കുളമാപ്പൂഴിയിൽ പരിസ്ഥിതി സൗഹൃദ ആറന്മുള തണലോരം ഒരുങ്ങി
1563174
Thursday, May 29, 2025 3:58 AM IST
ആറന്മുള: ആറന്മുള എന്‍ജിനിയറിംഗ് കോളജിന്റെ സമീപത്തുകൂടി കുളമാപ്പൂഴിയിലേക്കുള്ള റോഡിന്റെ വശത്ത് പരിസ്ഥിതി സൗഹൃദ ആറന്മുള തണലോരം ഒരുങ്ങി. വിവിധ തരത്തിലുള്ള തണല്‍ മരങ്ങളും കല്പക വൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് പണ്ടുകാലത്ത് പരുന്തിന്റെ തണല്‍പോലും ഇല്ലാതിരുന്ന പാടത്തിന്റെ നടുവിലൂടെയുള്ള റോഡില്‍ ആറന്മുളയുടെ നാമധേയത്തിലാണ് പരിസ്ഥിതി സൗഹൃദ ആറന്മുള തണലോരം.
റോഡ് സൈഡില്‍ തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച് ആള്‍ക്കാര്‍ക്ക് അവിടെ ഇരിക്കാനുള്ള ബഞ്ചും ഒരുക്കിയിട്ടുണ്ട്. നാടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആള്ക്കാര് വന്നു വിശ്രമിക്കുകയും, ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്യുന്നുണ്ട്. അങ്ങനെ ആറന്മുള തണലോരം ആകർഷണ കേന്ദ്രമായി മാറുകയാണ്. റോഡില്‍ ഒരു വശത്തു മരങ്ങളും മറുവശത്ത് ചെടികളും നട്ട് കൂടുതല്‍ മനോഹരമാക്കാനുള്ള നടപടികള്‍ തുടങ്ങി.
കൂടാതെ ആറന്മുളയുടെ ചരിത്രവും കലാരൂപങ്ങളും കര കൗശല ഉത്പന്നങ്ങളുടെ വിവരണവും രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച് കൂടുതൽ ആകര്‍ഷണമാക്കാനും ഇവിടെയെത്തുന്ന ആള്‍ക്കാര്‍ക്ക് ആറന്മുളയുടെ ചരിത്രം മനസിലാക്കാനും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ടൂറിസത്തിനും വളരെയേറെ സാധ്യതയുള്ള പ്രദേശമാണിത്. വിശാലമായതും ഒരിക്കലും വറ്റാത്തതുമായ കൈപ്പാല ചാല് ഈ തണലോരത്തിന്റെ അടുത്താണ്. ചാലില്‍ കുട്ടവഞ്ചി സവാരി നടത്താന്‍ സാധിക്കും.
ചാലിലേക്ക് റോഡില്‍ നിന്നും ചെറിയ പാലം നിർമിച്ചാല്‍ ചാലിലേക്ക് എത്തിച്ചേരാനുള്ള വഴിയാകും. ഇതുമായി ബന്ധപ്പെട്ട് ആറന്മുള ഗ്രാമപഞ്ചായത്ത് പ്രതിനിധികളും തദ്ദേശ വാസികളും യോഗം ചേർന്ന് പ്രദേശം മാലിന്യ മുക്തമാക്കാനും കൂടുതല്‍ ആകര്‍ഷകമാക്കാനുമുള്ള പ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടി ജനകീയ സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
യോഗത്തില്‍ വാര്‍ഡ് മെംബർ പി. എം. ശിവൻ, ആറന്മുള ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്, ആറന്മുള പാടശേഖര സമിതി പ്രസിഡന്റ് ജി. വിജയന്, അശോകന് മാവുനില്‍ക്കുന്നതില്‍, പാർഥസാരഥി ഹാന്‍ഡിക്രാഫ്റ്റ് ഉടമ ശെല്‍വരാജ്, കുടുംബശ്രീ, തൊഴിലുറപ്പ് യൂണിറ്റ് ഭാരവാഹികളായ എ.കെ. രമണി, സിന്ധു കുട്ടപ്പന്, ഓമന പ്രഭാകരന്, രമ, പ്രശോഭന, മണി ഗോപാലകൃഷ്ണന്, മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.