടു താദാത്മ്യപ്പെടാനാകാതെ വരുന്നുണ്ട്. എന്നാൽ പല സ്കൂളുകളിലും ഈ കുട്ടികൾക്കു വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. സ്കൂളുകളിൽ സ്ഥിരം അധ്യാപകരില്ലാത്തതും ബാച്ചുകൾ അധികമായതും പ്രശ്നങ്ങളായുണ്ട്.