പന്പാതീരം കവിഞ്ഞൊഴുകുന്നു; എഴിക്കാട് കോളനി വെള്ളത്തിൽ
1563724
Saturday, May 31, 2025 3:56 AM IST
കോഴഞ്ചേരി: കനത്ത മഴയെത്തുടര്‍ന്ന് പന്പാനദി കരകവിഞ്ഞ് തീരങ്ങൾ വെള്ളത്തിലായി. തോട്ടപ്പുഴശേരി, കോയിപ്രം, ആറന്മുള പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി.
ആറന്മുള പഞ്ചായത്തിലെ എഴിക്കാട് നഗറിലെ പത്ത് വീടുകളില്‍ വെള്ളം കയറി. ബുധനാഴ്ചയും എഴിക്കാട് കോളനിയിലെ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയിരുന്നു.
പിന്നീടു മഴയ്ക്കു നേരിയ ശമനം ഉണ്ടായതോടെ കെടുതികൾ രൂക്ഷമായില്ല. എഴിക്കാട്ട് വെള്ളം കയറി വീടുകളിലുള്ളവരെ വല്ലന യുപിസ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കുടുതല്‍ വീടുകളില്‍ വെളളം കയറാന്‍ സാധ്യത ഏറെയാണ്.
മല്ലപ്പുഴശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ഏഴ് വീടുകളില്‍ വെളളം കയറി. ഇവരെ അടുത്തുള്ള ബന്ധുവീടുകളിലേക്ക് മാറ്റി. കോയിപ്രം പഞ്ചായത്തിലെ പുല്ലാട് - പൂവത്തൂര്‍ റോഡിലും, ഏഴാം വാര്‍ഡിലെ തെറ്റുപാറ പ്രദേശത്തെ കൃഷി ഇടങ്ങളിലും വെളളം കയറി. പല പ്രദേശത്തും മരങ്ങള്‍ ഒടിഞ്ഞുവീണു കിടക്കുകയാണ്. എംകെ റോഡിലെ ആറന്മുള സത്രം ജംഗ്ഷനില്‍ റോഡിലേക്ക് വെളളം കയറിത്തുടങ്ങി. ആറന്മുള - ചെങ്ങന്നൂർ റോഡിലും പന്തളം റോഡിലും പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകളുള്ള ഭാഗങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിച്ച് വിവിധ ക്യാമ്പുകളിലാക്കി. നെടുംപ്രയാര്‍ എംടി എല്‍പി എസ് സ്കൂള്‍, ചെട്ടിമുക്ക് ചെറുപുഷ്പം സ്കൂള്‍ എന്നിവിടങ്ങളിലായി 47 പേരെ ക്യാമ്പിനുള്ളില്‍ താമസിപ്പിച്ചു. രണ്ടു സ്കൂളുകളില്‍ കൂടി ക്യാമ്പുകള്‍ തയാറാക്കിയിട്ടുണ്ട്. മാരാമൺ ചെറുപുഷ്പം സ്കൂളിലെ ക്യാന്പിൽ 21 പേരാണുള്ളത്.
ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും മെഡിക്കല്‍ സഹായവും പാചകം ചെയ്യുന്നതിന് ആവശ്യമായ ഗ്യാസ് സൗകര്യവും കൃത്യമായി എത്തിച്ചുകൊടുത്തിട്ടുണ്ടെന്ന് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. കൃഷ്ണകുമാര്‍ അറിയിച്ചു.