ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ സെക്യൂരിറ്റിയെ നിയോഗിക്കാൻ തീരുമാനം
1565682
Monday, June 9, 2025 1:07 AM IST
ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡിൽ സുരക്ഷാ ക്രമീകരണത്തിനു സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുവാൻ തീരുമാനം. ഒറ്റപ്പാലം ബസ് സ്റ്റാന്റിലെ അനാശാസ്യ പ്രവർത്തനങ്ങളും നിയമവിരുദ്ധ നടപടികളും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭാധികൃതർ നടപടി സ്വീകരിക്കുന്നത്.
ബസ് സ്റ്റാന്റിൽ മുഴുവൻ സമയവും സെക്യൂരിറ്റി നിയന്ത്രണത്തിലാക്കാനാണ് നഗരസഭാ ചെയർമാനും വൈസ് ചെയർമാനും വ്യാപാരികളും പങ്കെടുത്ത യോഗത്തിൽ ധാരണയായത്. തീരുമാനം ഉടൻ നടപ്പിലാകും.
രാത്രിയിൽ രണ്ട് സെക്യുരിറ്റിക്കാരും പകൽ ഒരാളും എന്ന കണക്കിൽ ജീവനക്കാരെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കാനാണ് ധാരണ. സെക്യൂരിറ്റിക്കാർക്കുള്ള ശമ്പളം ബസ് സ്റ്റാന്റിലെ വ്യാപാരികളും നഗരസഭയും ചേർന്ന് നൽകാനാണ് തീരുമാനം. രാത്രിസമയത്ത് ബസ് സ്റ്റാന്റിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾക്ക് ഉടൻ നോട്ടീസ് നൽകും. ബസ് സ്റ്റാൻഡിനകത്ത് യാതൊരു വിധ വാഹനങ്ങളും രാത്രിയിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
അന്തിയുറങ്ങുന്നവരെയും, മദ്യപിച്ച് ശല്യം ചെയ്യുന്നവർക്കെതിരെയും പോലീസ് കർശന നിയമ നടപടി സ്വീകരിക്കും. രാത്രിസമയങ്ങളിൽ ബസ് സ്റ്റാൻഡും പരിസരവും ഇനി പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.