പടിഞ്ഞാറൻ മേഖലയിലും വെള്ളപ്പൊക്കം; തിരുവല്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ
1563727
Saturday, May 31, 2025 3:56 AM IST
തിരുവല്ല: കാലവർഷം ശക്തി പ്രാപിച്ചതോടെ താലൂക്കിലെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയായി. കഴിഞ്ഞ നാലുദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും ഉണ്ടായ കിഴക്കൻ വെള്ളപ്പാച്ചിൽ കൂടിയായതോടെ പടിഞ്ഞാറൻ മേഖല വെള്ളത്തിനടിയിലായി.
പമ്പ, മണിമല ആറുകൾ കരകവിഞ്ഞതോടെ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തിരുവല്ല താലൂക്കിൽ13 ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നലെ തുറന്നു. 80 കുടുംബങ്ങളിലെ 208 അംഗങ്ങളാണ് ക്യാന്പുകളിലുള്ളത്.
കാലവർഷ പെയ്ത്ത് അതിരൂക്ഷമായതോടെ താഴ്ന്ന പ്രദേശങ്ങളിലെ കാർഷിക വിളകളായ കപ്പ, ചേന, ചേമ്പ്, ഏത്തവാഴ തുടങ്ങിയവയ്ക്കു നാശം സംഭവിച്ചിട്ടുണ്ട്. ഓണവില്പന പ്രതീക്ഷിച്ച് വിളവിറക്കിയ പച്ചക്കറികളും കാർഷിക വിളകളുമാണ് വെള്ളപ്പൊക്ക കെടുതിയിൽ മുങ്ങി നശിച്ചത്.
വേനൽമഴ ശക്തമായിരുന്നതും കാലവർഷം പതിവിലും നേരത്തേ എത്തിയതിനാൽ നാശനഷ്ടങ്ങളുടെ തോത് വർധിക്കും. ഇത് നാടൻ ഭക്ഷ്യ ഇനങ്ങളുടെ ക്ഷാമത്തിന് ഇടയാവും കിഴക്കൻ പ്രദേശങ്ങളിൽ നിന്നും മലവെള്ളപ്പാച്ചിൽ രൂക്ഷമായതിനാൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടിവരുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറിത്തുടങ്ങിയതോടെ വീടുകളിലെ വാഹനങ്ങൾ കുറ്റൂർതോണ്ടറ പഴയ പാലത്തിലും തിരുമൂലപുരം മുതൽ മഴുവങ്ങാട് വരെയുള്ള എംസി റോഡിന്റെ ഇരുവശങ്ങളിലുമായി പാർക്ക് ചെയ്തു തുടങ്ങി. പ്രളയസമാന കാഴ്ചയാണ് എംസി റോഡിൽ കണ്ടുവരുന്നത്.
തിരുവല്ല മുനിസിപ്പാലിറ്റിയിലെ തിരുമൂലപുരം ആറ്റുമാലി ഭാഗത്തെ വീടുകളിൽ വെള്ളം കയറി. അപ്പർകുട്ടനാട് മേഖലയിലും പ്രളയക്കെടുതികൾ തുടങ്ങി. റോഡുകളിൽ വെള്ളം കയറിത്തുടങ്ങിയതോടെ പലയിടങ്ങളിലും പുറത്തേക്ക് ഇറങ്ങാനാകാത്ത സ്ഥിതിയാണ്.
നെടുന്പ്രം, കടപ്ര, നിരണം മേഖലകളിൽ വെള്ളം കയറി തുടങ്ങി. സൈക്കിൾമുക്ക് - തേവേരി റോഡിൽ വെള്ളം കയറിയതോടെ നിരണം ഭാഗത്തേക്കുള്ള പ്രധാന പാതയിൽ യാത്രതടസമായി.
ശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നും മരങ്ങൾ കടപുഴകിയും നിലച്ച വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനാകാത്തതും ദുരിതം വർധിപ്പിച്ചിട്ടുണ്ട്.