സിപിഎം സെക്രട്ടേറിയറ്റിൽ വ്യക്തിഗത ആക്ഷേപങ്ങളിൽ ചർച്ച
1563509
Friday, May 30, 2025 3:50 AM IST
പത്മകുമാറിന്റെ സെക്രട്ടേറിയറ്റ് പ്രവേശനം ചർച്ചയായില്ല
പത്തനംതിട്ട: ജില്ലയിലെ സിപിഎമ്മിൽ സാമ്പത്തിക അഴിമതിയും അച്ചടക്ക ലംഘനവും വർധിക്കുന്നതിൽ താക്കീതുമായി സംസ്ഥാന സെക്രട്ടറി. സാമ്പത്തിക ക്രമക്കേട് നടത്തുന്നവർക്കും ലഹരി ഉപയോഗിക്കുന്നവർക്കുമെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു കൊണ്ടാണ് ഗോവിന്ദൻ പ്രതികരണം നടത്തിയത്.
വിവിധ ഏരിയകളിൽ നിന്ന് പീഡന ശ്രമം, ആക്ഷേപിക്കൽ തുടങ്ങി സ്ത്രീകളെ സംബന്ധിക്കുന്ന എട്ട് പരാതികൾ പരിശോധിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാതയുടെ നേതൃത്വത്തിൽ കോമളം അനിരുദ്ധൻ, ഓമല്ലൂർ ശങ്കരൻ എന്നിവരടങ്ങുന്ന സമിതി പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകും.
തിരുവല്ല, മല്ലപ്പള്ളി, കൊടുമൺ ഏരിയകളിൽ ജില്ലാ സമ്മേളന കാലത്തുണ്ടായ വിഭാഗീയ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ അതാത് ഏരിയ കമ്മിറ്റികൾ പരിശോധിക്കണം. സാമ്പത്തിക ആരോപണത്തേ തുടർന്ന് അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയെ നീക്കി. വിജു രാധാകൃഷ്ണൻ പുതിയ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശൻ, ഡോ. തോമസ് ഐസക് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി പരസ്യ പ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെ വീണ്ടും ജില്ലാ സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്തുന്ന വിഷയം ഇന്നലത്തെ യോഗം ചർച്ച ചെയ്തില്ല.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനു ശേഷം ചർച്ച ചെയ്യാമെന്നാണ് ഗോവിന്ദൻ യോഗത്തിൽ അറിയിച്ചത്. പത്മകുമാറിനെ ഒഴിവാക്കിയതിനുപകരം മറ്റൊരാളെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതിരുന്നത് അദ്ദേഹത്തെ വീണ്ടും പരിഗണിക്കുമെന്നതിന്റെ സൂചനയായാണ് പാർട്ടി കേന്ദ്രങ്ങൾ കരുതുന്നത്.
സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി പരസ്യ പ്രതികരണം നടത്തിയത് തെറ്റായിപ്പോയെന്നും പാർട്ടിയെടുക്കുന്ന ഏതു നടപടിയും അംഗീകരിച്ച് അച്ചടക്കമുളള പ്രവർത്തകനായി തുടരുമെന്നും പത്മകുമാർ വ്യക്തമാക്കിയിരുന്നു. ഇത് പരസ്യമായ ക്ഷമ ചോദിക്കലായി കണ്ട് കടുത്ത നടപടിയിൽ നിന്ന് പാർട്ടി ഒഴിവാക്കുകയായിരുന്നു.