സ്കൂളുകൾ തുറക്കാറായി, നായ്ക്കളെ മാറ്റാൻ നടപടിയില്ല
1563179
Thursday, May 29, 2025 3:58 AM IST
പത്തനംതിട്ട: തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമായിരിക്കേ ഇതിനെതിരേ നടപടി ഉണ്ടാകുന്നില്ല. മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കേ തെരുവുനായ്ക്കൾ സ്കൂൾ പരിസരങ്ങൾ കൈയടക്കിയിരിക്കുകയാണ്.
പ്രധാന നിരത്തുകളോടും ടൗണുകളോടും സമീപമായുള്ള സ്കൂൾ പരിസരങ്ങൾ രണ്ടുമാസമായി തെരുവുനായ്ക്കളുടെ താവളമാണ്. ഇവയെ ഇവിടെനിന്നും ഓടിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് സ്കൂൾ അധികൃതർ. മഴക്കാലം ആരംഭിച്ചതോടെ നായ്ക്കൾ സ്കൂൾ വരാന്തകളിൽ വാസം.
അധ്യയനവർഷാരംഭത്തോടനുബന്ധിച്ച് സ്കൂൾ പരിസരങ്ങൾ വൃത്തിയാക്കാനെത്തിയവരെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളുമുണ്ടായി. സ്കൂൾ മുറ്റം, ഗ്രൗണ്ട്, അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങൾ എന്നിവിടങ്ങളെല്ലാം നായ്ക്കൾ താവളമാക്കിയിട്ടുണ്ട്.
മഴ പെയ്തു തുടങ്ങിയതോടെ സ്കൂൾ വരാന്തകളിലും മറ്റും കയറിക്കിടക്കുന്ന നായ്ക്കളെ ഓടിച്ചു മാറ്റാനും ആകുന്നില്ല. ഇവയിൽ ഏറെയും ആക്രമണകാരികളാണെന്നതാണ് പ്രധാന കാരണം.
കുട്ടികൾക്ക് ഭീഷണി
സ്കൂൾ പരിസരത്തെ തെരുവുനായ്ക്കൾ കുട്ടികൾക്ക് ഭീഷണിയാണ്. അധ്യയന വർഷം ആരംഭിക്കുന്നതോടെ കുട്ടികളും അധ്യാപകരും എത്തുന്പോൾ സജീവമാകുന്ന സ്കൂൾ പരിസരങ്ങളിൽ നിന്നു നായ്ക്കൾ മാറിനിൽക്കുമെങ്കിലും തങ്ങളുടെ താവളമെന്ന നിലയിൽ ഇവ ഏതു സമയവും സ്കൂൾ പരിസരങ്ങളിൽ കടന്നു കയറാം. കുട്ടികളുടെ ഉച്ചഭക്ഷണാവശിഷ്ടങ്ങൾ അടക്കം ലഭ്യമാകുമെന്നതിനാൽ ഇത്തരം നായ്ക്കൾ സ്കൂൾ പരിസരം വിട്ടുപോകാനും ഇടയില്ല.
നായ്ക്കളെ തുരത്താനോ പ്രതിരോധിക്കാനോ യാതൊരു മാർഗവുമില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. ബസ് സ്റ്റോപ്പുകൾ, പ്രധാന ജംഗ്ഷനുകൾ എന്നിവിടങ്ങളിലെല്ലാം നായ്ക്കളുടെ ശല്യമുണ്ട്. മഴക്കാലമായതോടെ വെയ്റ്റിംഗ് ഷെഡുകളിലും കടത്തിണ്ണകളിലുമാണ് ഇവ കിടക്കുന്നത്. ഇത്തരം നായ്ക്കളെ ഓടിച്ചുമാറ്റാൻ തന്നെ ആളുകൾക്ക് ഭയമാണ്.
അങ്കണവാടി മുറ്റത്തും നായ്ക്കൾ
പത്തനംതിട്ട ജില്ലയിലെ പല പ്രധാന സ്ഥലങ്ങളിലും, പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ബാങ്കുകൾ, പഞ്ചായത്ത്, വില്ലേജ്, ബ്ലോക്ക് ഓഫീസുകൾ, മറ്റ് ഓഫീസുകൾ, ആശുപത്രികൾ, അങ്കണവാടികൾ, സ്കൂളുകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സമീപത്ത് നായ്ക്കളുടെ ശല്യവുമായി ബന്ധപ്പെട്ട നിരവധി പരാതികളുണ്ടായെങ്കിലും നടപടിയെടുക്കാനായിട്ടില്ല.
തെരുവുനായ നിയന്ത്രണത്തിനു തദ്ദേശ സ്ഥാപനങ്ങൾക്ക് ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്. അങ്കണവാടി പരിസരത്ത് ഉച്ചയോടെ നായ്ക്കൾ തന്പടിക്കും. കുട്ടികളുടെ ഭക്ഷണാവശിഷ്ടങ്ങൾ തേടിയാണ് ഇവ എത്തുന്നത്.
കോയിപ്രം പഞ്ചായത്തിലെ പുല്ലാട് ജംഗ്ഷൻ, ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പരിസരം, പുല്ലാട് വടക്കേ കവല, പുരയിടത്തിൻ കാവ് ഉൾപ്പെടെയുള്ള പല പ്രധാന സ്ഥലങ്ങളിലും റോഡിൽ കൂട്ടമായി നിൽക്കുന്ന തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നിന്നും കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്.
വാഹന യാത്രക്കാരും ഭീതിയിൽ
കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും നായ്ക്കൾ ഒരേപോലെ ഭീഷണിയായി മാറിയിട്ടുണ്ട്. നായ്ക്കൾ കുറുകെച്ചാടിയുള്ള അപകടങ്ങൾ പതിവായി. ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരാണ് കൂടുതലായി ഇത്തരം അപകടങ്ങളിൽപ്പെടുന്നത്.
വാഹനങ്ങൾ പോകുന്ന പാതകളിൽ രാപകലില്ലാതെ തെരുവുനായ്ക്കളുടെ ശല്യമുണ്ട്. വാഹനങ്ങൾക്കു കുറുകെച്ചാടിയും പിന്നാലെ പാഞ്ഞും കൂട്ടമായി എത്തി ആക്രമിച്ചും ഒക്കെ ഇവ ശല്യക്കാരായി മാറുന്നു. തെരുവുനായയെ പിടികൂടാൻ തദ്ദേശ സ്ഥാപനങ്ങൾക്കാകുന്നില്ല. എബിസി പദ്ധതി പ്രകാരം ഇവയെ പിടികൂടി വന്ധ്യംകരിക്കാനുള്ള ശ്രമങ്ങളും ഇപ്പോഴില്ല.