വീണ്ടും കാട്ടാനകളുടെ വിളയാട്ടം ; കൽച്ചാടി മേഖലയിൽ റബർകൃഷി നശിപ്പിച്ചു
1565672
Monday, June 9, 2025 1:07 AM IST
നെന്മാറ: കരിമ്പാറ കൽച്ചാടി മേഖലയിലെ തോട്ടങ്ങളിലെ റബർമരങ്ങളിൽ സ്ഥാപിച്ച മഴമറ കാട്ടാനകൾ നശിപ്പിച്ചു. കൽച്ചാടിയിലെ കർഷകനായ അബ്രഹാം പുതുശ്ശേരി (കുഞ്ഞുകുഞ്ഞ്), എം. അബ്ബാസ് കരിമ്പാറ, ഉണ്ണി കല്ലിങ്കൽപാടം, കബീർ പാഴഞ്ചേരി എന്നിവരുടെ കൃഷിയിടങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി സ്ഥാപിച്ച മഴമറയും, റബർപാൽ എടുക്കാനുള്ള കമ്പി, ചിരട്ട, ചില്ല് എന്നിവയും കാട്ടാനകൾ നശിപ്പിച്ചു. നാലുപേരുടെ കൃഷിയിടത്തിലായി 70 ലേറെ റബർമരങ്ങളിലെ മഴമറയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ കാട്ടാനകൾ നശിപ്പിച്ചത്.
പ്ലാസ്റ്റിക് ചിരട്ടകൾ ചവിട്ടി നശിപ്പിക്കുകയും കമ്പികൾ പറിച്ചു കളയുകയും ചെയ്തിട്ടുണ്ട്. ഭാഗികമായി വലിച്ചു കീറിയ നിലയിലും, ചിലത് മധ്യഭാഗം പറിച്ചു വലിച്ചു ഉയർത്തിയ നിലയിലും നാശം വരുത്തിയിട്ടുണ്ട്. കാട്ടാനകൾ നശിപ്പിച്ച മഴ മറകൾ വീണ്ടും സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
നെന്മാറ വനം ഡിവിഷനിലെ തിരുവഴിയാട് സെക്്ഷനു കീഴിലുള്ള കൽച്ചാടി വനമേഖലയിൽ നിന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്തിയിരിക്കുന്നത്. പ്രദേശത്തെ സൗരോർജവേലി പ്രവർത്തിക്കാത്തതും കൽച്ചാടി പുഴയോരത്ത് സൗരോർജവേലി വളരെ ഉയരത്തിൽ നിൽക്കുന്നതിനാലും പുഴയിറങ്ങിയാണ് കാട്ടാനകൾ പ്രദേശത്തെ കൃഷിയിടങ്ങളിൽ എത്തുന്നത്.