അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1562963
Wednesday, May 28, 2025 1:35 AM IST
പത്തനംതിട്ട: അരുവാപ്പുലം കല്ലേലിയിൽ സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം. ഇരുവരും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കല്ലേലി ഒരേക്കർ ചരിവുകാലായിൽ ആശ, മകൾ അഞ്ജലി രാജ് എന്നിവർക്കു നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ഇന്നലെ രാവിലെ 11.45 ഓടെ ആയിരുന്നു സംഭവം. ഇരുവരും സ്കൂട്ടറിൽ കോന്നിയിലേക്ക് വരുമ്പോൾ കല്ലേലി മേശിരിക്കാന ഭാഗത്ത് ഇവർ സഞ്ചരിച്ച സ്കൂട്ടർ ചെളിയിൽ പുതയുകയായിരുന്നു. തുടർന്ന് സ്കൂട്ടർ മുന്നിലേക്ക് എടുക്കുവാൻ തുടങ്ങിയെങ്കിലും ടയറുകൾ കൂടുതൽ ആഴത്തിലേക്ക് താഴ്ന്നതിനാൽ ഇതിനു കഴിഞ്ഞില്ല. അപ്പോഴേക്കും കാട്ടാന ഇവർക്കു നേരെ ഓടി അടുക്കുകയായിരുന്നു. ആന ഓടി വരുന്നതു കണ്ട് മകൾ ഓടി രക്ഷപ്പെട്ടുവെങ്കിലും ആശ സ്കൂട്ടറിന് അടിയിൽപ്പെടുകയായിരുന്നു. ഇതേസമയം ഇതുവഴിയെത്തിയ വനപാലകസംഘത്തിന്റെ ജീപ്പിന്റെ ശബ്ദം കേട്ട് ആന പിന്തിരിഞ്ഞു. വനപാലകരാണ് ഇരുവരെയും രക്ഷപ്പെടുത്തി ഫോറസ്റ്റ് സ്റ്റേഷനിലും പിന്നീട് വീട്ടിലുമെത്തിച്ചത്.
കല്ലേലി മേഖലയിൽ കാട്ടാനയുടെ ആക്രമണം വർധിച്ചുവരികയാണ്.കല്ലേലി എസ്റ്റേറ്റ് ഭാഗത്ത് അനവധി തവണ കാട്ടാന തൊഴിലാളികളെ ഓടിക്കുകയും ചെയ്തിരുന്നു. പട്ടാപ്പകലും ആന ഇറങ്ങിത്തുടങ്ങിയതോടെ യാത്രക്കാരും ഭീതിയിലാണ്.