മഴ ശക്തം; അടങ്ങാതെ കാറ്റും
1563503
Friday, May 30, 2025 3:50 AM IST
പത്തനംതിട്ട: മഴയ്ക്കൊപ്പമുള്ള കാറ്റ് ഇന്നലെയും വ്യാപകനാശനഷ്ടങ്ങൾ വരുത്തി. അധികസമയം നീളാതെ ശക്തമായി വീശിയടിക്കുന്ന കാറ്റിൽ വൻതോതിലാണ് വൃക്ഷങ്ങൾ കടപുഴകിയത്. കാർഷിക മേഖലയ്ക്കും വൻനഷ്ടങ്ങളുണ്ടായി. മരങ്ങൾ വീണ് വീണ്ടും വൈദ്യുത ലൈനുകളും പോസ്റ്റുകളും വ്യാപകമായി തകർന്നു. പ്രധാന റോഡുകളിലടക്കം ഗതാഗതം മുടങ്ങി. ആഞ്ഞുവീശിയ കാറ്റിൽ മരങ്ങൾ നിലംപൊത്തിയതോടെ പലയിടങ്ങളിലും വാഹനങ്ങൾക്കുമേൽ പതിച്ചു. വീടുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയ്ക്കും നഷ്ടങ്ങളുണ്ടായി.
കോഴഞ്ചേരി, റാന്നി, തിരുവല്ല, മല്ലപ്പള്ളി,കോന്നി താലൂക്കുകളിൽ ഇന്നലത്തെ കാറ്റിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മഴയും രാവിലെ മുതൽ ശക്തമായിരുന്നു. ജില്ലയിൽ റെഡ് അലർട്ട് നിലനിന്നിരുന്നതിനാൽ ജാഗ്രതാ നിർദേശവും കർശനമാക്കി. ഇന്നും റെഡ്അലർട്ട് തുടരും. രാത്രി വൈകിയും മഴ ശക്തമായി തുടരുന്ന സാഹചര്യമാണ്. ഇതോടെ നദികളിൽ ജലനിരപ്പ് ഉയർന്നു. ഇരുകര മുട്ടി ഒഴുകുന്ന പന്പയും മണിമലയും താഴ്ന്ന പ്രദേശങ്ങളിൽ കര കവിഞ്ഞു തുടങ്ങി. രാത്രിയിലും മഴ തുടർന്നാൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയാറാനുള്ള സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി . ആറന്മുള പഞ്ചായത്തിലെ എഴിക്കാട് നഗറിലാണ് വെള്ളം കയറിയത്. ദുരിതാശ്വാസ ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല. മഴ ഇനിയും ശക്തമാകുകയും വെളളം വീടുകളിലേക്ക് കയറുന്ന സ്ഥിതി സംജാതമായാല്‍ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റും. നാല്ക്കാലിക്കല്, ആറാട്ടുപുഴ, നീര്‍വിളാകം,വല്ലന പ്രദേശങ്ങളിലെ സ്കൂളുകളാണ് ക്യാമ്പുകളായി സജ്ജീകരിച്ചികരിച്ചിരിക്കുന്നത്.
തോട്ടപ്പുഴശേരി പഞ്ചായത്തില്‍ നാല് ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് തീരങ്ങളിൽ മുന്നറിയിപ്പുകളും നൽകി. മാരാമൺ, നെടുംമ്പ്രയാര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
ഇരവിപേരൂരിൽ ക്യാന്പ് തുറന്നു
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍ വില്ലേജില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പുതിയ ക്യാമ്പ്. വെള്ളം കയറിയ ചെങ്ങാമണ്‍ പ്രദേശത്തെ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരും മുന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍വീടില്‍ ആരംഭിച്ച ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.
മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യുപി സ്കൂളിലെ ക്യാമ്പ് ഇന്നലെ അടച്ചുവെങ്കിലും മണിമലയാറ്റിലെ ജലനിരപ്പ് വീണ്ടും ഉയർന്നതിനാൽ ആളുകളെ തിരികെ ക്യാന്പിൽ എത്തിക്കേണ്ടി വന്നേക്കും.
നദികളില്‍ അപകട സാധ്യതാ മുന്നറിയിപ്പുകള്‍
പമ്പ, മണിമല നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അപകട സാധ്യത മുന്നറിയിപ്പുകള്‍ നല്‍കിയേക്കും. ഇന്നലെ രാവിലെ രേഖപ്പെടുത്തിയതിലും ക്രമാതീതമായ രീതിയില്‍ വൈകുന്നേരത്തോടെ വെള്ളം ഉയരുന്നുണ്ട്. പമ്പയില്‍ അയിരൂര്‍ ഭാഗച്ച് വൈകുന്നേരം 7.63 മീറ്ററും മാരാമണ്ണില്‍ 6.46 മീറ്ററും ആറന്മുളയില് 6.12 മീറ്ററുമാണ് ജലനിരപ്പ്.
പ്രളയ മുന്നറിയിപ്പ് നിലനില്‍ക്കുന്ന മണിമലയാറ്റിലെ വള്ളംകുളം ഭാഗത്ത് വൈകുന്നേരം 5.22 മീറ്ററാണ് ജലനിരപ്പ്. അച്ചന്‍കോവിലാറ്റില്‍ പന്തളത്ത് 8.17 മീറ്ററും ജലനിരപ്പുണ്ട്.
പത്തനംതിട്ടയില്‍ ഇന്നലെ രാവിലെ 36.4, കക്കിയില്‍ 94, പമ്പയില്‍ 86, മൂഴിയാറില്‍ 43.3, നിലയ്ക്കലില്‍ 52, വടശേരിക്കരയില്‍ 61,പെരുന്തേനരുവിയില്‍ 58.4 അയിരൂരില്‍ 36.8, തിരുവല്ലയില്‍ 22.6 മില്ലിമീറ്ററും മഴയാണ് പെയ്തത്.
മൂഴിയാർ സംഭരണിയുടെ ഷട്ടറുകൾ വീണ്ടും തുറന്നു
മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ വീണ്ടും ശക്തമായതോടെ ഇന്നലെ ഉച്ചയോടെ ഒരു ഷട്ടർ തുറന്നു. മൂന്നു ഷട്ടറുകളിൽ രണ്ടാമത്തെ ഷട്ടർ 20 സെന്റി മീറ്റർ തുറന്നാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്.
സംഭരണിയിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരും. കക്കാട്ടാറിന്റെയും പ്രത്യേകിച്ചു മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായും നിജപ്പെടുത്തിയിരിക്കുകയാണ്. ശബരിഗിരി പദ്ധതിയുടെ കക്കി ആനത്തോട് സംഭരണികളിൽ 37 ശതമാനമാണ് ജലനിരപ്പ്. വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ സംഭരണികളിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. പെരുന്തേനരുവി സംഭരണി നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. മണിയാറിലെ ഷട്ടറുകൾ അടച്ചിട്ടില്ല. ഇക്കാരണങ്ങളാൽ പന്പാനദിയിൽ ജലനിരപ്പ് വേഗത്തിൽ ഉയരുകയുമാണ്.
കോന്നിയിൽ നാശനഷ്ടം
കോന്നി: കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ കോന്നിയുടെ വിവിധ ഭാഗങ്ങളിൽ നാശം മരങ്ങൾ ഒടിഞ്ഞും കടപുഴകി വീണും വ്യാപകമായി വൈദ്യുത തുന്നുകളും ലൈനുകളും തകർന്നു.
പിഎം റോഡിൽ ഉൾപ്പെടെ ഗതാഗത തടസംഉണ്ടായി. അട്ടച്ചാക്കൽ, ചെങ്ങറ, കൊന്നപ്പാറ, ചെമ്മാനി, അതുമ്പുംകുളം, എലിമുള്ളുംപ്ലക്കൽ, തന്നിത്തോട്, മമ്മൂട്, ഇളകൊല്ലൂർ, ഐടിസി പടി, പാലം ജംഗ്ഷൻ തുടങ്ങിയ ഭാഗങ്ങളിൽ മരങ്ങൾ വൈദ്യുത ലൈനിൽ വീണു.
18 വീടുകള്‍ ഭാഗികമായി തകര്‍ന്നു
പത്തനംതിട്ട: മഴക്കെടുതിയിൽ 18 വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു. മല്ലപ്പള്ളി ആറ്, റാന്നി നാല്, തിരുവല്ല മൂന്ന്, അടൂര്‍ രണ്ട്, കോഴഞ്ചേരി രണ്ട്, കോന്നി ഒന്ന് എന്നിങ്ങനെയാണ് വീടുകൾ തകർന്നത്.
അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം
പത്തനംതിട്ട: സ്വകാര്യ വസ്തുക്കൾ, റോഡുകളുടെ വശങ്ങൾ എന്നിവിടങ്ങളിലുള്ള അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ. പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിൽ വൈദ്യുതലൈനിലേക്ക് നിൽക്കുന്ന മരങ്ങൾ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യണം.
സ്വകാര്യ വസ്തുക്കളിലെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ വസ്തു ഉടമയ്ക്ക് നോട്ടീസ് നൽകണം. വസ്തു ഉടമ തയാറായില്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മരം മുറിച്ചു മാറ്റി ഉടമയിൽ നിന്ന് ചെലവായ തുക ഈടാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
മണ്ണിടിച്ചിൽ സാധ്യത; രണ്ട് കുടുംബങ്ങളെ മാറ്റി
മല്ലപ്പള്ളി: ആനിക്കാട് വില്ലേജിൽ മണ്ണിടിയുവാൻ സാധ്യതയുള്ള പ്രദേശത്തെ രണ്ട് കുടുംബങ്ങളെ നൂറോമ്മാവ് വെങ്ങളത്തുകുന്ന് പിആർഡിഎസ് വക പഴയ സ്കൂൾ കെട്ടിടത്തിലേക്കു മാറ്റി. ഇവർക്കായി ഒരു ക്യാന്പ് സ്കൂളിൽ ആരംഭിച്ചു. പത്ത് പേരാണ് ക്യാന്പിലുള്ളത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.