മഴ കുറഞ്ഞു; ശമനമില്ലാതെ കെടുതികൾ : ഇന്ന് റെഡ് അലർട്ട്
1563171
Thursday, May 29, 2025 3:58 AM IST
പത്തനംതിട്ട: കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത ശക്തമായ മഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനമുണ്ടായെങ്കിലും കെടുതികൾ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയും ഇന്നലെ പകലും മഴ ശക്തമല്ലായിരുന്നതിനാൽ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ മഴ വീണ്ടും ശക്തമായി. ഇന്നും നാളെയും റെഡ് അലർട്ടാണ് ജില്ലയിൽ നൽകിയിട്ടുള്ളത്. മഴയ്ക്കൊപ്പമുള്ള കാറ്റ് ഇന്നലെയും പലയിടങ്ങളിലും നാശം വിതച്ചു.
ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് മൂഴിയാര്‍ ഡാമിലെ മൂന്ന് ഷട്ടറുകളില്‍ ഒന്ന് നിലവില്‍ അഞ്ച് സെന്റി മീറ്റർ തുറന്നിരിക്കുകയാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലര്‍ട്ട് ലെവല്‍ 190.00 മീറ്ററുമാണ്. മണിയാറിലെ അഞ്ച് ഷട്ടറുകളും അടച്ചിട്ടില്ല. ഇതു കാരണം പന്പാനദിയിൽ ജലനിരപ്പ് പലയിടങ്ങളിലും ഉയർന്നുതന്നെ നിൽക്കുകയാണ്.
പത്തനംതിട്ടയിൽ ഇന്നലെ രാവിലെ വരെയുള്ള കണക്കിൽ 14.8 മില്ലിമീറ്റർ മഴ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂഴിയാറിൽ 47.2, തിരുവല്ലയില്‍ 36 മില്ലിമീറ്ററും മഴ ലഭിച്ചു. പന്പാനദിയിൽ അയിരൂർ ഭാഗത്ത് 6.98 മീറ്ററും മാരാമണ്ണിൽ 5.93 മീറ്ററും ആറന്മുളയിൽ 5.6 മീറ്റുമാണ് ഇന്നലെ ജലനിരപ്പ്. ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് ജലനിരപ്പ് താഴുകയാണ്.
പ്രളയ മുന്നറിയിപ്പ് നിലവിലുണ്ടെങ്കിലും മണിമല, അച്ചൻകോവിലാർ ജലനിരപ്പിലും കുറവുണ്ടായിട്ടുണ്ട്. മണിമലയാറിന്റെ വള്ളംകുളം ഭാഗത്ത് ജലനിരപ്പ് 5.16 മീറ്ററിലേക്ക് താഴ്ന്നു. അച്ചൻകോവിലാറ്റിൽ പന്തളത്ത് 8.55 മീറ്ററാണ് ജലനിരപ്പ്.
126 വീടുകൾ തകർന്നു
കാലവർഷക്കെടുതിയിൽ ജില്ലയിൽ 126 വീടുകൾക്ക് നാശനഷ്ടം. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ ഓരോ വീട് പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കുകളിലായി 124 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല 37, റാന്നി 30, കോന്നി 18, അടൂര്‍ 18, മല്ലപ്പള്ളി 14, കോഴഞ്ചേരി ഏഴ് എന്നിങ്ങനെയാണ് കണക്ക്. മല്ലപ്പള്ളി, കോന്നി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു.
കെഎസ്ഇബിക്കു നഷ്ടം 36.80 ലക്ഷം
ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിനും കനത്ത നഷ്ടം. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 36.80 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ.
പത്തനംതിട്ട സെക്ഷന്‍ കീഴിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് (18.61 ലക്ഷം).
മരങ്ങള്‍ വീണ് 48 ഹൈടെന്‍ഷന്‍ പോസ്റ്റും 393 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 356 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. പലയിടങ്ങളിലും ദിവസങ്ങളായി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണുമാണ് കെഎസ്ഇബി പോസ്റ്റുകളും ലൈനുകളും തകരാറിലായത്.
വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ അതായത് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ, കണ്ട്രോള് റൂം നമ്പറായ 9446009451 ലോ അറിയിക്കണം.
1.91 കോടിയുടെ കൃഷിനാശം
മഴക്കെടുതിയിൽ ജില്ലയിൽ 1.91 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക കണക്കുകൾ. 73.04 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ നശിച്ചു. 1138 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്. അടൂര്‍ ബ്ലോക്കിലാണ് കൂടുതല്‍ നാശം. 242 കര്‍ഷകര്‍ക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
പത്തനംതിട്ട ബ്ലോക്കില്‍ 241 കര്‍ഷകരുടെ 5.14 ഹെക്ടര്‍ സ്ഥലത്ത് 17.80 ലക്ഷം, റാന്നി ബ്ലോക്കില്‍ 232 കര്‍ഷകരുടെ 35.07 ഹെക്ടര്‍ സ്ഥലത്ത് 23.56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. കോന്നി, മല്ലപ്പള്ളി, പന്തളം, പുല്ലാട്, തിരുവല്ല ബ്ലോക്കുകളിലെ 423 കര്‍ഷകരുടെ 16.95 ഹെക്ടര്‍ സ്ഥലത്തെ വിളകളാണ് മഴയിലും കാറ്റിലും നശിച്ചത്.
നഷ്ടം ഏറെയും ഏത്തവാഴ കർഷകർക്ക്
ഏത്തവാഴ കർഷകർക്കാണ് കാറ്റും മഴയും നഷ്ടം ഏറെ വരുത്തിവച്ചത്. 524 കർഷകരുടെ 18148 കുലച്ച വാഴകൾ നഷ്ടപ്പെട്ടതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. 425 കർഷകരുടെ 11425 കുലയ്ക്കാത്ത വാഴകളും നശിച്ചു. വാഴക്കൃഷിയിൽ മാത്രം 1.53 കോടി രൂപയുടെ നഷ്ടമുണ്ടായി.
വേനൽമഴ അനുകൂലമായിരുന്ന ഘട്ടത്തിൽ കൃഷിയെ കാത്തിരുന്ന കർഷകരുടെ പ്രതീക്ഷകൾക്കു മേലാണ് കരിനിഴൽ വീണത്. മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിലാണ് ഏത്തവാഴകൾ ഒടിഞ്ഞു വീണത്.
28 പേരുടെ 165 റബർ മരങ്ങൾ നശിച്ചതിൽ 3.30 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. 55 കർഷകരുടെ മൂന്ന് ഹെക്ടറിലെ മരച്ചീനി കൃഷി നഷ്ടപ്പെട്ടു. 0.39 ലക്ഷം രൂപയുടെ നഷ്ടമാണുള്ളത്. 20 ഹെക്ടറിൽ നെൽക്കൃഷിക്കും നഷ്ടം നേരിട്ടു. 27 കർഷകർക്കായി 30 ലക്ഷം രൂപയുടെ നഷ്ടമാണുള്ളത്.
ഒരു ഹെക്ടറിലെ വെറ്റിലക്കൃഷിക്കും നഷ്ടമുണ്ടായി. 43 കർഷകർക്കായി 2.5 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം
പത്തനംതിട്ട: ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള യാത്രകൾ രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും ജൂണ്‍ ഒന്നു വരെ നിരോധിച്ച് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന് ഉത്തരവായി.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.
ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു
പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴയുടെ സാഹചര്യത്തില്‍മണ്ണിടിച്ചിൽ, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് ജൂണ്‍ ഒന്നു വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന് ഉത്തരവായി.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്ട്രോള് റൂമില്‍ പരാതിപ്പെടാം.
മണ്ണിടിച്ചില്‍ സാധ്യത: ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം
പത്തനംതിട്ട: ജില്ലയിൽ ഇന്നും നാളെയും അതിതീവ്ര മഴയ്ക്കും 31ന് അതിശക്തമായ മഴയ്ക്കുമുളള മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാല്‍ ഓറഞ്ച് ബുക്ക് 2021 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്നടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങൾ, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുളള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇവരെ മാറ്റുന്നതിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്മാൻ കൂടിയായ കളക്ടർ എസ്. പ്രേം കൃഷ്ണന് ഉത്തരവായി.
പ്രാദേശികമായി വള്‍നറബിള്‍ ഗ്രൂപ്പായിട്ടുള്ള പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെയും ക്യാമ്പുകളിലേക്കു മാറ്റുന്നതിന് ഉത്തരവുണ്ട്.
ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍
പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യുപി സ്കൂളിലും കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍ വീട്ടിലുമാണ് ക്യാമ്പ് ആരംഭിച്ചത്.
സെന്റ് ബഹനാന്‍സ് യുപി സ്കൂള്‍ ക്യാമ്പില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്. പകല്‍വീട് ക്യാമ്പില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമുണ്ട്.