പത്തനംതിട്ട മാസ്റ്റർ പ്ലാൻ: വിശദ നഗരാസൂത്രണ പദ്ധതികൾ അന്തിമ അംഗീകാരത്തിലേക്ക്
1563511
Friday, May 30, 2025 3:50 AM IST
പത്തനംതിട്ട: നഗരത്തിലെ അഞ്ച് വിശദ നഗരാസൂത്രണ പദ്ധതികൾ സർക്കാരിന്റെ അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചു. ജില്ലാ ആസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് കാലോചിതമായ പരിഷ്കാരങ്ങളോടെയാണ് പദ്ധതികൾ സമർപ്പിച്ചിട്ടുള്ളതെന്ന് ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
കുമ്പഴ ജംഗ്ഷൻ ആൻഡ് സറൗണ്ടിംഗ്സ്, സെൻട്രൽ ഏരിയ, കണ്ണങ്കര, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ആൻഡ് സറൗണ്ടിംഗ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ് എന്നീ സ്കീമുകളാണ് നഗരസഭ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ, മുഖ്യ നഗരാസൂത്രക ഷീബാ റാണിക്ക് കൈമാറിയത്. 1984 മുതൽ പ്രസിദ്ധീകരിച്ച നിലവിൽ ഉണ്ടായിരുന്ന സ്കീമുകൾ നഗരത്തിന്റെ വികസന ആവശ്യങ്ങൾക്കായി പുതുക്കി തയാറാക്കണമെന്ന സർക്കാർ ഉത്തരവിനേത്തുടർന്നാണ് മാസ്റ്റർ പ്ലാൻ രൂപീകരണം ആരംഭിച്ചത്.
സംസ്ഥാനത്തെ നഗരങ്ങളുടെ മാസ്റ്റർ പ്ലാനുകൾ സമയബന്ധിതമായ പൂർത്തീകരിക്കാൻ കേരള ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം സ്കീമുകളുടെ പുനഃപ്രസിദ്ധീകരണം പൂർത്തിയാക്കുന്ന കേരളത്തിലെ ആദ്യത്തെ നഗരസഭയാണ് പത്തനംതിട്ട.
നഗരത്തിലെ പ്രകൃതി ക്ഷോഭസാധ്യതകളും ജനസ്രോതസുകളുടെ ആവശ്യകതയും പഠനവിധേയമാക്കിയ ആദ്യ സ്കീമുകൾ എന്ന പ്രത്യേകതയും പദ്ധതികൾക്കുണ്ട്. കൗൺസിൽ അംഗീകരിച്ച പുതുക്കിയ കരട് പദ്ധതികൾ പൊതുജനഭിപ്രായങ്ങൾക്കായി പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സ്പെഷൽ കമ്മിറ്റി പൊതുജനങ്ങളിൽ നിന്ന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയും പരാതിക്കാരെ നേരിൽ കേട്ട് സ്ഥലപരിശോധന നടത്തുകയും ചെയ്തു.
ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് നഗരസഭ കൗൺസിൽ വിശദ നഗരസൂത്രണ പദ്ധതികൾ സർക്കാരിന്റെ അന്തിമ അനുമതിക്കായി സമർപ്പിച്ചത്. ജില്ലാ ടൗൺ പ്ലാനർ ജി. അരുൺ, നഗരസഭ സെക്രട്ടറി മുംതാസ് ബീഗം, എൽഎസ്ജിഡി പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.
നഗരസഭകൗൺസിലിന്റെയും തദ്ദേശ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെയും കൂട്ടായ പ്രവർത്തനമാണ് സ്കീമുകളുടെ സമയബന്ധിത പൂർത്തീകരണത്തിന് ഇടയാക്കിയതെന്ന് മുഖ്യ നഗരസൂത്രക അഭിപ്രായപ്പെട്ടു.
വിശദ നഗരാസൂത്രണ പദ്ധതികൾക്ക് പുറമേയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മാസ്റ്റർ പ്ലാൻ ജൂണിൽ തയാറാകുമെന്ന് നഗരസഭാ അധ്യക്ഷൻ പറഞ്ഞു. ഭൂ വിനിയോഗത്തിൽ നഗരവാസികൾ നേരിട്ട പ്രതിസന്ധികൾക്ക് ഇതോടെ പരിഹാരമാവുകയാണ്. മേഖല നിയന്ത്രണങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ജില്ലാ ആസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് സഹായകരമാകുമെന്നും ചെയർമാൻ പറഞ്ഞു.