നാലു ദിവസത്തിനിടെ പെയ്തിറങ്ങിയത് 161.3 മില്ലിമീറ്റർ മഴ
1562962
Wednesday, May 28, 2025 1:35 AM IST
പത്തനംതിട്ട: പതിവു സ്വഭാവം വിട്ട് കലിതുള്ളിയിറങ്ങിയ കാലവർഷം ജില്ലയിൽ കനത്ത നാശം വിതച്ചു. സാധാരണ നിലയിൽ തോരാമഴയായാണ് കാലവർഷം പെയ്തിറങ്ങിയിരുന്നതെങ്കിൽ ഇത്തവണ അധികസമയം നീണ്ടുനിൽക്കാതെ തീവ്രമഴ പെയ്ത് ഒഴിയുകയായിരുന്നു.
കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ജില്ലയിൽ ചെയ്തത് ശരാശരി 161.3 മില്ലിമീറ്റർ മഴയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ലഭിക്കേണ്ടത് 41 മില്ലി മീറ്റർ മഴ മാത്രമാണ്. 288 ശതമാനം അധിക മഴ ലഭിച്ചതായാണ് കണക്ക്.
മാർച്ച് മുതൽ ഇന്നലെ വരെയുള്ളകണക്കിൽ പത്തനംതിട്ട ജില്ലയിൽ 47 ശതമാനം അധികമഴയാണ് ലഭിച്ചത്. വേനൽമഴയും ശക്തമായിരുന്നു. 470.4 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് 689. 2 മില്ലിമീറ്റർ മഴ ലഭിച്ചു.
തുടർച്ചയായ നാല് ദിവസം പെയ്ത ശക്തമായ മഴയിൽ നദികളിലെ ജലനിരപ്പ് ഉയർന്നതിനാൽ ചെറിയ മഴ പോലും പ്രശ്നങ്ങൾ ഉണ്ടാക്കാം. പന്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയർന്നു. പത്തനംതിട്ടയിൽ ഇന്നലെ രാവിലത്തെ കണക്കിൽ 66.6, തിരുവല്ലയിൽ 36 മില്ലിമീറ്റർ മഴയുമാണ് പെയ്തത്. ശക്തമായ മഴ തിങ്കളാഴ്ച രാത്രി ലഭിച്ചു. കോന്നി എസ്റ്റേറ്റിൽ 75.9 മില്ലിമീറ്ററും കക്കിയിലും പന്പയിലും 166 മില്ലിമീറ്റർ വീതവും മഴ പെയ്തു. നിലയ്ക്കലിൽ 82, വടശേരിക്കര 77, പെരുന്തേനരുവി 87.8, അയിരൂർ 45.6, അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി ജി.ഡി സ്റ്റേഷൻ, മണിമലയാറ്റിലെ വള്ളംകുളത്തുളള തോണ്ടറ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പന്തളത്ത് 8.9 മീറ്ററാണ് ജലനിരപ്പ്. പ്രളയ മുന്നറിയിപ്പുള്ള മണിമലയാറ്റിലെ വള്ളംകുളത്ത് 5.45 മീറ്ററിൽ ജലനിരപ്പ് എത്തി.
പന്പാനദിയിൽ അയിരൂരിൽ 8.24 മീറ്ററും മാരാമണ്ണിൽ 6.85 മീറ്ററുമാണ് ആറന്മുളയിൽ 6.14 മീറ്ററുമാണ് ജലനിരപ്പ്. എല്ലായിടത്തും മുന്നറിയിപ്പ് ലവലിനു മുകളിലാണ് ജലനിരപ്പ്. മാരാമണ്ണിലും ആറന്മുളയിലും റെഡ് അലർട്ടാണ്.
നിലവിൽ പ്രധാന അണക്കെട്ടുകളായ പമ്പ, കക്കി - ആനത്തോട് ഡാമുകളിൽ ജല നിരപ്പ് അധികം ഇല്ലാത്തതാണ് ഏക ആശ്വാസം. ഇതിനോടകം കക്കിയിൽ 60 ശതമാനം ജലം ഉണ്ട്..
മൂഴിയാർ ഡാം തുറന്നു, മണിയാറിൽ സംഭരണമില്ല
പത്തനംതിട്ട: ജലനിരപ്പുയർന്നതിനേ തുടർന്ന് മൂഴിയാർ സംഭരണി തുറന്നു. പമ്പയുടെ പ്രധാന പോഷക നദിയായ കക്കാട്ടാറിലെ മൂഴിയാർ അണക്കെട്ടിന് ഇന്നല രാവിലെ തന്നെ കെഎസ്ഇബി അതിതീവ്ര മുനനറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
പന്പയിലും കക്കിയിലും ജലനിരപ്പ് ഉയരുന്നതിനാൽ ശബരിഗിരി പദ്ധതിയിൽ ഉത്പാദനം വർധിപ്പിക്കുക കൂടി ചെയ്തതോടെ മൂഴിയാറിലെ ജലനിരപ്പ് ഉച്ചയോടെ 192.70 മീറ്ററിലെത്തി. ഉച്ചയ്ക്ക് 12.30 ന് ഒന്നും മൂന്നും ഷട്ടറുകൾ 10 സെന്റി മീറ്റർ വീതം ഉയർത്തി. രണ്ടാം ഷട്ടർ 10 സെന്റി മീറ്റർ അധികമായി ഉയർത്തി ജലനിരപ്പ് ക്രമീകരിച്ചു. ജലനിരപ്പ് 191.80 മീറ്ററായി കുറഞ്ഞതോടെ ഒന്നും മൂന്നും ഷട്ടറുകൾ അടച്ചു.
മണിയാർ സംഭരണിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഷട്ടറുകൾ തുറന്നുവച്ചിരിക്കുകയാണ്. ഇതുകാരണം പന്പാനദിയിൽ ജലനിരപ്പ് ക്രമീകരിക്കാനാകുന്നില്ല.
പുഴമത്സ്യങ്ങൾ പിടിക്കാൻ തിരക്ക്
മത്സ്യബന്ധനത്തിനു നിരോധനമുണ്ടെങ്കിലും വെള്ളം ഉയർന്നതോടെ പുഴ മത്സ്യങ്ങൾ പിടിക്കുന്നതിനു തിരക്ക്. പമ്പാനദിയില് നിന്നും തോടുകളില് നിന്നും ആറ്റു മീനുകളെയും മറ്റും പിടിക്കുന്നതിനു പ്രദേശവാസികൾ തന്നെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇവ സമീപ പ്രദേശങ്ങളിൽ തന്നെ എത്തിച്ചു വില്പന നടത്തുകയാണ്. ഒരു കിലോ മഞ്ഞ കൂരിക്ക് 300 രൂപയാണ് വില ഈടാക്കുന്നത്. കടൽ മത്സ്യങ്ങൾ വാങ്ങുന്നതിൽ നിലനിൽക്കുന്ന മടുപ്പും പുഴ മത്സ്യവിപണിക്കു കൊയ്ത്തായി. മഞ്ഞക്കൂരിയോടൊപ്പം തൂളി, വാള, തുടങ്ങിയ പുഴ മത്സ്യങ്ങളും വില്പനയ്ക്ക് സജീവമാണ്. ആറന്മുള സത്രക്കടവിലും മാരാമൺ മണൽപ്പുറത്തും കോഴഞ്ചേരി - പന്തളം റോഡിലെ നാല്ക്കാലിക്കല് പാലത്തിന് സമീപമാണ് പുഴ മത്സ്യങ്ങളുടെ വില്പന ഏറെയുള്ളത്.
പന്തളത്ത് മൂന്ന് വീടുകൾക്ക് മുകളിൽ മരം വീണു
പന്തളം : ശക്തമായ കാറ്റിൽ പന്തളത്ത് മൂന്ന് വീടുകൾക്ക് മുകളിൽ മരം വീണു. പന്തളം കുരമ്പാല നീരോഴുക്കിൽ (തിരുവാതിര) പത്മേഷിന്റെ വീടിനു മുകളിലേക്ക് സമീപ പുരയിടത്തിലെ വലിയ പുളിമരം കടപുഴകി. പന്തളം പൂഴിക്കാട് മുറിയിൽ സൂര്യാലയത്തിൽ സിന്ധുകുമാരിയുടെ വീടിന്റെയും തൊഴുത്തിന്റെയും മുകളിലേക്ക് മരം വീണു. വീട് ഭാഗികമായും തൊഴുത്ത് പൂർണമായും തകർന്നു. തുമ്പമൺ അമ്പലക്കടവിൽ മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.അഗ്നി രക്ഷാസേന സ്ഥലത്തെത്തിമരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.