ഇരുകര മുട്ടി പന്പ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
1562964
Wednesday, May 28, 2025 1:35 AM IST
കോഴഞ്ചേരി: കനത്ത മഴയിൽ നിറഞ്ഞു കവിഞ്ഞ് പന്പാനദി. താഴ്ന്ന പ്രദേശങ്ങളിൽ നദി കര കവിഞ്ഞു തുടങ്ങി. മാവേലിക്കര- കോഴഞ്ചേരി റോഡില്‍ ആറന്മുള സത്രത്തിന് സമീപം റോഡിലേക്ക് വെള്ളം ഏതുസമയവും കയറാവുന്ന നിലയിലാണ്. എന്നാൽ ഇന്നലെ പകൽ മഴ മാറിനിന്നതിനാൽ ജലനിരപ്പ് ഉയർന്നില്ല.
പന്പാ നദിയില്‍ നിന്നും തോടുകളിലേക്കും പള്ളിയോടങ്ങളുടെ മാലിപ്പുരയിലേക്കുള്ള വഴിത്താരയിലേക്കും വെള്ളം കയറിയിട്ടുണ്ട്. വരയന്നൂര്‍ പള്ളിയോടം സ്ഥിതി ചെയ്യുന്ന ആഞ്ഞിലിമൂട്ടില്‍ പാലത്തിനു സമീപമുള്ള കിഴവറക്കടവില് വെള്ളം കയറാവുന്ന സ്ഥിതിയാണുള്ളത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റ് തുടരുന്നതിനാൽ പലയിടങ്ങളിലും നാശനഷ്ടം ഏറുകയാണ്. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണതു മൂലം ഉണ്ടായ വൈദ്യുതി തടസങ്ങൾ പരിഹരിച്ചിട്ടില്ല.
ഗ്രാമീണ മേഖലയിലെ ഇടവഴികളിലും മറ്റും വൈദ്യുത ലൈനിലേക്ക് മരങ്ങള്‍ വീണുകിടക്കുകയാണ്. ഇത് മാറ്റുവാനുള്ള നടപടികള്‍ കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പ്രധാന പാതയില്‍ വൈദ്യുതി മുടക്കം ഉണ്ടായ സ്ഥലങ്ങളില്‍ അവ പുനഃസ്ഥാപിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.
റാന്നിയിൽ 24 വീടുകൾക്ക് നാശനഷ്ടം, 34 ലക്ഷം രൂപയുടെ കൃഷിനാശം
റാന്നി: കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും റാന്നി താലൂക്കിൽ 24 വീടുകൾക്ക് നാശനഷ്ടം. 20 വീടുകളും മരങ്ങൾ വീണാണ് തകർന്നത്.
പ്രകൃതി ദുരന്തം ഉണ്ടാകുന്ന ഭാഗങ്ങളിൽ വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ട് എത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് റാന്നിയിൽ ചേർന്ന നിയോജകമണ്ഡലതല അവലോകന യോഗത്തിൽ തീരുമാനമായി. മഴ മുന്നൊരുക്കങ്ങൾ വിലയിരുക്കുന്നതിന് പ്രമോദ് നാരായൺ എംഎൽഎയാണ് യോഗം വിളിച്ചു ചേർത്തത്. വീടുകൾക്ക് അപകടകരമായ നിൽക്കുന്ന അയൽവാസിയുടെ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പഞ്ചായത്ത് മുൻകൈയെടുക്കണമെന്ന് യോഗം നിർദ്ദേശം നൽകി. ഓരോ പഞ്ചായത്തിലും 10 പേർ അടങ്ങുന്ന നാല് ടീമുകളെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുണ്ട്.
കുരുമ്പൻമൂഴി മേഖലകളിൽ ജലനിരപ്പ് ഉയർന്നപ്പോൾ വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.
മൂന്നുദിവസംകൊണ്ട് 25ലധികം കേസുകൾ ഫയർഫോഴ്സും പങ്കെടുത്തിട്ടുണ്ട്. മൃഗങ്ങളുടെ സംരക്ഷണത്തിനായി ആറു പേർ അടങ്ങുന്ന ആർആർടിഎ താലൂക്കിൽ രൂപീകരിച്ചതായി കൃഷിവകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങൾ ഉണ്ടായ പ്രളയ ദുരന്തത്തിൽ 34 ലക്ഷം രൂപയുടെ കാർഷിക നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുള്ളതായും കൃഷിവകുപ്പ് അറിയിച്ചു.
കടവുകളിൽ അപകട സൂചന ബോർഡ് സ്ഥാപിക്കുന്നതിന് എംഎൽഎ നിർദ്ദേശം നൽകി വലിയ തോട് ശുചീകരണം എത്രയും വേഗം പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവൃത്തികൾ ടെൻഡർ ചെയ്തതായും ഒരാഴ്ചകൊണ്ട് പൂർത്തിയാകുമെന്നും മൈനർ ഇറിഗേഷൻ അധികൃതർ അറിയിച്ചു.
മണിമലയാറുമായി ബന്ധപ്പെട്ട പ്രളയ വിവരങ്ങൾ അറിയുന്നതിന് കോട്ടയം ജില്ല അധികൃതരുമായി ബന്ധപ്പെടുന്നതിന് മല്ലപ്പള്ളി തഹസിൽദാരെ യോഗം ചുമതലപ്പെടുത്തി.
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങിക്കിടക്കുന്നത് വലിയ പരാതികൾക്ക് ഇടയാക്കുന്നുണ്ട്. കൂടുതൽ ആളുകളെ നിയോഗിച്ചു പ്രവർത്തനം ഏകോപിപ്പിക്കാനും എത്രയും വേഗം മുടങ്ങിയ വൈദ്യുതി പുനസ്ഥാപിക്കാനും നടപടി സ്വീകരിക്കണമെന്ന് യോഗം കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുത തടസം ഉണ്ടായാൽ കെഎസ്ഇബിയുടെ 1912, 9496010101 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, എസിഎഫ് ജിയാസ് ജമാലുദ്ദീൻ നബ്ബ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു വളയനാട്ട്, റൂബി കോശി, ലത മോഹൻ, സോണിയ മനോജ്,അമ്പിളി പ്രഭാകരൻ നായർ, ഉഷാ ഗോപി, ഉഷ ജേക്കബ്, തഹസിൽദാർമാരായ ഏവീസ് കുറമണ്ണിൽ, ഷാജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതുമൺ പാതയിൽ വെള്ളം കയറി
റാന്നി: കീക്കൊഴൂർ - കോഴഞ്ചേരി പാതയിലെ പുതുമൺ താത്കാലിക പാതയിൽ വെള്ളം കയറി. പുതുമണ്ണിൽ പുതിയ പാലത്തിന്റെ നിർമാണം നടക്കുന്ന ഭാഗത്തു വാഹനങ്ങൾ കടന്നുപോകുന്നതിനു താത്കാലികമായി നിർമിച്ച പാതയിലാണ് വെള്ളം കയറിയത്. സമീപത്തെ തോട് കവിഞ്ഞ് താത്കാലിക പാതയിൽ വെള്ളം കയറുകയായിരുന്നു.
ചെറിയ വാഹനങ്ങളുടെ യാത്ര ഇതോടെ പൂർണമായി തടസപ്പെട്ടു.