അടൂരിൽ മരം വീണ് വീടുകൾ തകർന്നു
1563730
Saturday, May 31, 2025 3:56 AM IST
അടൂർ: വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ അടൂർ, ഏനാത്ത് ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടുകളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ല.
ഏഴംകുളം കൈതപ്പറമ്പിൽ കെജി ബംഗ്ലാവിൽ കെ.ജി. ജോർജിന്റെ വീടിന്റെ മുകളിലേക്ക് സമീപത്തു നിന്ന അഞ്ച് മരങ്ങൾ ഒന്നിച്ച് കടപുഴകി. വ്യാഴാഴ്ച രാത്രി ഒന്പതോടെയാണ് സംഭവം. വീട്ടുകാർ ഉള്ളിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടൂരിൽനിന്നും ഫയർഫോഴ്സ് എത്തിയാണ് മരങ്ങൾ മുറിച്ചു മാറ്റിയത് .
ഏനാത്ത് തെങ്ങുംവിളയിൽ സന്തോഷിന്റെ വീടിനു മുകളിലേക്കു മരം വീണ് മേൽക്കൂര പൂർണമായി തകർന്നു. കിഴക്കുപുറം സ്കൂളിന് സമീപം കാഞ്ഞിരവിള കിഴക്കേതിൽ കെ.ഒ. പാപ്പച്ചന്റെ വീടിനു മുകളിലേക്ക് സമീപപുരയിടത്തിൽ നിന്നും മരം ഒടിഞ്ഞു വീണു. വീടിന്റെ മേൽക്കൂരയിലും വശങ്ങളിലും നാശനഷ്ടമുണ്ടായി. ഒരാഴ്ച മുൻപ് നവീകരണം പൂർത്തിയായ വീടിനാണ് നാശനഷ്ടമുണ്ടായത്.
ശക്തമായ കാറ്റിൽ മരം വീണ് വീടിന് നാശനഷ്ടം. കൈതപ്പറമ്പിൽ വേങ്ങവിളയിൽ സുധീഷിന്റെ വീടിനാണ് വൻ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. തട്ട മങ്കുഴിയിൽ വീടിനു മുകളിലേക്ക് മൂന്ന് വൻ മരങ്ങൾ വീണു വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
തട്ട മല്ലികയിൽ പ്രീതാ ഭവനത്തിൽ ശശികുമാറിന്റെ വീടിനു മുകളിലേക്കാണ് രണ്ട് ആഞ്ഞിലിമരങ്ങൾ, ഒരു പ്ലാവ് എന്നിവ കടപുഴകി വീണത്. സംഭവം സമയത്ത് വീട്ടുകാർ വീട്ടിനുള്ളിലുണ്ടായിരുന്നുവെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. വീടിനു തകരാറുകളുണ്ടായി.
അടൂരിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി. വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലാണ് മരങ്ങൾ വീണത്. അടൂർ ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ, യൂസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.