പ്രളയക്കെടുതിയിൽ പത്തനംതിട്ട
1563723
Saturday, May 31, 2025 3:56 AM IST
പത്തനംതിട്ട: കാറ്റു മഴയും തുടരുന്പോൾ പത്തനംതിട്ടയിൽ കെടുതികൾ രൂക്ഷമായി. മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാഴാഴ്ച രാത്രിയും ഇന്നലെയും പല ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. ഇതിനൊപ്പം മഴ ശക്തമായി തുടരുന്നതോടെ പ്രളയക്കെടുതിയുടെ രൂക്ഷതയും മലയോരത്തും പടിഞ്ഞാറൻ മേഖലയിലും ഒരേപോലെ അനുഭവപ്പെട്ടുതുടങ്ങി.
ശക്തമായ മഴയ്ക്കിടെ പന്പ, മണിമല, അച്ചൻകോവിൽ നദികൾ പലയിടത്തും കരകവിഞ്ഞു. നദിക്കരകളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നദികളും തോടുകളും കരകവിഞ്ഞു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രളയക്കെടുതികൾ വർധിച്ചതോടെ ദുരിതാശ്വാസ ക്യാന്പുകൾ തുറന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി.
വെള്ളം കയറിയതിനു പിന്നാലെ റോഡുകളിലും ഗതാഗതം തടസപ്പെട്ടു. റാന്നി, ആറന്മുള, പുല്ലാട്, വെണ്ണിക്കുളം ഭാഗങ്ങളിലെ റോഡുകളിലാണ് വെള്ളം കയറിയത്. മരങ്ങൾ കടപുഴകിയുള്ള തടസങ്ങൾ ഇന്നലെയും തുടർന്നു. മഴയ്ക്കൊപ്പം കാറ്റ് ശക്തമായി വീശുന്നതു കാരണം മലയോര മേഖലയിൽ ആശങ്ക തുടരുകയാണ്.
ജില്ലയിൽ ലഭിച്ചത് 101 മില്ലിമീറ്റർ മഴ
ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ലഭിച്ച ശരാശരി മഴ 101.74 മില്ലിമീറ്റർ. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മഴയേക്കാൾ കൂടുതലാണിത്. കിഴക്കൻ വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലാണ് മഴ ശക്തമായിരുന്നത്. ഇന്നലെ ജില്ലയിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് നൽകിയിരുന്നു. ഇന്നു മുതൽ മഴ അല്പം ശമിച്ചേക്കാനാണ് സാധ്യത. ഇന്ന് മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്.
റാന്നിയിലെ ചെറുകുളഞ്ഞിയിലാണ് കൂടിയ മഴ ലഭിച്ചത്-198 മില്ലിമീറ്റർ. കക്കിയിൽ 175, പച്ചക്കാനം 148, കരിമാൻതോട് 141, വടശേരിക്കര 134, പന്പ 129, മൂഴിയാർ 126, ആങ്ങമൂഴി 117, കുന്നന്താനം 109.5, പാടം 109.41, മണ്ണീറ 107.05, അയിരൂർ 105, വെൺകുറിഞ്ഞി 102.5, റാന്നി ചേത്തയ്ക്കൽ 102, തവളപ്പാറ 100, തിരുവല്ല 67.4, കോന്നി എസ്റ്റേറ്റ് 64.6, പത്തനംതിട്ട 61 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭ്യത.
ജലനിരപ്പ് നിരീക്ഷിക്കും
ജില്ലയിലെ നദികളിലെ ജലനിരപ്പ് കൃത്യമായി പരിശോധിച്ച് പ്രളയസാധ്യത വിലയിരുത്തും. ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയാണ് ഇതിനുള്ള ക്രമീകരണം ചെയ്തിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കുള്ള കണക്കിൽ അയിരൂരിൽ 8.82 , മാരാമണ്ണിൽ 7.84, ആറന്മുള ഏഴ് മീറ്റർ എന്നിങ്ങനെയാണ് പന്പയിലെ ജലനിരപ്പ്.
അച്ചൻകോവിലാറ്റിൽ പന്തളത്ത് 9.3 മീറ്ററും മണിമലയാറിന്റെ വള്ളംകുളം ഭാഗത്ത 6.03 മീറ്ററും വെള്ളമുണ്ട്. ജലനിരപ്പിൽ കാര്യമായ വർധനയില്ലെന്നാണ് നിഗമനം. മൂഴിയാർ ഡാമിൽ റെഡ് അലർട്ട് തുടരുകയാണ്. ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ഇടയ്ക്ക് ക്രമീകരിക്കുന്നുണ്ട്. ഇന്നലെ രണ്ടാം നന്പർ ഷട്ടറാണ് തുറന്നത്. പന്പയിലും കക്കിയിലും ജലനിരപ്പ് 45 ശതമാനത്തിനു താഴെയാണ്.