ക്രിമിനൽ കേസ് പ്രതിയെ കരുതൽ തടങ്കലിലാക്കി
1563173
Thursday, May 29, 2025 3:58 AM IST
പത്തനംതിട്ട: വധശ്രമം ഉൾപ്പെടെ 25 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഒരു വർഷത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചു. ഇരട്ട സഹോദരൻ മായാസെനൊപ്പം നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ചെന്നിർക്കര പ്രക്കാനം ആത്രപ്പാട് കുന്നുംപുറത്ത് വീട്ടിൽ ശേഷാസെനെ (34) യാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇലവുംതിട്ട പോലീസ് കരുതൽ തടങ്കലിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. മായസെനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി നിയമനടപടികൾ നേരിട്ടുവരികയാണ്.
കാപ്പ നിയമ പ്രകാരം അറിയപ്പെടുന്ന റൗഡിയാണ് ശേഷാസെൻ. ഇയാൾക്കെതിരേ ഒരു വർഷത്തെ കരുതൽ തടങ്കൽ ഉത്തരവിനായി ഇലവുംതിട്ട എസ്എച്ച്ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏപ്രിൽ 24 ന് ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടർക്ക് ശിപാർശ അയച്ചിരുന്നു. കഴിഞ്ഞ 21 ന് ഇതുസംബന്ധിച്ച അധികറിപ്പോർട്ട് കൂടി സമർപ്പിച്ചു. തുടർന്ന്, 26 ന് കളക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
2010 മുതൽ വിവിധ പോലീസ്സ്റ്റേഷനുകളിലായി 25 ക്രിമിനൽ കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാപ്പ നിയമം അനുസരിച്ച് ഇയാൾക്കെതിരേ 2023 ൽ കരുതൽ തടങ്കൽ ഉത്തരവുണ്ടായിരുന്നു.
ഇലവുംതിട്ട പോലീസ് ചാർജ് ചെയ്ത ഒരു കേസിൽ ജുഡീഷൽ കസ്റ്റഡിയിൽ തിരുവനന്തപുരം ജില്ലാ ജയിലിൽ പാർപ്പിച്ചുവരുന്ന ശേഷാസെനെ അവിടെ എത്തി പോലീസ്ഉത്തരവ് നടപ്പാക്കി.തുടർന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി.