ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍
1563728
Saturday, May 31, 2025 3:56 AM IST
പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കില്‍ 13ഉം കോഴഞ്ചേരി താലൂക്കില്‍ നാലും കോന്നി താലൂക്കില്‍ ഒരു ക്യാമ്പുമാണുള്ളത്.
തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്കൂൾ, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍ പി സ്കൂൾ, കുറ്റപ്പുഴ സെന്റ് തോമസ് സ്കൂള്‍, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്കൂൾ, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, നിരണം സര്‍ക്കാര്‍ യുപിഎസ്, കോയിപ്രം കുമ്പനാട് ഗേള്‍സ് സ്കൂൾ, ഇരവിപേരൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, ഇരവിപേരൂര്‍ എന്‍എസ്എസ് സ്കൂൾ,
കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, കടപ്ര സെന്റ് ഫ്രാന്‍സിസ് സ്കൂള്‍, കോഴഞ്ചേരി താലൂക്കില്‍ ആറന്മുള എന്‍എംയുപി സ്കൂൾ, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, കിടങ്ങന്നൂര്‍ വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്ത സാംസ്കാരിക നിലയം, കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
96 കുടുംബങ്ങളിലായി 138 പുരുഷന്മാരും 142 സ്ത്രീകളും 48 കുട്ടികളുമുള്‍പ്പെടെ 321 പേരാണ് ക്യാമ്പിലുള്ളത്.
റോഡുകളിൽ വെള്ളം കയറി; റാന്നിയിലും വെള്ളപ്പൊക്കം
റാന്നി: അതിശക്തമായ മഴയിൽ പന്പാനദി കരകവിഞ്ഞതിനു പിന്നാലെ റാന്നിയിൽ പലയിടത്തും വെള്ളം കയറി. നദിയിലേക്കുള്ള തോടുകളാണ് ആദ്യം കരകവിഞ്ഞത്. റാന്നി പുള്ളോലി ഭാഗത്ത് തോട് കരകവിഞ്ഞതോടെ വലിയകാവ് റോഡ് വെള്ളത്തിലായി.
പുള്ളോലി, ചെട്ടിമുക്ക് ഭാഗങ്ങളിൽ വെള്ളം കയറി. സെന്റ് മേരീസ് സ്കൂൾ മുറ്റത്തും വെള്ളം നിറഞ്ഞു. റാന്നി മാമുക്കിലും പുളിമുക്കിലും വലിയതോട് കരകവിഞ്ഞു.
കിഴക്കൻ വെള്ളത്തിന്റെ വരവു കൂടിയതുമൂലം കോസ്വേകൾ പൂർണമായി മുങ്ങിയിരിക്കുകയാണ്. പെരുനാടിന് സമീപം പമ്പയാറ്റിലെ മുക്കം കോസ് വേയിൽ വെള്ളം കയറി ഒഴുകുന്നതിനാൽ ഇന്നലെ ഇതുവഴിയുള്ള യാത്ര തടസപ്പെട്ടു. ബസുകൾ പൊയ്ക്കൊണ്ടിരുന്ന കോസ്വേ നാറാണംമൂഴി പഞ്ചായത്തിന്റെ തെക്കൻ പ്രദേശങ്ങളെ പെരുനാടുമായി ബന്ധിപ്പിക്കുന്ന പ്രധാന മാർഗമായിരുന്നു.
പെരുന്തേനരുവി ജലാശയത്തിൽനിന്നും വെള്ളം കയറിക്കിടക്കുന്ന കുരുമ്പൻ മൂഴി കോസ് വേയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. പെരുന്തേനരുവി ഡാമിൽനിന്നുള്ള വെള്ളമൊഴുക്കും ശക്തിപ്പെട്ടു.
199 വീടുകൾക്ക് നാശനഷ്ടം
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഴക്കെടുതിയിൽ ജില്ലയിൽ 199 വീടുകൾക്കു നാശനഷ്ടം. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കുകളിലായി 197 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല 53, റാന്നി 37, അടൂര്‍ 32, കോഴഞ്ചേരി 31, കോന്നി 22, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്.
കെഎസ്ഇബിക്കു നഷ്ടം കൂടുന്നു
ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്കും കനത്ത നഷ്ടം. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 68.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മരങ്ങള്‍ വീണ് 124 ഹൈടെന്‍ഷന്‍ പോസ്റ്റും 677 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു.
992 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. കഴിഞ്ഞ ഞായറാഴ്ച മുതൽ കെഎസ്ഇബി സെക്ഷനുകളിൽ ജീവനക്കാർക്ക് വിശ്രമമില്ലാത്ത ജോലിയാണ്. തുടർച്ചയായ കാറ്റാണ് നാശം ഏറെയും വിതച്ചത്. വൈദ്യുതി തകരാറുകൾ സമയബന്ധിതമായി പരിഹരിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.
വൈദ്യുതി അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അതത് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ, കണ്ട്രോള് റൂം നമ്പറായ 9446009451 ലോ അറിയിക്കണം.