ജനറൽ ആശുപത്രി നവീകരണം : ശസ്ത്രക്രിയാ വിഭാഗങ്ങൾ മെഡിക്കൽ കോളജിലേക്ക്
1563725
Saturday, May 31, 2025 3:56 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയുടെ ബി ആൻഡ് സി ബ്ലോക്ക് നവീകരിക്കുന്നതിന്റെ ഭാഗമായി നിലവിലെ സംവിധാനങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇതു സംബന്ധമായ അന്തിമ തീരുമാനത്തിനായി ആരോഗ്യവകുപ്പ് ഉന്നതതല സംഘം ഇന്ന് ജനറൽ ആശുപത്രിയിലെത്തും.
ശോച്യാവസ്ഥയിലായ ബി ആൻഡ് സി ബ്ലോക്കിന് അടിയന്തര അറ്റകുറ്റപ്പണി അനിവാര്യമായ സാഹചര്യത്തിൽ കെട്ടിടം അടച്ചിടേണ്ടിവരുമെന്നതിനാൽ ഇവിടെ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങൾക്ക് മറ്റൊരിടം കണ്ടെത്താനാണ് ഇവ മെഡിക്കൽ കോളജിലേക്കു മാറ്റുന്നത്.
പ്രധാന ശസ്ത്രക്രിയാ വിഭാഗങ്ങളായ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം, ജനറൽ സർജറി, ഇഎൻടി എന്നിവയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്.
ഇതു സംബന്ധമായി മന്ത്രിതലത്തിലുൾപ്പെടെ ചർച്ച നടത്തി തീരുമാനമെടുത്തിരുന്നു. എന്നാൽ ഡോക്ടർമാരുടെ ഭാഗത്തു നിന്ന് എതിർപ്പുണ്ടായതോടെ ഉത്തരവിറങ്ങാത്തതെന്ന് പറയുന്നു.
ഡോക്ടർമാരുമായി ചർച്ച നടത്തി പ്രശ്ന പരിഹാരത്തിനായി ആരോഗ്യവകുപ്പ് ഡയറക്ടർ, സെക്രട്ടറി, എൻഎച്ച്എം ഡയറക്ടർ എന്നിവരുൾപ്പെട്ട ഉന്നതതല സംഘം ഇന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സന്ദർശിക്കും.
നാലുകോടി രൂപയുടെ അറ്റകുറ്റപ്പണി
തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന ബി ആൻഡ് സി ബ്ലോക്കിന്റെ നവീകരണത്തിന് നാലു കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
സർക്കാർ ഏജൻസിയായ ഇൻകെലാണ് പണികൾ നടത്തുന്നത്. കെട്ടിടത്തിന്റെ ഒരു നില നവീകരിച്ച് നേത്രചികിത്സാ വിഭാഗം ക്രമീകരിക്കും. കണ്ണ് ഓപ്പറേഷൻ തിയേറ്ററും വാർഡും ഇതിൽ ക്രമീകരിക്കും.
നിലവിൽ ആശുപത്രിയിൽ ഒപി ബ്ലോക്കിന്റെയും അത്യാഹിത വിഭാഗത്തിന്റെയും പണികൾ നടന്നുവരികയാണ്. ഇതുകാരണം സ്ഥലസൗകര്യം തീരെയില്ല. ഒപി പ്രവർത്തിക്കുന്ന കെട്ടിടത്തിലും അത്യാഹിത വിഭാഗത്തിലും ഏറെ പരിമിതികളുണ്ട്.
ഇത്തരം ഒരു സാഹചര്യത്തിൽ ബി ആൻ സി ബ്ലോക്കിലെ സൗകര്യങ്ങൾ കൂടി ആശുപത്രി വളപ്പിൽ തന്നെ നിലനിർത്താനാകില്ലെന്ന് കഴിഞ്ഞ എച്ച്എംസി യോഗത്തിൽ മന്ത്രി വീണാ ജോർജ് തന്നെ വ്യക്തമാക്കിയിരുന്നു.
ഇതര ആശുപത്രികളിലേക്ക് പുനഃക്രമീകരിക്കണം
ഇടതടവില്ലാതെ സേവനങ്ങൾ നൽകി കൊണ്ടിരിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ പൂർണമായി നിർത്തികൊണ്ട് ഒട്ടും പ്രവർത്തന സജ്ജമല്ലാത്തതും പരിമിതികളുള്ളതും പൊതു ഗതാഗത സൗകര്യങ്ങൾ കുറവുള്ളതുമായ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത് ആത്മഹത്യാപരവും ജനദ്രോഹുമാണെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.
പിയും ശസ്ത്രക്രിയാ സേവനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ജനറൽ ആശുപത്രിയിൽ തന്നെ നിലനിർത്തണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.
അതിനു കഴിയുന്നില്ലെങ്കിൽ ആരോഗ്യ വകുപ്പിനു കീഴിലുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, റാന്നി, തിരുവല്ല താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് മാറ്റണമെന്ന് കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ.ജ്യോതിന്ദ്രനും സെക്രട്ടറി ഡോ. നിഷാന സൈഫും അഭിപ്രായപ്പെട്ടു.
ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും നിലവിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണ്.
നിലവിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ഡോക്ടർമാരെ ഈ ആശുപത്രികളിൽ നിയമിച്ചാണ് സേവനങ്ങൾ നൽകിവരുന്നത്.
ജനറൽ ആശുപത്രി മെഡിക്കൽ കോളജിന്റെ ഭാഗമാകും
നിലവിലെ സംവിധാനങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്കു മാറ്റുന്നതോടെ പത്തനംതിട്ട ജനറൽ ആശുപത്രി കോന്നി മെഡിക്കൽ കോളജിന്റെ ഭാഗമാകും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് കോന്നി മെഡിക്കൽ കോളജിന്റെ പ്രവർത്തനം. ആരോഗ്യവകുപ്പിനു കീഴിലുള്ള ഡോക്ടർമാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലേക്ക് മാറ്റേണ്ടിവരുമെന്ന സൂചയാണുള്ളത്.
നേരത്തെ ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജിന്റെ ഭാഗമാക്കി ഉത്തരവിറക്കിയിരുന്നു. കോന്നി സർക്കാർ മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം വാങ്ങാൻ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവിറക്കിയത്.
ജനറൽ ആശുപത്രിയിലെ കിടക്കകളും രോഗികളും ചൂണ്ടിക്കാട്ടിയാണ് അംഗീകാരം വാങ്ങിയത്. മെഡിക്കൽ കോളജിൽ ഐപി വിഭാഗം ശക്തിപ്പെടാത്തതിനാൽ നിലവിലും ബേസ് ആശുപത്രിയായി പത്തനംതിട്ട ജനറൽ ആശുപത്രിയാണ് നിലനിൽക്കുന്നത്.