ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ഫെലോഷിപ്പ് തുക അനുവദിച്ചു
Saturday, July 19, 2025 2:12 AM IST
ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർഥികൾക്കു ഗവേഷണത്തിനായി സാന്പത്തികസഹായം നൽകുന്ന പദ്ധതിയായ മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പിന്റെ (എംഎഎൻഎഫ്) കെട്ടിക്കിടന്നിരുന്ന തുകകൾ അനുവദിച്ച് കേന്ദ്രസർക്കാർ.
ന്യൂനപക്ഷവിഭാഗങ്ങളിൽനിന്നുള്ള 1400ലധികം പിഎച്ച്ഡി വിദ്യാർഥികൾക്കു ലഭ്യമായിരുന്ന സ്കോളർഷിപ്പ് തുക ഏഴുമാസത്തെ കാലതാമസത്തിനുശേഷമാണ് വീണ്ടും ലഭിച്ചുതുടങ്ങുന്നത്.
2009ൽ രൂപീകൃതമായ എംഎഎൻഎഫ് പദ്ധതി ക്രിസ്ത്യൻ, മുസ്ലിം, സിക്ക്, ബുദ്ധ, ജെയിൻ, പാഴ്സി എന്നീ വിഭാഗങ്ങളിലുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കാണു ലഭ്യമാകുക. ആറു ലക്ഷത്തിൽത്താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിൽനിന്നുള്ള നെറ്റ് പാസായ പിഎച്ച്ഡി വിദ്യാർഥികളാണ് ഫെലോഷിപ്പിനു യോഗ്യർ.
ജൂണിയർ റിസർച്ച് ഫെലോകളായ (ജെആർഎഫ്) പിഎച്ച്ഡി ഗവേഷകർക്ക് ആദ്യത്തെ രണ്ടുവർഷം പ്രതിമാസം 37,000 രൂപയും പിന്നീട് സീനിയർ റിസർച്ച് ഫെലോകളാകുന്നവർക്ക് (എസ്ആർഎഫ്) ഇതിനുശേഷമുള്ള മൂന്നുവർഷം പ്രതിമാസം 42,000 രൂപയുമാണ് പദ്ധതിവഴി ലഭ്യമാകുക. 2023 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 907 ജെആർഎഫുകാരും 559 എസ്ആർഎഫുകാരുമാണ് പദ്ധതിയെ ആശ്രയിച്ചിരുന്നത്.
മുൻ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ പേരിലുള്ള ഫെലോഷിപ്പ് ലഭ്യമാകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി നിരവധി വിദ്യാർഥികൾ പരാതിപ്പെടുകയും കേന്ദ്ര ധനമന്ത്രിക്ക് കോണ്ഗ്രസ് കത്തയയ്ക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ കെട്ടിക്കിടക്കുന്ന ഫണ്ട് റിലീസ് ചെയ്യാനായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയെന്ന് ധനമന്ത്രാലയം ഈ മാസം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കെട്ടിക്കിടന്നിരുന്ന ഫണ്ടുകൾ പുറത്തുവിട്ടെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ് റിജിജു എക്സിലൂടെ അറിയിച്ചത്.